Latest News

മറക്കാനാവില്ല, മക്കയിലെത്തിയ നിമിഷം...

സ്വപ്നങ്ങള്‍ സഫലമായ വഴികളില്‍ ഞാന്‍ ധന്യനാണ്.. ഈ രാത്രിക്ക് നന്ദി...യാ, അള്ളാ, നിന്നെ സ്തുതിക്കുന്നു ആയിരംവട്ടം...[www.malabarflash.com]

മനസ്സേ ഉള്‍ക്കൊള്ളുക, ഞാനിപ്പോഴുള്ളത് പുണ്യ ഹറമിന്റെ ചാരത്താണ്, മക്കയും മദീനയും കാണാതെ നീ എന്നെ മരിപ്പിക്കല്ല അള്ളാ എന്ന എന്റെ പ്രാര്‍ത്ഥന അവന്‍ കേട്ടിരിക്കുന്നു...എന്തില്ലെങ്കിലെന്ത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നില്‍ എന്റെ മനസ്സും ശരീരവും തൊട്ടിരിക്കുന്നു. 

അഞ്ചുനേരവും മനസ്സിലേക്കാവാഹിച്ച ആ പുണ്യഗേഹമിതാ എന്റെ കണ്‍മുന്നില്‍...വിശ്വസിക്കാനാവുന്നില്ലെനിക്ക്...തൊട്ടുമുത്താന്‍ കൊതിച്ച ഹജറുല്‍ അസ്‌വദും മഖാം ഇബ്രാഹിമും സഫ മര്‍വ്വകുന്നുകളും എന്റെ കയ്യെത്തും ദൂരത്താണിപ്പോള്‍...പറഞ്ഞറിയിക്കാനാവുന്നില്ല എനിക്കെന്റെ ആഹ്ലാദത്തെ...

കുഞ്ഞുന്നാള്‍ തൊട്ട് കിനാവ് കണ്ടത് ഈ മണ്ണിലെത്താനായിരുന്നു, കയ്യുയര്‍ത്തിയപ്പോഴൊക്കെ അള്ളാഹുവിനോട് കേണതും അതിനുവേണ്ടി മാത്രം...പണ്ടുപണ്ടെപ്പഴോ മദ്രസയില്‍ ഓതിപഠിച്ച പാഠഭാഗങ്ങളില്‍ മക്കയും മദീനയും നിറയുമ്പോള്‍ കാണണമെന്ന് മോഹിച്ച ഇടമായിരുന്നു അത്...പിന്നെപ്പഴോ അത് ഒരു വികാരവും അഭിനിവേശവുമായി മാറി...മക്ക കണ്ട് മടങ്ങിവരുന്ന ഓരോരുത്തനേയും ഇത്തിരി അസൂയയോടെ നോക്കി നിന്നു...

ഓരോ വര്‍ഷവും ദശലക്ഷങ്ങള്‍ ആ മഹാഭാഗ്യത്തിന്റെ അവകാശികളായി മാറുമ്പോള്‍ ഞാന്‍ മാത്രം നഷ്ടസ്വപ്നത്തിന്റെ കൂട്ടുകാരനാവുകയാണല്ലോ എന്ന് സങ്കടപ്പെട്ടു. യമനിയും നീഗ്രോയും സൊമാലിയയിലെ ദരിദ്രനുമെല്ലാം ആത്മീയതയുടെ സുഖമറിയുമ്പോള്‍ അള്ളാ, എന്നെ മാത്രം ബാക്കിയാക്കരുതെന്ന് എത്രയോ വട്ടം കേണുകരഞ്ഞിട്ടുണ്ട് ഞാന്‍....
ഓരോ പ്രതിസന്ധിയിലും കൊച്ചുകുട്ടിയെ പോലെ കരഞ്ഞ് സങ്കടം പറയുമ്പോള്‍ ഉത്തരം തന്ന് അനുഗ്രഹം ചൊരിഞ്ഞ നാഥന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു....ഒടുവില്‍ ഞാനും ലോകത്തില ഏറ്റവും പവിത്രമായ മണ്ണിലെത്തിയിരിക്കുന്നു...

