Latest News

കഞ്ഞിക്കുഴി: പാര്‍ട്ടി തീരുമാനത്തിനെതിരെ ശക്തിപ്രകടനം


ആലപ്പുഴ: സി.പി.എം ഏരിയാ സെക്രട്ടറി സി.കെ.ഭാസ്‌കരനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നതിന് ചേര്‍ന്ന സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍ വീണ്ടും പൊട്ടിത്തെറി.
ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി ജില്ലാ സെക്രട്ടറി സി. ബി. ചന്ദ്രബാബു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കുമുണ്ടായി. യോഗത്തില്‍ പങ്കെടുത്ത 19 ഏരിയ കമ്മിറ്റി അംഗങ്ങളില്‍ 15 പേരും ഇറങ്ങിപ്പോയി.

തുടര്‍ന്ന് വിമതവിഭാഗം മുഹമ്മ പുത്തനംമ്പലത്ത് നടത്തിയ യോഗത്തിലും പ്രകടനത്തിലും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11ന് എസ്.എല്‍ പുരത്തെ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ജില്ല സെക്രട്ടേറിയേറ്റിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ നിലവിലെ ഏരിയ സെക്രട്ടറി സി.കെ. ഭാസ്‌കരന്‍ പങ്കെടുത്തിരുന്നില്ല.

ഭാസ്‌ക്കരനെ മാറ്റാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടറി യോഗത്തില്‍ അവതരിപ്പിക്കുന്നതിനിടെയാണ് 15 ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഇറങ്ങിപ്പോയത്. പുറത്തേക്ക് ഇറങ്ങിയ ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാലയിട്ടു സ്വീകരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ജില്ല സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് പുറത്തിറങ്ങിയ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.

ജില്ലാ സെക്രട്ടേറിയറ്റിന്റെ തെറ്റ് സംസ്ഥാന കമ്മിറ്റി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് വിമതരുടെ നേതൃത്വത്തില്‍ ശക്തിപ്രകടനം നടത്തി. സി. കെ ഭാസ്‌കരന് കഞ്ഞിക്കുഴി, മുഹമ്മ പ്രദേശങ്ങളിലുള്ള വ്യക്തി സ്വാധീനം തെളിയിക്കുന്നതായിരുന്നു മുഹമ്മ പുത്തനംമ്പലം ജംഗ്ഷനില്‍ നടന്ന പ്രകടനവും പൊതുസമ്മേളനവും. ആയിരക്കണക്കിനു സി.പി.എം പ്രവര്‍ത്തകരാണ് ജാഥയില്‍ അണിചേര്‍ന്നത്.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ മുന്‍ മാരാരിക്കുളം ഏരിയ സെക്രട്ടറി ടി. കെ പളനി അധ്യക്ഷത വഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ അജിത്ത് കുമാര്‍, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. എസ് ഷാജി, എം. വി സോമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. അതിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ സജീവ്, അജിത്ത്, മനു, അനില്‍കുമാര്‍ എന്നിവരെയാണ് പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.