Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ ജാഗ്രതെ! യുവാവിന്റെ ചാറ്റിങ്ങ് കെണിയില്‍പ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം കണ്ട് ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍

തളിപ്പറമ്പ്: ഹൈസ്‌കൂള്‍-പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അകപ്പെട്ടുപോയ ചാറ്റിങ്ങ് കെണികളുടെ വ്യാപ്തി കണ്ട് അന്വേഷണോദ്യോഗസ്ഥരായ പോലീസുകാര്‍ പോലും ഞെട്ടി.[www.malabarflash.com]

 ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഭയാനകമായ ചാറ്റിങ്ങ് കെണിക്കഥകള്‍.

എട്ടാംക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വലയിലാക്കുന്നത്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്ന് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് പിന്നീട് വിവിധ ചാറ്റിങ്ങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴിയും പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടപെടല്‍ രീതി കൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും വാഹിദിന്റെ വലയിലാവുന്നുണ്ട്. പരമാവധി രണ്ടാഴ്ചക്കുള്ളില്‍ തന്നെ കുട്ടികളെ വലയില്‍ വീഴ്ത്തി സ്വന്തം ഇംഗിതത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

മംഗളൂരുവിലെയും കാസര്‍കോട്ടെയും ചില സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വരെ വാഹിദിന്റെ ഷെയര്‍ചാറ്റിംഗില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവരില്‍ ചിലര്‍ വാഹിദ് മുഖേന സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ അകപ്പെടുത്തിയതായും വിവരമുണ്ട്. 

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയുമായി അടുപ്പം സ്ഥാപിച്ച വാഹിദ് തന്റെ ബൈക്കില്‍ സ്ഥിരമായി പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നു. ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴി വാഹിദ് ബൈക്ക് വിജനമായ സ്ഥലത്തേക്ക് തിരിക്കുകയും ബലപ്രയോഗത്തിലൂടെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി കീഴ്‌പ്പെടുത്തുകയും ചെയ്തു. 

കരഞ്ഞുകൊണ്ട് സ്‌കൂളിലെത്തിയ പെണ്‍കുട്ടി വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് വാഹിദിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. 

വാഹിദില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയതോടെയാണ് ഷെയര്‍ചാറ്റിംഗിലൂടെ ഈ യുവാവ് നിരവധി പെണ്‍കുട്ടികളെ വരുതിയിലാക്കിയതായി തെളിഞ്ഞത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ കടന്ന് ദക്ഷിണകര്‍ണ്ണാടക വരെയുള്ള പെണ്‍കുട്ടികളെ പോലും വലവീശാനുള്ള സാമര്‍ത്ഥ്യം വാഹിദിനുണ്ടെന്നറിഞ്ഞ് പോലീസ് അമ്പരക്കുകയായിരുന്നു. 

തന്റെ വലയില്‍പ്പെടുന്ന പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി ഉപയോഗിച്ച ശേഷം മറ്റ് ഇടപാടുകള്‍ക്കായി കൈമാറുകയെന്നതാണ് വാഹിദിന്റെ രീതിയെന്നാണ് പോലീസ് നിഗമനം. വാഹിദിന്റെ പിന്നിലുള്ള ഗൂഡസംഘത്തെ കണ്ടെത്താന്‍ പൊലീസ് തുടര്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

കുട്ടികളുടെ കുടുംബ വിവരങ്ങല്‍ കൂടി ശേഖരിച്ചാണ് അതീവ തന്ത്രപരമായി ഇരകളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാല്‍ പല വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അവരുടെ ഫോണുകള്‍ എല്ലാ ദിവസവും പരിശോധിക്കാന്‍ തയ്യാറാവണമെന്നുമാണ് പോലീസ് നല്‍കുന്ന നിര്‍ദ്ദേശം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.