****************
ഇത് ഒരു വിശുദ്ധ യാത്രയുടെ ഓര്‍മ്മയാണ്...മക്കയും മദീനയും കണ്ടതിന്റെ ഓര്‍മ്മ....വിശുദ്ധഭൂമിയിലെത്തുന്ന ആദ്യ മനുഷ്യനൊന്നുമല്ല ഞാന്‍...ഓരോ വര്‍ഷവും എത്രയോ ദശലക്ഷങ്ങള്‍ തിരുഗേഹങ്ങളിലെത്തുന്നുണ്ട്, പിന്നെ നീയെന്തിനിങ്ങനെ വാചാലനാകുന്നുവെന്ന ചോദ്യത്തിനുമുന്നില്‍ എനിക്കുത്തരമില്ല...എങ്കിലും പറയട്ടെ, ഓരോ മനുഷ്യനും ഇത് വാക്കുകളിലൊതുങ്ങാത്ത അനുഭൂതിയായിരിക്കും, അതിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനെക്കുറിച്ച് പറയാനാണ്...
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, മഞ്ഞുതുള്ളികള്‍ മരുഭൂമിയില്‍ കവിത എഴുതുന്നു, ഗള്‍ഫില്‍ എത്തിയ നാള്‍ മുതല്‍ സ്‌നേഹം കൊണ്ട് മൂടി ആതിഥ്യമൊരുക്കിയ കെ.എം.സി.സി നേതാവ് ഹമീദ് തോട്ടയുടെ വീട്ടില്‍ നിന്ന് അതിരാവിലെ എഴുന്നേറ്റ് കുളിയും നിസ്‌ക്കാരവും കഴിഞ്ഞ് ഒരു യാത്രക്കൊരുങ്ങുകയാണ്...

പുലരിയുടെ അനുഭൂതിയോടൊപ്പം ക്യാമ്പുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനായി എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട് അന്നും പതിവിലുമെത്രയോ നേരത്തേ എഴുന്നേറ്റ് ആവേശത്തോടെ ഒരുങ്ങിയിട്ടുണ്ട്. പക്ഷെ ഇന്ന് ഞാനനുഭവിക്കുന്ന ത്രില്ല് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത്രമാത്രം ആഹ്ലാദത്തോടെ ഒരു യാത്രയും ഞാന്‍ ചെയ്തിട്ടില്ല, എത്രയോ ഉംറകള്‍ ചെയ്ത എ.കെ.എം.അഷറഫും യൂസഫ് ഉളുവാറും എന്നോടൊപ്പമുണ്ട്, അവരും വാക്കുകള്‍ക്കുമപ്പുറത്തെ മൂഡിലാണ്.
കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ നിമിഷം മുതല്‍കൂട്ടിനുള്ള ഫേസ്ബുക്കിലെ കൂട്ടുകാരന്‍ ഫത്താഹും അവന്റെ എലാന്‍ട്ര കാറും എപ്പഴേ റെഡിയായിരിക്കുന്നു.
ആദ്യം മദീനയിലേക്കാണ്, റോഡുമാര്‍ഗ്ഗം റിയാദില്‍ നിന്ന് പത്തുമണിക്കൂറിലേറെ യാത്രയുണ്ട്...റിയാദിന്റെ നഗരപൊലിമയില്‍ നിന്ന് മരുഭൂമിമാത്രമുള്ള ദിക്കിലൂടെ വണ്ടി ചീറിപായുകയാണ്..അല്‍ മദീന 900 കി.മി, അല്‍ മദീന 400 കി.മി, അല്‍ മദീന 2.50 കി.മി, എന്നിങ്ങനെ ബോര്‍ഡുകള്‍ ദൂരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു....ഓരോ കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഞാന്‍ എന്റെ പ്രവാചകന്റെ സന്നിധിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവന്നു...

