Latest News

ഹജ്ജിനു പോകാന്‍ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ 65,000 രൂപ കൊട്ടാരക്കര സ്വദേശി തിരിച്ചു നല്‍കി

കൊല്ലം:[www.malabarflash.com] പള്ളികളിലെ ബാങ്ക് വിളിയെ നായയുടെ കുരയോട് ഉപമിച്ച ബാലകൃഷ്ണ പിള്ളയുടെ പ്രസംഗ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഹജ്ജിനു പോകാന്‍ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ 65,000 രൂപ കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ സുബൈര്‍ മൗലവി തിരിച്ചു നല്‍കി.

പള്ളികളിലെ ബാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഒരാളെ പണം നല്‍കി ഹജ്ജിന് അയച്ച കാര്യം പിള്ള വെളിപ്പെടുത്തിയത്. താന്‍ ഒരിക്കലും മുസ്ലീങ്ങളോട് ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന വ്യക്തിയല്ല എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്നാല്‍ വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ പേര് പറഞ്ഞത് വേദനിപ്പിച്ചെന്ന് വ്യക്തമാക്കിയാണ് സുബൈര്‍ മൗലവി പണം തിരികെ നല്‍കിയത്. തന്റെ പേര് പറഞ്ഞില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇത്രയും വിഷമം വരില്ലായിരുന്നുവെന്നും സുബൈര്‍ മൗലവി പറഞ്ഞു.

എന്നാല്‍ തനിക്ക് ആരും പണം തിരിച്ചുതന്നിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു. പത്ര സമ്മേളനം നടത്തുന്നതിനിടയില്‍ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും താന്‍ ഹജ്ജിന് നല്‍കിയ പണം തിരിച്ചേല്‍പിക്കാന്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു. പണം നല്‍കിയത് 20 വര്‍ഷം മുമ്പാണ്. അന്ന് എത്രരൂപയാണ് നല്‍കിയതെന്നു പോലും തനിക്കറിയില്ല. ഹജ്ജിന് പോകുവാനുള്ള എല്ലാ ചെലവുമായിരുന്നു അന്ന് നല്‍കിയത്. തന്റെ നേര്‍ച്ചയായിരുന്നതിനാലാണ് താന്‍ പണം നല്‍കിയത്. അതുകൊണ്ടുതന്നെ ആ പണം തിരിച്ചു വാങ്ങാനുദ്ദേശവുമില്ല- പിള്ള പറഞ്ഞു.

എന്നാല്‍ പണം നിര്‍ബന്ധപൂര്‍വ്വം തിരിച്ചേല്‍പിച്ചാല്‍ അത് വാങ്ങുമെന്നും ആ പണം ഉപയോഗിച്ച് മറ്റൊരാളെ അടുത്ത തവണ ഹജ്ജിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടയില്‍ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും പിള്ള സൂചിപ്പിച്ചു. അയാളുടെ പേര് തനിക്ക് അറിയില്ലെന്നും അന്ന് വേദിയിലിരുന്ന മറ്റാരോ ആണ് ആ പേര് പറഞ്ഞതെന്നും പിള്ള പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.