Latest News

ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2014ലെ മികച്ച ഫുട്‌ബോള്‍ താരം

സൂറിക്ക്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കളിമികവിനു ഫിഫ വീണ്ടും കൈ കൊടുത്തു. 2014ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. അര്‍ജന്റീന താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്‌റ്റ്യോനോ പുരസ്‌കാരം സ്വന്തമാക്കിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോയുടെ മൂന്നാം ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണിത്. തുടര്‍ച്ചായ രണ്ടാമത്തേതും. 2008, 2013 വര്‍ഷങ്ങളിലാണ് ക്രിസ്റ്റിയാനോ ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസ്സിയും (15.76) ന്യൂയറും (15.72) വളരെ പിന്നിലായി.

ലാലിഗയില്‍ റയലിനായി കാഴ്ച്ച വച്ച മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റിയാനോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ക്ലബിനായി കഴിഞ്ഞ വര്‍ഷം 51 മല്‍സരങ്ങളില്‍ 56 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റയലിനെ പത്താം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ചു. ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ നേടിയതടക്കം 17 ഗോളുകളാണ് റയലിനു വേണ്ടി ക്രിസ്റ്റിയാനോ നേടിയത്. സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. രാജ്യാന്തര മല്‍സരങ്ങളില്‍ പോര്‍ചുഗലിനായി 2014ല്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും നേടി.

2014ലെ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ് കരസ്ഥമാക്കി. ലോകകപ്പില്‍ യുറഗ്വായ്‌ക്കെതിരെ നേടിയ ഗോളാണ് റോഡ്രിഗസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ജര്‍മനിയുടെ നദീന്‍ കെസ്‌ലര്‍ നേടി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം ലോകകപ്പില്‍ ജര്‍മനിയെ വിജയത്തിലേക്കു നയിച്ച ജൊവാക്വിം ലോയ്ക്കാണ്. മികച്ച വനിതാ ടീം പരിശീലക ജര്‍മന്‍ ടീമായ വോള്‍ഫ്‌സ്ബര്‍ഗിന്റെ പരിശീലക റാല്‍ഫ് കെല്ലര്‍മാന്‍. ലോകകപ്പ് വേദികളിലുള്‍പ്പെടെ സ്തുത്യര്‍ഹമായ സേവനം നല്‍കിയ ഫിഫ വോളന്റിയര്‍മാര്‍ക്കാണ് ഫെയര്‍ പ്ലേ പുരസ്‌കാരം.
Keywords: international News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.