സുന്ദരമായ റോഡുകളിലൂടെ ഏതൊക്കെയോ നാടുകളിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളും കിലോമീറ്ററുകള്‍ വിട്ട്സ്ഥാപിച്ചിരിക്കുന്ന പെട്രോള്‍ പമ്പുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത മരുഭൂമിയാണിത്. അങ്ങിങ്ങായി നടന്നു സമയം കളയുന്ന ഒട്ടകങ്ങള്‍, മരുഭൂമിയില്‍ ഒരിലയുടെ തണലുപോലുമില്ലാത്തദിക്കില്‍ ഒട്ടകങ്ങളെ പരിചരിക്കുന്ന മനുഷ്യനെ കണ്ടപ്പോള്‍ ബെന്യാമന്റെ ആടുജീവിതമാണ് മനസിലെത്തിയത്.
ഓരോ പെട്രോള്‍ പമ്പുകളിലും നിസ്‌ക്കാര പള്ളികളുണ്ട്, വെള്ളത്തിനാണ് തീവില, പെട്രോളിന് പുല്ലുവിലയാണ്, ഫുള്‍ ടാങ്കല്ലാതെ ഇവിടെ ആരും അടിക്കാറില്ല, എല്ലാ പമ്പുകളിലും കോഫി ഷോപ്പുകളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന ഫത്താഹിന് ഇവരെല്ലാം പരിചയക്കാരാണ്. അതിന്റെ ബലത്തില്‍ ഓരോ ദിക്കില്‍ നിന്നും പ്രത്യേക രുചി തരുന്ന മോക്ക നുണഞ്ഞുകൊണ്ടാണ് യാത്ര...
മരുഭൂമിയിലെ മനോഹാരിതയും ഒട്ടകങ്ങളേയും ചരക്കുലോറികളേയുമൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ ബാല്ല്യത്തിലേക്ക് മടങ്ങിപോയി. പണ്ട് മദ്രസയിലെ ചെറിയ ക്ലാസില്‍ താരിഖിന്റെ പേജുകളില്‍ നിറഞ്ഞുനിന്ന അറേബ്യന്‍ കഥകളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. പ്രവാചകനും അനുയായികളും ഈ മണ്‍തരിയെ തൊട്ടിറ്റുണ്ടാകുമോ എന്ന് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു...സഹാബാക്കളും ഖദീജബീവിയുമെല്ലാം കച്ചവടത്തിനുപോയ കഥകളില്‍ ഈ മരുഭൂമിയും ഉണ്ടായിരുന്നില്ലെ...
ഒടുവില്‍ അന്നിന്റെ രാത്രി പത്തുമണിയോടെ ഞാന്‍ മദീനനഗരിയെ തൊട്ടു. റൗളക്കരികിലെ ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ചൊരുങ്ങുമ്പോള്‍ മനസ്സ് ഒരു അല്‍ഭുത ലോകത്തായിരുന്നു. മദീന മുനവ്വറിയിലെത്തുമ്പോള്‍ പാതിരാമായിരുന്നു. മദീനയിലേക്കെത്തിക്കാതെ നീ എന്നെ മരിപ്പിക്കല്ലെ അള്ള എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന അതേ പാതിരാനേരം. അവസാനം പവിത്രമായ അതേ സമയത്ത് വിശുദ്ധമായ തിരുസന്നിധിയിലെത്തുന്നു...അള്ളാഹുവിന് സ്തുതി....
ആറാം നമ്പര്‍ഗേറ്റിലൂടെ മദീന മുനവ്വറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഹൃദയം കോരിതരിച്ചുപോയി. ആയിരങ്ങള്‍ അരികിലുണ്ടെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണെന്നൊരു തോന്നല്‍...
പച്ചകുമ്പ കണ്ണില്‍പതിഞ്ഞപ്പോള്‍ കണ്ണും മനസ്സും ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിക്കാത്തൊരു നധ്യത അനുഭവിച്ചു....അള്ളാഹുവിന്റെ വഹിയുമായി ജിബ്‌രീല്‍ വന്നബാബു ജിബ്‌രീല്‍ എന്ന വാതിലിലൂടെ എന്റെ റസൂലിന്റെ അരികിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ആ ചാരത്തെത്താന്‍, ഒന്നു സലാം ചൊല്ലാന്‍ എത്രകാലമായി ഞാന്‍ കൊതിക്കുകയായിരുന്നു...റസൂലിന്റെ റൗളക്കും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടമാണ്...അവിടെ നിസ്‌ക്കരിക്കലും പ്രാര്‍ത്ഥന നടത്തലും ഏറെ പുണ്യമാണ്, അതിനുവേണ്ടി ആളുകള്‍ തിരക്കുകൂട്ടുന്നു...

