Latest News

അവര്‍ അവനെ കൊന്നില്ലേ, ഇനി എന്നെയും കൊന്നോട്ടെ, ഞാന്‍ മാത്രമായിട്ടെന്തിന് ജീവിക്കണം?

നാദാപുരം:[www.malabarflash.com] ''സങ്കടങ്ങളുമായി ഞാനെത്ര തവണ സാറിന്റെ മുന്‍പില്‍ വന്നതാണ്. എന്റെ മകന്‍ ഒന്നിനുമില്ലാഞ്ഞിട്ടല്ലേ കോടതി വിട്ടത്. എന്നിട്ടും അവര്‍ അവനെ കൊന്നില്ലേ. ഇനി എന്നെയും കൊന്നോട്ടെ. ഞാന്‍ മാത്രമായിട്ടെന്തിന് ജീവിക്കണം?'' ഭര്‍തൃ വിയോഗത്തിനു ശേഷം കുടുംബത്തില്‍ ആകെയുള്ള ആണ്‍ തരിയായ മകന്‍ അസ്‌ലമില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയവെ ആ മകന്‍ വധിക്കപ്പെടുക കൂടി ചെയ്തതോടെ തീരാദുഃഖവും പേറി കഴിയുന്ന കാളിയാറമ്പത്ത് സുബൈദയുടെ കണ്ണീരോടെയുള്ള വാക്കുകള്‍ കലക്ടര്‍ എന്‍. പ്രശാന്തിനെയും ഏറെ വേദനിപ്പിച്ചു.

അസ്‌ലമിന്റെ കുടുംബം കഴിയുന്ന വാടക വീട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയതായിരുന്നു കലക്ടര്‍. ആത്മനിയന്ത്രണം വിട്ട് ഉമ്മ സുബൈദ പൊട്ടിക്കരഞ്ഞതോടെ പെണ്‍മക്കളായ അസ്മിറയും അസ്‌നത്തും ഉമ്മയ്ക്കരികിലെത്തിയെങ്കിലും അവര്‍ക്കും കണ്ണീരടക്കാനായില്ല. ഷിബിന്‍ വധത്തെ തുടര്‍ന്ന് പൂര്‍ണമായി നശിപ്പിക്കപ്പെട്ട ഇവരുടെ വീടിനു പകരം വീടു വയ്ക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും കൊലക്കേസില്‍ അസ്‌ലമിനെ പ്രതി ചേര്‍ത്തതിനാല്‍ സിപിഎമ്മും ബിജെപിയും പണം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതോടെ വീടില്ലാതായ ഈ കുടുംബം വാടക വീട്ടിലാണ് ഇപ്പോഴും കഴിയുന്നത്.

ലീഗ് റിലീഫ് കമ്മിറ്റി വീടുപണി ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയായിട്ടില്ല. കലക്ടറോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. എഡിഎം കെ. ജനില്‍കുമാര്‍, തഹസില്‍ദാര്‍ പി.കെ. സതീശ്കുമാര്‍ തുടങ്ങിയവരൊടൊപ്പമാണ് കലക്ടര്‍ അസ്!ലമിന്റെ കുടുംബാംഗങ്ങളെ കാണാനെത്തിയത്. ഇ.കെ. വിജയന്‍ എംഎല്‍എ, മുന്‍ മന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവരും ഒട്ടേറെ നേതാക്കളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയും ഞായറാഴ്ചയും അസ്‌ലമിന്റെ ഉമ്മയെയും സഹോദരിമാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനെത്തി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.