തന്ത്രിയെന്ന നിലയിൽ കടമ നിർവഹിക്കുകയാണ് താൻ ചെയ്തത്. ദേവസ്വംബോർഡ് വെറും ട്രസ്റ്റിയാണ്. ശബരിമലയിലെ പൂജാദികർമ്മങ്ങളുടെ പരമാധികാരം തന്ത്രിക്കാണ്. തന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ സാധിക്കില്ല. അതിനാൽ ബോർഡിന്റെ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും തന്ത്രി 11 പേജുള്ള വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതിൽ തെറ്റില്ലെന്നും തന്ത്രിയുടെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ദിവസം ചേരുന്ന ദേവസ്വം ബോർഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. യുവതികൾ കയറിയതിന് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞത്. 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം.
എന്നാൽ നിശ്ചിത ദിവസമായപ്പോൾ തന്ത്രി സമയം നീട്ടി ചോദിച്ചു. അത്ര തന്നെ ദിവസം കൂടി ദേവസ്വം ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്ത്രി ദേവസ്വം ബോർഡിന് വിശദീകരണം ദൂതൻ വഴി കൈമാറിയത്.
No comments:
Post a Comment