Latest News

പാണത്തൂരില്‍ മൂന്ന് വയസ്സുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി



പാണത്തൂര്‍: [www.malabarflash.com] മൂന്ന് വയസുള്ള സ്വന്തം മകനെ പിതാവ് ചിരവ് കൊണ്ട് തലക്കടിച്ചും തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്ത് ഞെരിച്ചും മൃഗീയമായി കൊലപ്പെടുത്തി. പാണത്തൂരിനടുത്ത മൈലാട്ടി കോളനിയില്‍ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. കോളനിയിലെ രാജുവിന്റെയും കൊന്നക്കാട് ചുള്ളി സ്വദേശിനിയായ പത്മിനിയുടെയും മകനായ രാഹുല്‍ എന്ന മൂന്ന് വയസ്സുകാരനെയാണ് അച്ഛന്‍ രാജു മൃഗീയമായി കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രി രാജുവും ഭാര്യ പത്മിനിയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഭര്‍ത്താവിന്റെ ശല്യം അസഹ്യമായതോടെ പത്മിനി എട്ട് മാസം പ്രായമുള്ള രാജേഷിനെയുമെടുത്ത് തൊട്ടടുത്തുള്ള മോഹനന്‍ എന്നയാളുടെ വീട്ടില്‍ അഭയം പ്രാപിച്ചു. ഈ സമയം മോഹനന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
കുറച്ച് കഴിഞ്ഞ് കുപിതനായി രാഹുലിനെയുമെടുത്ത് മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന രാജു ഭാര്യയെയും എട്ട് മാസം പ്രായമുള്ള കുട്ടിയെയും മോഹനന്റെ അമ്മ ചിറ്റ ഭാര്യ കുമ്പ, മകള്‍ സുജിത എന്നിവരെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് പുറത്താക്കി അകത്ത് നിന്ന് വാതിലടച്ച ശേഷം രാജു കുഞ്ഞിനെ അടുക്കളയിലുണ്ടായിരുന്ന ചിരവ കൊണ്ട് തലക്കടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.
ഈ കൃത്യത്തിന് ശേഷം തനിച്ച് മോഹനന്റെ വീട്ടില്‍ നിന്നിറങ്ങിയ രാജു ഭാര്യയെയും മോഹനന്റെ ബന്ധുക്കളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം തൊട്ടടുത്ത തിലോത്തമയുടെ വീട്ടിലേക്ക് ഓടിക്കയറി. ആ വീട്ടിലെ അടുക്കളയില്‍ കയറിയ രാജു ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. 

ഉടന്‍ തന്നെ തിലോത്തമ സഹോദരന്റെ മകനും ഡിവൈഎഫ്‌ഐ പാണത്തൂര്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായ സുരേഷിനെ വിവരമറിയിച്ചു. കുതിച്ചെത്തിയ സുരേഷും തിലോത്തമയുടെ മകന്‍ രജിയും കൂടി കോപാകുലനായ രാജുവിനെ കീഴടക്കുകയും പാണത്തൂര്‍ എയ്ഡ് പോസ്റ്റില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് രാഹുലിന്റെ കാര്യം മറ്റുള്ളവര്‍ക്ക് ഓര്‍മ്മ വന്നത്.
അവര്‍ മോഹനന്റെ വീട്ടില്‍ ഓടിക്കയറിയപ്പോള്‍ നിലത്ത് മൃതപ്രായനായിരിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഇതിനിടയില്‍ രാജപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ, രാജന്‍ തോട്ടത്തില്‍ സ്ഥലത്തെത്തി.
എല്ലാവരും കൂടി രാഹുലിനെ പാണത്തൂര്‍ പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ഡോക്ടറുണ്ടായിരുന്നില്ല. പിന്നീട് പൂടംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.
രാത്രി തന്നെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന കെ.ഇ.പ്രേമചന്ദ്രന്‍, രാജപുരം എസ്‌ഐ രാജീവന്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 
UPDATED
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.