തിരക്കുകാരണം അവിടെയെത്താന്‍ ഏറെ പ്രയാസമായിരിക്കുമെന്നാണ് കേട്ടറിഞ്ഞത്...എന്നാല്‍ അന്ന് തിരക്ക് കുറവാണ് (സൗദിയിലേക്ക് വിസ കിട്ടാന്‍ പ്രയാസമുള്ള സമയമാണത്രെ ഇത്) ഭാഗ്യമെന്നല്ലാതെ പിന്നെന്തുപറയാന്‍, എല്ലാവരും കൊതിക്കുന്ന ദിക്കില്‍ ഏറെ നേരം പ്രാര്‍ത്ഥിക്കാന്‍ അവസരം കൈവരുന്നു...എന്റെ പ്രവാചകന്‍ ഖുത്തുബ നിര്‍വ്വഹിച്ച മിമ്പര്‍ ഇതാ, കണ്‍മുന്നില്‍ നില്‍ക്കുന്നു...ജിബ്‌രീല്‍ മാലാഖ മൂന്ന് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ എന്റെ പ്രവാചകന്‍ ആമീന്‍ പറഞ്ഞത് ഇവിടെ വെച്ചല്ലെ...
സലാമും സ്വലാത്തും ചൊല്ലി റൗളയുടെ ചാരത്ത് എത്ര നേരമാണെന്നോ ഞാന്‍ നിന്നത്....ഞാന്‍ മാത്രം നിന്നാല്‍ പോരല്ലോ എന്ന് മനസ്സ് പറയുമ്പോഴും അവിടെ തന്നെ നിന്നു പോകുന്നു...എന്തോ റസൂലിന്റെ സ്‌നേഹത്തിനുമുന്നില്‍ സ്വാര്‍ത്ഥനായി പോവുകയായിരുന്നു ഞാന്‍...മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതിരിക്കുമ്പോഴും പ്രവാചകന്റെ റൗളയില്‍ സെക്യൂരിറ്റിയുടെ ചുമതലയുള്ള ചെറുപ്പക്കാരായ പോലീസുകാരോട് എനിക്ക് അസൂയ തോന്നിപ്പോയി.എന്റെ പ്രായം മാത്രമുള്ള അവര്‍ എത്ര ഭാഗ്യവാന്മാരാണ്. ആ പുണ്യദിക്കിലങ്ങനെ നില്‍ക്കാന്‍ കഴിയുക എന്നത് എന്തൊരു സുകൃതമാണ്...

റസൂലിന്റെ തൊട്ടരികില്‍ സിദ്ധീഖുല്‍ അക്ബറും ഉമര്‍ ഖത്താബുമുണ്ട്...സിദ്ധീഖ്(റ)വിനോട് സലാം ചൊല്ലി ഉമര്‍(റ)വിന്റെ അടുത്തെത്തുമ്പോള്‍ എന്തോ മനസ്സ് വിറക്കുന്നു. ധീരകഥകളിലെ ആ നായകന്‍ ഇന്നും പൗരഷത്തിന്റെ പ്രതീകമാണ്...ഉസ്മാന്‍(റ)വിന്റെയും മറ്റു സഹാബാക്കളുടെയും സലാം ചൊല്ലി, പിന്നെ മടക്ക യാത്രയാണ്...മടക്കയാത്രയില്‍ പോരാട്ടവീര്യം നിറഞ്ഞനില്‍ക്കുന്ന ഉഹ്ദ് മലയും ധീരരക്തസാക്ഷി ഹംസത്ത്(റ) ഖബറിടവും കണ്ടു.
ഹൃദയം പറിച്ചെടുക്കുന്ന വേദനയുണ്ട് ഈ വിടവാങ്ങലിന്. വിലമതിക്കാനാവാത്ത നേട്ടവുമായാണ് മടങ്ങുന്നതെങ്കിലും ഈ വിരഹം സഹിക്കാനാവുന്നില്ല....കൊച്ചുകുട്ടിയെപോലെ പിന്നെയും പിന്നെയും റൗളയിലേക്ക് പാഞ്ഞുപോവുകയാണറിയാതെ....
അള്ളാഹുവേ നിനക്ക് നന്ദി...കാണാന്‍ കൊതിച്ചതിനെ കാണിച്ചതിനും എന്റെ ഖല്‍ബ് നിറച്ചതിനും...

