Latest News

അന്ത്യകര്‍മത്തിനിടെ ജീവിതത്തിലേക്കു മടങ്ങിയ കുഞ്ഞ് മരണത്തിനു കീഴടങ്ങി

മംഗലാപുരം: അന്ത്യകര്‍മങ്ങള്‍ക്കിടെ ജീവന്റെ തുടിപ്പുമായി ജിവിതത്തിലേക്ക് കരകയറിയ ആണ്‍കുഞ്ഞ് ഞായറാഴ്ച രാത്രി മരിച്ചു.
കുംട്ടയിലെ ഗൗരിപുഷ്പരാജ് ദമ്പതിമാരുടെ മാസംതികയാതെ പ്രസവിച്ച പിഞ്ചുകുഞ്ഞാണ് ഒട്ടേറെ പ്രതീക്ഷകള്‍ നല്കി അവസാനം ഏല്ലാവരെയും നിരാശപ്പെടുത്തിയത്. ഉള്ളാളിനടുത്ത കുത്താറിലെ സ്വകാര്യ ആസ്പത്രിയിലാണ് ആഗസ്ത് 15ന് ഗൗരി മാസംതികയാതെ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്.


അതിഗുരുതരാവസ്ഥയില്‍ പിറന്നുവീണ കുഞ്ഞിനെ പ്രസവിച്ചയുടനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റിയിരുന്നു. എട്ടുദിവസത്തെ തീവ്രപരിചരണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം പുഷ്പരാജിനെ വിളിച്ച് കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് തൊക്കോട്ടെ ചെമ്പുഗുഡെ ശ്മശാനത്തില്‍ കുഞ്ഞിനെ ദഹിപ്പിക്കാന്‍ കൊണ്ടുപോയി. ഞായറാഴ്ച സമുദായാചാരപ്രകാരം മൃതദേഹത്തിന് തുളസിയിലമുക്കി പാലുകൊടുക്കുന്നതിനിടയില്‍ കുഞ്ഞ് പാല്‍ നുണഞ്ഞു. അതോടെ വേഗം മംഗലാപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും രാത്രി കുഞ്ഞ് മരിച്ചു.

കുഞ്ഞ് മരിച്ചെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നുവെന്നും ആദ്യം ചികിത്സിച്ച ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായ കിഡ്‌നി രോഗമാണ് കുഞ്ഞിനുണ്ടായിരുന്നത്. ജീവിക്കാനുള്ള സാധ്യത കുറവായിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ വീട്ടുകാര്‍തന്നെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. കുഞ്ഞ് മരിച്ചിരുന്നെങ്കില്‍ തങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്കുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇതേ ആസ്പത്രിയുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിനുകാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചു.

നേരത്തേതന്നെ മികച്ച ആസ്പത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അവര്‍ പറയുന്നു. കുത്താറിലെ ആസ്പത്രിയ്‌ക്കെതിരെ കേസ് നല്കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.


Keywords:Manglore, Child, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.