Latest News

ലീഗില്‍ തര്‍ക്കം തീര്‍ന്നു; റോഷ്‌നിയെ നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

കണ്ണൂര്‍: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടു മുസ്‌ലിം ലീഗ് കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദാണ് സ്ഥാനാര്‍ഥി. ജൂണ്‍ മൂന്നിനാണ് നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ്. റോഷ്‌നി ഖാലിദും കൗണ്‍സിലര്‍ സീനത്തുമായിരുന്നു സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നത്.

ഇവരില്‍ ആരെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നതിനെക്കുറിച്ച് തീരുമാനമാകാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച നറുക്കെടുപ്പിലൂടെയായിരുന്നു സ്ഥാനാര്‍ഥിയെ കണെ്ടത്തി പ്രഖ്യാപിച്ചത്. റോഷ്‌നി ചെയര്‍പേഴ്‌സണ്‍ ആകുന്നതോടെ ഒഴിവു വരുന്ന വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം സീനത്തിനു നല്‍കാനാണ് സാധ്യത.

ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതു സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നു ഹിതപരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ഹിതപരിശോധനയില്‍ ആദ്യം റോഷ്‌നിക്ക് എട്ടുവോട്ടും സീനത്തിന് ഏഴുവോട്ടുമായിരുന്നു ലഭിച്ചത്. ഹിതപരിശോധനയില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ടി.കെ. നൂറുന്നീസ തന്നെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ സി. സമീര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഹിതപരിശോധനാ വേളയില്‍ വോട്ടുരേഖപ്പെടുത്തിയിരുന്നില്ല. 

പിന്നീട് നടന്ന ചര്‍ച്ചയില്‍ സമീറിന്റെ അഭിപ്രായം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സമീര്‍ സീനത്തിനെ പിന്തുണച്ചു. നൂറുന്നീസ നേരത്തെയുള്ള തന്റെ അഭിപ്രായം തിരുത്തി റോഷ്‌നിയെ അനുകൂലിച്ചു. എന്നാല്‍ ഒരിക്കല്‍ ഹിതപരിശോധനയില്‍ പങ്കെടുത്ത വ്യക്തിയുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന് വാദമുയര്‍ന്നതോടെ സീനത്തിനും റോഷ്‌നിക്കും തുല്യ വോട്ടുകളായി. ഇതാണ് നറുക്കെടുപ്പിലേക്ക് വഴിവച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു നറുക്കെടുപ്പ്. മുനിസിപ്പല്‍ കമ്മിറ്റി ലീഗ് ഭാരവാഹികളുടെയും മുനിസിപ്പല്‍പാര്‍ലമെന്ററി ബോര്‍ഡ് ഭാരവാഹികളുടെയും യോഗത്തിലാണ് നറുക്കെടുപ്പിലൂടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാമെന്ന് ധാരണയായത്. 

നഗരസഭാധ്യക്ഷയെ കണെ്ടത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് ചേരിതിരിവ് രൂക്ഷമായിരുന്നു. റോഷ്‌നി ഖാലിദിനു വേണ്ടി കുഞ്ഞാലിക്കുട്ടി വിഭാഗം നേതാവ് ബി.പി. ഫാറൂഖിന്റെ നേതൃത്വത്തിലുള്ളവരും സീനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ളവരുമായിരുന്നു രംഗത്തുണ്ടായിരുന്നത്. നേരത്തെ ഭൂരിപക്ഷ ലീഗ് കൗണ്‍സിലര്‍മാരും റോഷ്‌നിയുടെ പേരുനിര്‍ദേശിച്ചെങ്കിലും സീനത്തിനുവേണ്ടി ഇ. അഹമ്മദ് തന്നെ രംഗത്തിറങ്ങിയതോടെയാണ് ചേരിതിരിവ് രൂക്ഷമായത്. പ്രശ്‌നപരിഹാരത്തിന് പലതവണ പാര്‍ട്ടിതലങ്ങളില്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിടണമെന്ന നിലയിലേക്കുവരെ കാര്യങ്ങള്‍ എത്തി. ഇതിനിടെ കൗണ്‍സിലര്‍മാരുടെ അഭിപ്രായം ആരായാന്‍ പാര്‍ട്ടി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. എസ്. മുഹമ്മദ് എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. ഇവര്‍ നടത്തിയ അഭിപ്രായ സര്‍വേയിലും റോഷ്‌നിക്കായിരുന്നു ഭൂരിപക്ഷത്തിന്റേയും പിന്തുണ. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പറ്റില്ലെന്ന രീതിയിലായിരുന്നു അഹമ്മദ് വിഭാഗത്തിന്റെ നിലപാട്. ലീഗ് ടൗണ്‍ കമ്മിറ്റിയില്‍ തീര്‍പ്പാക്കാവുന്ന വിഷയം അനാവശ്യമായി ഊതിവീര്‍പ്പിക്കുന്നു എന്നു കാണിച്ച് കമ്മീഷന്‍ ജില്ലാകമ്മിറ്റിക്കു റിപ്പോര്‍ട്ടും നല്‍കി. 

ടൗണ്‍കമ്മിറ്റിയിലെ 55 അംഗങ്ങളില്‍ 28 പേര്‍ നേരത്തെ റോഷ്‌നി ഖാലിദിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നു കാണിച്ച് ഒപ്പിട്ടു നല്‍കിയ നിവേദനം പാര്‍ട്ടികമ്മിറ്റി പരിഗണിക്കാതിരുന്നത് തെറ്റായിപ്പോയെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയ്ക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുകയും അടിയന്തര പരിഹാരത്തിനു നിര്‍ദേശിക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകമ്മിറ്റി ഇരുവിഭാഗങ്ങളേയും വിളിച്ചുചേര്‍ത്ത് ശനിയാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയിലാണ് നറുക്കെടുപ്പിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.