Latest News

ബി.എം. ജമാല്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി

കോഴിക്കോട്: [www.malabarflash.com] സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ കേന്ദ്ര വഖഫ് കൗണ്‍സലിന്റെ സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരാളെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ റാങ്കിലാണ് നിയമനം.

വഖഫ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കുക, വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുക തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്റെ ചുമതലകള്‍. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി പദവി ബി എം ജമാലിലുടെ കേരളത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വഖഫ് വകുപ്പ് മന്ത്രി കെ ടി ജലീല്‍, ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറിമാരായ രാഗേഷ് ഗാര്‍ഗ്, ജോയിന്റ് സെക്രട്ടറിമാരായ ദേവ് വര്‍മന്‍, ജാന്‍ ഇ ആലം എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ബി എം ജമാലിനെ നിര്‍ദ്ദേശിച്ചത്. നവാഡ്‌കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബദറുദ്ദീന്‍ ഖാന്‍, ലോക്‌സഭാ അഡീഷണല്‍ ഡയറക്ടര്‍ നൗഷാദ് ആലം, കേണല്‍ സര്‍ഫ്രാസ് അഹമ്മദ്, ബീഹാറില്‍ നിന്നുള്ള പ്രൊ. ഷെംഷി, ജമ്മു കാശ്മീരില്‍ നിന്നുള്ള ഡോ. ഇക്ബാല്‍ ഖുറൈശി, എന്നിവരെയും പരിഗണിച്ചിരുന്നു.

നേരിട്ടുള്ള നിയമനത്തിലൂടെ കേരള വഖഫ് ബോര്‍ഡ് സി ഇ ഒ ആയി നിയമിക്കപ്പെട്ടതിനു ശേഷം ബോര്‍ഡിന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുകയും എറണാകുളത്ത് ആറ് നിലകളുളള ഹെഡ് ഓഫീസ് കെട്ടിടം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. 60 ലക്ഷത്തില്‍ താഴെയായിരുന്ന വാര്‍ഷിക വരുമാനം ഇപ്പോള്‍ ഏട്ട് കോടി രൂപയോളമാണ്. വിവിധ ജില്ലകളിലായി ഏഴ് ഡിവിഷണല്‍ ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. ബോര്‍ഡിന്റെ ഓഫീസുകളുടെ ഭരണ സംവിധാനം കമ്പ്യൂട്ടറൈസ് ചെയ്യുകയും വിവിധ ക്ഷേമ പദ്ധതികള്‍ ബാങ്ക് അക്കൗണ്ട് വഴി ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്തു.

എരുമേലി, കാഞ്ഞിരമറ്റം, കാളിയാറോഡ്, പെരുമ്പടപ്പ്, മുന്നാക്കല്‍, ഒടുങ്ങാക്കാട്, തുടങ്ങിയ പ്രമുഖ വഖഫ് സ്ഥാപനങ്ങളെ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരികയും ചെയ്തു. നഷ്ടപ്പെട്ട വഖഫ് വസ്തുക്കള്‍ തിരിച്ചു പിടിക്കുന്നതിലും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും ശ്രദ്ധേയമായ നടപടികളാണ് ജമാല്‍ സ്വീകരിച്ചത്. ഇതുവഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഖഫ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് വാടക വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. കേരളം സന്ദര്‍ശിച്ചിട്ടുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റികളും ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ബി.എം.ജമാലിനെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളായ 'വഖഫ് ബോര്‍ഡുകളുടെ കമ്പ്യൂട്ടറൈസേഷന്‍', 'വഖഫ് ബോര്‍ഡുകളുടെ ശാക്തീകരണം' എന്നീ പദ്ധതികളുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്.

കാസര്‍കോട് ബി ഡി ഒ ആയിരുന്ന പരേതനായ ബി എം ഹമീദിന്റെ മകനാണ് ബി എം ജമാല്‍, കോട്ടിക്കുളത്തെ പട്ടേല്‍ കുടുംബാംഗമാണ്.
കോഴിക്കോട് ലോ കോളജില്‍നിന്നും നിയമ ബിരുദംനേടിയശേഷം പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്റെ കീഴില്‍ കുറച്ചുകാലം പ്രാക്ടീസ് ചെയ്തിരുന്നു.

പഠിക്കുന്ന കാലത്ത് കെ എസ് യു സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജനകീയ വിഷയങ്ങളെല്ലാം ഏറ്റെടുത്തുകൊണ്ട് ജമാലിന്റെ നേതൃത്വത്തില്‍നടന്ന രാഷ്ട്രീയ പോരാട്ടം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ജമാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു.

കാസര്‍കോട് ബി ഡി ഒ ആയിരുന്ന പരേതനായ ബി എം ഹമീദ് - ടി എസ് സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷാലി. മക്കള്‍: നഷ്‌വാന്‍, അമ്രീന്‍, റഹീന്‍. കേരള വഖഫ് ബോര്‍ഡ് സെക്രട്ടറിയായി 14 പ്രവര്‍ത്തിച്ച പാരമ്പര്യവും കേരള വഖഫ് ബോര്‍ഡിനെ ജനകീയ ബോഡായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കാണിച്ച നേതൃപാഠവും കണക്കിലെടുത്താണ് ഇപ്പോള്‍ കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.