Latest News

കെ. സുധാകരനെ കണ്ണൂരില്‍ത്തന്നെ മത്സരിപ്പിക്കാന്‍ ആലോചന

കണ്ണൂര്‍:[www.malabarflash.com] കാസര്‍കോട്‌ ജില്ലയിലെ ഉദുമയില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കെ. സുധാകരനെ കണ്ണൂര്‍ മണ്ഡലത്തില്‍ത്തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് ആലോചന. സുധാകരന്‍ പുറത്തുപോയി മത്സരിക്കുന്നതു ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണു പുനരാലോചനയ്ക്കു കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നറിയുന്നു.

കണ്ണൂരില്‍ മത്സരിക്കാനാണു കെ. സുധാകരന്‍ ആദ്യം മുതല്‍ താത്പര്യം പ്രകടിപ്പിച്ചത്. എ.പി. അബ്ദുള്ളക്കുട്ടിയാണു കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എ. ഒരുപാട് തവണ മത്സരിക്കാത്ത ജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാരെ മാറ്റേണ്ടതില്ലെന്ന നേതൃത്വത്തിന്റെ തീരുമാനവും സ്വയം ഒഴിയാന്‍ അബ്ദുള്ളക്കുട്ടി തയാറാകാത്തതുമാണു മറ്റൊരു മണ്ഡലത്തെക്കുറിച്ചു സുധാകരന് ആലോചിക്കേണ്ടിവന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് ഉദുമയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അ വിടെ ലീഡ് ലഭിച്ചിരുന്നു. ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ച സുധാകരന്‍ അവിടെയെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കാണുകയും ഡിസിസി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കെ. സുധാകരന്റെ പ്രവര്‍ത്തനം കാസര്‍കോട്‌ കേന്ദ്രീകരിക്കുന്നതു കണ്ണൂര്‍ ജില്ലയിലെ തങ്ങളുടെ നിലവിലെ സ്വാധീനമില്ലാതാക്കുമെന്ന് ഐ ഗ്രൂപ്പ് ഭയക്കുന്നു. സുധാകരന്‍ മൂന്നുതവണ ജയിച്ച മണ്ഡലമാണു കണ്ണൂര്‍. ലോക്‌സഭയിലേക്കു മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവച്ച സുധാകരന് അവകാശപ്പെട്ടതാണു കണ്ണൂര്‍ മണ്ഡലമെന്നു സുധാകരപക്ഷം ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍നിന്നു സുധാകരന്‍ മാറുന്നതു സിപിഎമ്മിനു ജില്ലയില്‍ ആധിപത്യമുറപ്പിക്കാന്‍ വഴിയൊരുക്കുമെന്ന വാദവും ഉയരുന്നുണ്ട്.

സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ പുനരാലോചന നടക്കുന്നുണെ്ടങ്കിലും ഹൈക്കമാന്‍ഡിന്റേതാകും അന്തിമ തീരുമാനം. സിറ്റിംഗ് സീറ്റായ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റതും കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ പരാജയവും സുധാകരനുള്ള മൈനസ് പോയിന്റുകളാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിനു സുധാകരനോടുള്ള പരസ്യമായ എതിര്‍പ്പും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു വഴിമുടക്കിയായി നില്‍ക്കുന്നു.

ഉദുമയില്‍ സ്ഥാനാര്‍ഥിയാകുമെന്നു സുധാകരന്‍ സ്വയം പ്രഖ്യാപിച്ചതു കെപിസിസി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കാസര്‍കോടിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനാണ് ഇക്കാര്യം കെപിസിസി യോഗത്തില്‍ അവതരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഉദുമയില്‍നിന്നു താന്‍ പിന്മാറുകയാണെന്ന സൂചനയും സുധാകരന്‍ നല്‍കിയിരുന്നു.

ഉദുമയില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ സതീശന്‍ പാച്ചേനിക്കാണു സാധ്യത. കണ്ണൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അബ്ദുള്ളക്കുട്ടിയെ തലശേരിയിലോ തൃക്കരിപ്പൂരോ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്നും അറിയുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.