Latest News

നികേഷ് കുമാറിനെ എം.വി.ആറിന്റെ പിന്‍ഗാമിയാക്കാന്‍ സി.എം.പി ഇടതു വിഭാഗം

കണ്ണൂര്‍: എം.വി രാഘവന്റെ ഇളയ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാറിനെ എം.വി.ആറിന്റെ പിന്‍ഗാമിയാക്കാന്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നീക്കം. നികേഷ് കുമാറിനെ മുന്‍നിര്‍ത്തി യഥാര്‍ത്ഥ സി.എം.പി തങ്ങളാണെന്ന് വരുത്തീത്തീര്‍ക്കാനാണ് ശ്രമം. മാധ്യമ പ്രവര്‍ത്തകനെന്ന നികേഷിന്റെ ഇമേജ് മുതലെടുത്ത് പാര്‍ട്ടിയെ സജീവമാക്കാനും ഇതുവഴി ഇടതു മുന്നണി ഘടകകക്ഷിയാക്കാനാകുമെന്നും കണക്കു കൂട്ടുന്നു. പതിയെ പാര്‍ട്ടി വേദികളിലെത്തിച്ച് സജീവമാക്കാനാണ് തീരുമാനം.

എം.വി.ആറിന്റെ സംസ്‌കാര ശേഷം നടന്ന ഇടതു വിഭാഗത്തിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ നികേഷിനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ എം.വി.ആര്‍ മരിച്ച ഉടനുള്ള നിയമനം അനൗചിത്യമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് സെക്രട്ടറിയായി കെ.ആര്‍ അരവിന്ദാക്ഷനെ നിയമിച്ചത്. നികേഷിന്റെ കൂടി താത്പര്യത്തോടെയാണ് അരവിന്ദാക്ഷന്‍ വിഭാഗം ഇടതുപക്ഷത്തേക്ക് അടുത്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നികേഷ് കുമാറിനെ ഇടത് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരിയില്‍ തൃശൂരില്‍ നടന്ന സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ കണ്‍വന്‍ഷനില്‍ നികേഷ് പങ്കെടുത്തിരുന്നു.

അന്ന് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുകയും ചെയ്തു. ഇടതുവിഭാഗം ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നികേഷ് എത്തിയത് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിന്റെ പ്രകടമായ സൂചനയായിരുന്നു. വാര്‍ത്താസമ്മേളനം അവസാനിക്കാനിരിക്കെ നാടകീയമായിട്ടായിരുന്നു നികേഷിന്റെ രംഗപ്രവേശനം. ഇതോടെ മാധ്യമ ക്യാമറകള്‍ നികേഷിന് നേര്‍ക്ക് തിരിഞ്ഞു. ഇതെല്ലാം നാടകമാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.സി.എം.പി പിളരുന്നത് വരെ നികേഷിന് പാര്‍ട്ടി അംഗത്വമുണ്ടായിരുന്നില്ല. എം.വി.ആറിന് ശേഷം പാര്‍ട്ടിയുടെ മേധാവിത്തം സി.പി ജോണ്‍ സ്വന്തമാക്കുമെന്ന തിരിച്ചറിവാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ സിപിഎമ്മിനോട് അടുപ്പിച്ചത്.

നിലവില്‍ എം.വി.ആറിന്റെ മക്കളായ ഗിരിജയും രാജേഷ് കുമാറും ഇടതു വിഭാഗക്കാര്‍ക്കൊപ്പമാണ്. മൂത്തമകന്‍ ഗിരീഷ് കുമാര്‍ സി.എംപി ഔദ്യോഗിക വിഭാഗത്തിനൊപ്പവും. അതേസമയം നികേഷ് കുമാറിന്റെ നിലപാട് വിഷയമല്ലെന്നും ഭൂരിപക്ഷം പ്രവര്‍ത്തകരാണ് തങ്ങളുടെ കരുത്തെന്നും സി.എം.പി പൊളിറ്റ്ബ്യൂറോ അംഗം സി.എ അജീര്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.