*******************
ഭൂമിയിലെ മഹാസൗഭാഗ്യം മനസ്സിലാവാഹിച്ചുകൊണ്ട് നിന്ന് യാത്രയാകുന്നത് മക്കയുടെ പരിശുദ്ധിയിലേക്കാണ്...ഉച്ചയോടെ പുറപ്പെട്ട യാത്ര നാലുമണിയോടെ മക്കയില്‍ നിന്ന് 420 കി.മി ഇപ്പുറത്തുള്ള ദു ഹുലൈഫയിലെ അബ്‌യാര്‍ പള്ളി മിഖാത്തിലെത്തുന്നു, അവിടെ നിന്നാണ് ഇഹ്‌റാം വസ്ത്രമണിഞ്ഞത്...ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് ചെയ്തിട്ടുള്ള എന്റെ പ്രവാചകനും ഇവിടെ വെച്ചാണത്രെ ഇഹ്‌റാം കെട്ടിയിട്ടുള്ളത്. 

അരകയറുപോലും മാറ്റിവെച്ച് രണ്ട് വെള്ളവസ്ത്രണിഞ്ഞ് ലബ്ബയ്ക്ക് ചൊല്ലുമ്പോള്‍ കരച്ചില്‍വന്നുപോയി.(പണ്ടെപ്പഴോ ഉമ്മ സ്‌നേഹത്തോടെ കെട്ടിതന്ന അരകയറാണ് അഴിച്ചുമാറ്റുന്നത്, പക്ഷെ അപ്പോഴും ആഹ്ലാദം മാത്രമാണ് മനസ്സിന്) ലോകത്തിലെ ഭാഗ്യവാന്മാരെല്ലാം അണിഞ്ഞ അതേ വേഷം ഞാനുണിയുകയാണ്...രാത്രി ഒമ്പത് മണിയോടെ മക്കയിലെത്തുന്നു...പിന്നെ ഈ ലോകമോ ലോകത്തിന്റെ നൂറുനൂറു കാര്യങ്ങളോ ഒന്നും മനസ്സിലില്ല....അള്ളാഹുവും ആഖിറവും മാത്രം ഉള്ളില്‍ നിറയുന്നു...
അള്ളാഹുവിന്റെ തിരുഭവനത്തിലാണ് ഞാനിപ്പോഴുള്ളത്, പശ്ചതപിച്ചുമടങ്ങുന്നവനെയും പിന്നെയും പിന്നെയും ചോദിക്കുന്നവനേയുമാണെനിക്കിഷ്ടമെന്നു പറഞ്ഞ നാഥനോട് അവന്‍ ഏറ്റവും പവിത്രത കല്‍പ്പിച്ച ദിക്കില്‍ നിന്ന് ഞാന്‍ കേഴുകയാണ്, എത്രയോ നേരം കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചിട്ടും മടുപ്പുവരാതെ, സുജൂദിലങ്ങനെ കിടന്നിട്ടും മതിവരാതെ...യാ, അള്ളാ എന്തൊരു സൗഭാഗ്യമാണിത്...

