കാസര്‍കോട്: [www.malabarflash.com] കാസര്‍കോട്ടെ ദേശീയപാത വികസനത്തിനെതിരെ ബില്‍ഡിംഗ് ലോബികളും നിക്ഷിപ്ത താല്‍പര്യക്കാരായ ഭൂവുടമകളും സിപിഎം നേതാവിനെ കൂട്ടുപിടിച്ച് നടത്തിയ പാരവെപ്പ് വിജയം കണ്ടില്ല.
കാസര്‍കോട് നഗരത്തിലൂടെയുള്ള ദേശീയപാതയുടെ ഗതി തിരിച്ചുവിടാനാണ് ഒരു മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിനെ കൂട്ടുപിടിച്ച് കെട്ടിട ഉടമകളും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളും തിരുവനന്തപുരത്ത് വന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് റവന്യൂ മന്ത്രിമാരുടെയും ഉറച്ച നിലപാടിന് മുമ്പില്‍ സിപിഎം നേതാവും ബില്‍ഡിംഗ് ലോബികളും പിന്തിരിയുകയായിരുന്നു. കാസര്‍കോട്ട് ദേശീയപാതയുടെ ഗതി മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ഉറച്ച നിലപാട് എടുത്തതോടെ മുന്‍ എംഎല്‍എ അടങ്ങിയ സംഘത്തിന് വന്‍ തിരിച്ചടിയായി.
ദേശീയപാത നാലുവരിയാക്കുന്ന നിര്‍മാണ പ്രവൃത്തി ഡിസംബറില്‍ തുടങ്ങാനുള്ള തീവ്ര നടപടികളിലാണു ജില്ലാ ഭരണകൂടം. ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകള്‍ക്ക് നല്‍കേണ്ടി വരിക 2,000 കോടിയിലേറെ രൂപയാണെന്ന് ഏകദേശം കണക്കാക്കിയിട്ടുണ്ട്. അതിനു മുന്നോടിയായി സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദ്ദേശം. തലപ്പാടി മുതല്‍ കാലിക്കടവുവരെ 86 കിലോമീറ്ററാണു ജില്ലയില്‍ ദേശീയപാതയുള്ളത്.
നിലവിലെ പാതയുടെ വീതി ഏഴുമീറ്റര്‍ മുതല്‍ 7.20 വരെ. അതു നാലുവരിയായി വികസിപ്പിക്കുന്നതിനു 110 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2009ല്‍ നിര്‍ദേശിച്ച പദ്ധതിപ്രകാരം 45 മീറ്റര്‍ വീതിയിലാണ് പാത നിര്‍മാണം. 270 ഹെക്ടര്‍ ഭൂമി ദേശീയപാത വിഭാഗത്തിനുണ്ട്. ഏറ്റെടുക്കാനുള്ള 110 ഹെക്ടറില്‍ 68 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 35 ഹെക്ടര്‍ ഭൂമി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിലവില്‍ വന്നു.
നാലുവരിപ്പാതയാക്കല്‍ അനിശ്ചിതമായി നീളുന്നതിനാല്‍ അനുദിനം ദുഷ്‌കരമാകുകയാണ് ഈ പാതയില്‍ വാഹനകാല്‍നട യാത്ര. ജില്ലയുടെ പൊതുവികസനത്തെ തന്നെ സാരമായി ബാധിക്കുന്നു ഈ വഴിമുട്ടിക്കുന്ന ഗതാഗതം. നാലുവരിപ്പാതയാക്കല്‍ പദ്ധതിയുള്ളതിനാല്‍ ഈ പാതയില്‍ അതുവരെ കുഴിയടക്കല്‍ മാത്രമാണ് ദേശീയപാത വിഭാഗത്തിന്റെ ചുമതല. 42 കിലോമീറ്റര്‍ പാതയില്‍ കുഴിയടക്കാന്‍ 32 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി കുഴിയടക്കല്‍ നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment