Latest News

അമ്പതാണ്ടിന്റെ സേവന നിറവില്‍ കാന്തപുരത്തിന് മുഹിമ്മാത്തിന്റെ ആദരം

കാസര്‍കോട്: കര്‍മരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുഹിമ്മാത്തില്‍ നല്‍കിയ ആദരം അവിസ്മരണീയ അനുഭവമായി. പ്രഗത്ഭരായ 50 വീതം സാദാത്തുക്കളും പണ്ഡിതന്മാരും ഉമറാക്കളും അണി നിരന്ന പ്രൗഢ വേദിയിലാണ് പതിനായിരങ്ങളെ സാക്ഷിയാക്കി കാന്തപുരത്തിന് ആദരം സമര്‍പ്പിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അരനൂറ്റാണ്ടിലേറെക്കാലം അജയ്യ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അനുസ്മരണ ഭാഗമായാണ് മുഹിമ്മാത്തില്‍ കാന്തപുരത്തെ ആദരിച്ചത്.

തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം മുന്നൂറിലെറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാന്തപുരത്തെ മുഹിമ്മാത്തിലേക്ക് ആനയിച്ചത്. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ കണ്ണികളായി. സിയാറത്തിന് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിനു ശേഷം അനുസ്മരണ സംഗമവും ആദരിക്കല്‍ ചടങ്ങും ആരംഭിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ നിബ്രാസുല്‍ ഉലമ എ.കെ അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സമസ്ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മുഹിമ്മാത്ത് ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ആദരവ് സമര്‍പ്പിച്ചു.

വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, റശീദ് ഹാജി ബെള്ളാരെ, അബ്ദുറസാഖ് ഡാബിറ്റ്, എസ്.ജെ.എം ജില്ലാ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, നാസ്വിര്‍ ബന്താട്, ഹസ്ബുല്ലാഹ് തളങ്കര എന്നിവര്‍ കാന്തപുരത്തിന് ഉപഹാരം നല്‍കി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.

മര്‍കസ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അനുമോദന പ്രസംഗം നടത്തി. 1963 ഡിസംബര്‍ 31ന് ബാഖ്വിയാത്തില്‍ നിന്നും ഉന്നത മതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 50 വര്‍ഷമായി മതാധ്യാപനമേഖലയിലും ജീവകാരുണ്യമേഖലയിലും നല്‍കുന്ന സേവനം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

എഴുപതുകളില്‍ സമസ്തയുടെയും എസ്.വൈ.എസിന്റെയും നേതൃരംഗത്തേക്ക് വന്ന അദ്ദേഹം പ്രസ്ഥാനവളര്‍ച്ചയില്‍ ഗണ്യമായ സേവനങ്ങളാണര്‍പ്പിച്ചത്. 78ല്‍ മര്‍കസ് സ്ഥാപിക്കുകയും ലോകത്തിനു തന്നെ വിസ്മയമായി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. രാജ്യത്തുടെനീളം 2000 ലേറെ പള്ളികള്‍ സ്ഥാപിക്കുകയും ആയിരക്കണക്കിനു സ്‌കൂള്‍ക്കും മദ്്‌റസകള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാന്തപുരത്തിന്റെ സേവനപഥം വിസ്മയമുണര്‍ത്തുന്നതാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.