യാത്രയിലുടനീളം കഅബയുടെ പെരുമയെക്കുറിച്ച് പറഞ്ഞുതന്ന കൂട്ടുകാരന്‍ എ.കെ.എം.അഷറഫിന്റെ വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും എത്രയോ അപ്പുറമാണിത്...വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ഒന്നുമല്ല...മക്കയും മദീനയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തീരാ നഷ്ടമാണ്...
ഹറം കണ്ണില്‍ പതിഞ്ഞ നിമിഷമുണ്ടല്ലോ....അന്നേരം മനസ്സനുഭവിച്ച വികാരത്തെ വിവരിക്കാനേ കഴിയുന്നില്ല...കറുത്തവരും വെളുത്തവരുമായ മനുഷ്യര്‍ക്കൊപ്പം ഞാനും അതില്‍ അലിഞ്ഞുചേരുന്നു...തവാഫിനായി ഏഴു വട്ടം കഅബയെ വട്ടമിടുമ്പോള്‍ പുതിയ മനുഷ്യനായി മാറുകയാണ്...

ചുറ്റിലും ഒരുപാട്‌പേരുണ്ട് അതൊരുപക്ഷേ ഇറാന്‍ പ്രസിഡണ്ട് അഹമ്മദ് നജാദോ ഈജിപ്തിന്റെ അധീപന്‍ മുഹമ്മദ് മുര്‍ഷിദോ സാക്ഷാല്‍ ഷഹീദ് അഫ്രീദിയോ എ.ആര്‍.റഹ്മാനോ ആവാം....പക്ഷെ ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല, എല്ലാവരും തുല്യരാണ്...ആര്‍ക്കും ഇഹലോകത്തിന്റെ സുഖമോ അതിന്റെ വര്‍ത്തമാനമോ ഇല്ല...അള്ളാഹു എന്ന ലക്ഷ്യം മാത്രാണ് മനസ്സില്‍...

ഹാജറാബീവി കുഞ്ഞുമോന്‍ ഇസ്മയിലിന്റെ ദാഹമകറ്റാന്‍ ഓടിതളര്‍ന്ന സഫ മര്‍വ്വ കുന്നുകള്‍, അള്ളാ, ഒടുവില്‍ ഞാനും ആ കുന്നു കയറുകയാണ്...സഫയെയും മര്‍വ്വയേയും മാറി മാറി തൊട്ടു ഞാന്‍...സ്വലാത്ത് കൊണ്ട്, അള്ളാഹുവിന്റെ നാമംകൊണ്ട് അഭിവാദ്യം ചെയ്തു. 

സംസം ഇന്നും വിസ്മയിപ്പിക്കുകയാണ്...ജീവിതത്തില്‍ ഓരോ അസ്വസ്ഥതകള്‍ വരുമ്പോഴും ആശ്വാസമായിരുന്ന സംസം...പനിവരുമ്പോള്‍, നേരിയൊരു ക്ഷീണമുണ്ടാകുമ്പോള്‍ ശരീരത്തിലാകെ തലോടി മോനെ ഇത് കുടിക്കട എന്ന് പറഞ്ഞ് ഉമ്മ തരാറുള്ള സംസം...ഹജ്ജിന് പോയി മടങ്ങുന്നവരോടൊക്കെ കൈനീട്ടി വാങ്ങിയ സംസം, ആ ദിവ്യ ഔഷധത്തിന്റെ അരുവികള്‍ക്കരികിലാണ് ഞാന്‍...
എന്ത് ഉദ്ദേശത്തിലാണോ സംസം കുടിക്കുന്നത് അതിനുള്ള ഔഷധമാണത് എന്ന സത്യമുള്‍ക്കൊണ്ട് ഓരോരുത്തനും കോരികോരി കുടിക്കുന്നു...ഏറ്റവുമധികം ഈമാനുള്ളവന് ഏറ്റവുമധികം സംസം കുടിക്കാന്‍ പറ്റുമത്രെ...

*******************
ഹജറുല്‍ അസ്‌വദിനെ തൊട്ടുമുത്തി, കഅബാലയത്തിന്റെ വാതില്‍ക്കല്‍ മുഖമമര്‍ത്തി അങ്ങനെ നിന്നനേരം...ചോദിക്കാന്‍ പറഞ്ഞനാഥനോട് എല്ലാം ചോദിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ലോകത്തെ മറന്നുപോകുന്നു, ചോദ്യങ്ങളത്രയും പരലോക ജീവിതത്തെക്കുറിച്ച് മാത്രമാകുന്നു...അത് തന്നെയാണ് മക്കയുടെ വിസ്മയം....അവിടെയെത്തിയാല്‍ മറ്റെല്ലാം മറന്നുപോവുകയാണ്...നാടും വീടും ജീവിതസുഖവുമൊന്നും ഒരു വിഷയമേയല്ല...
അപ്പോഴും ദുഅ കൊണ്ട് വസീയത്ത് ചെയ്തവരും ഉമ്മയും ഉപ്പയുമെല്ലാം പ്രാര്‍ത്ഥനയില്‍ നിറയന്നു...ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്‌നേഹവും കരുത്തുമായി നിന്നവര്‍ക്ക് ഉള്ളുരുകിയ പ്രാര്‍ത്ഥനയല്ലാതെ മറ്റെന്താണ് പകരം നല്‍കാനുള്ളത്...അതുകൊണ്ട് തന്നെ അവര്‍ക്കുവേണ്ടി ഒത്തിരിനേരം പ്രാര്‍ത്ഥിച്ചു...

എല്ലാം കഴിഞ്ഞ് വിടവാങ്ങലിന്റെ തവാഫ് ചെയ്യുമ്പോള്‍ മനസ്സിന് സങ്കടമാണ്...എല്ലാം തീര്‍ന്നുപോയല്ലോ എന്നൊരു ദു:ഖം .....അപ്പോഴും മനസ്സിലെ ഓരോ രോമവും കോരിരിപ്പോടെ എഴുന്നേറ്റ് നിന്ന് അഭിമാനത്തോടെ പറയുന്നു...എന്തില്ലെങ്കിലെന്ത്...മക്കയും മദീനയും കണ്ടല്ലോ...മതി ഈ ജന്മം സഫലമാവാന്‍ അതു മതി...

*****************
ഇനി എന്റെ മനസ്സിന് അഭിമാനത്തോടെ പറയാം...ഇത് മക്കയും മദീനയും കണ്ട കണ്ണാണ്, ഇത് ഹജറുല്‍ അസ്‌വദിനെ ഉമ്മ വെച്ച ചുണ്ടാണ്...ഇത് ഹറമിന്റെ ചാരത്തിരുന്ന് മതിവരുവോളം സംസം കുടിച്ച വയറാണ്, തെറ്റിലേക്ക് നടന്നിട്ടുണ്ടാവാം പക്ഷെ, എന്റെ ഈ കാലുകള്‍ സഫ മര്‍വ്വ കുന്നുകള്‍ക്കിടയിലൂടെ സാഫല്ല്യത്തിന്റെ ഓട്ടമോടിയ കാലാണ്...റസൂലിന്റെ മിമ്പറിനും പുണ്യറൗളക്കുമരികില്‍ സ്വര്‍ഗ്ഗത്തിന്റെ മണമുള്ള ദിക്കിലിരുന്ന് ഞാന്‍ നിസ്‌ക്കരിച്ചിട്ടുണ്ട്, ഇത്തിരിനിമിഷമല്ല ഒത്തിരി നേരം ഞാനവിടെയിരുന്ന് പ്രാര്‍ത്ഥിച്ചിചട്ടുണ്ട്, അസലാമു അലൈക്കും യാ റസൂലള്ള എന്ന് പിന്നെയും പിന്നെയും സലാം ചൊല്ലിയിട്ടുണ്ട് ഞാന്‍...
പറഞ്ഞുമുഴുപ്പിക്കാനാവാതെ, എഴുതിപൊലിപ്പിക്കാനാവാതെ ഞാന്‍ പിന്മാറുന്നു, സത്യം പറഞ്ഞറിയിക്കാനുള്ളതല്ല, ഇത് സ്വയം അനുഭവിച്ച് തീര്‍ക്കാനുള്ളതാണ്... ആ പ്രാര്‍ത്ഥന ഇപ്പോഴും ബാക്കിയുണ്ട് അള്ളാ, ഇത് മക്കയിലേക്കും മദീനയിലേക്കുമുള്ള എന്റെ അവസാന യാത്രയാക്കല്ല അള്ള...

-എ.ബി കുട്ടിയാനം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.