Latest News

മകനെ തേടിയെത്തി പിതാവിനെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍

വിയ്യൂര്‍: ഗുണ്ടാസംഘാംഗമായിരുന്ന മകനെത്തേടി രാത്രി വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകനും ഗുണ്ടകളും അടക്കം ആറുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു.

അത്താണി കെല്‍ട്രോണ്‍ ജംഗ്ഷനില്‍ തൊമ്മാന ദേവസിയുടെ മകന്‍ വിന്‍സെന്റിനെ (54) കൊലപ്പെടുത്തിയ കേസിലാണു മകന്‍ വിപിന്റെ പഴയ സുഹൃത്തുക്കളും ഗുണ്ടാസംഘാംഗങ്ങളുമടക്കം ആറുപേരെ പിടികൂടിയത്. ഒന്നാംപ്രതി പടവരാട് കരുവച്ചാംകുഴി വീട്ടില്‍ സിജോ എന്ന കയിലന്‍(24), കല്ലൂര്‍ പനയംപാടം അത്താണിക്കുഴിയില്‍ നിശാന്ത്(26), കല്ലൂര്‍ നായരങ്ങാടി കരുവന്നൂക്കാരന്‍ കോക്കു എന്ന നിഖില്‍(21), ചിറ്റിശേരി മനപ്പറമ്പില്‍ സതീഷ്(28), ചിറ്റിശേരി കിഴക്കുപുറം വീട്ടില്‍ അഖില്‍ എന്ന അനൂപ്(21), ആറാട്ടുപുഴ കൊറ്റിക്കല്‍ ലജീഷ് എന്ന ലിജു(29) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ എന്റോള്‍ ചെയ്തയാളാണു നാലാം പ്രതി സതീഷ്.

ഞായറാഴ്ച രാത്രി 8.45നാണു സംഭവം. കൊല്ലപ്പെട്ട വിന്‍സെന്റിന്റെ വീട്ടിലുണ്ടായിരുന്ന മകന്‍ വിപിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ സുരക്ഷിതമായ സ്ഥലത്തുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു.

വിപിന്‍ കൂട്ടുകാരായ ഗുണ്ടാസംഘാംഗങ്ങളോടൊപ്പം കവര്‍ച്ച, വധശ്രമം തുടങ്ങിയ കേസുകളില്‍ അകപ്പെട്ടിരുന്നു. ഗുണ്ടാസംഘത്തില്‍നിന്ന് അകന്നുമാറാന്‍ ശ്രമിക്കുകയായിരുന്ന വിപിന്‍ കഴിഞ്ഞതവണ കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നു ജാമ്യക്കാര്‍ക്കു കോടതി അറസ്റ്റ് വാറന്റു പുറപ്പെടുവിക്കുകയും വിപിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. കേസ് 30നു പരിഗണി ക്കാനിരിക്കേ വിപിനെ കോടതിയില്‍ ഹാജരാക്കണമെന്ന ഭീഷണിയുമായി സംഘം നേരത്തെയും വീട്ടിലെത്തിയിരുന്നു.

വിപിന്‍ സ്ഥലത്തെത്തിയിട്ടുണ്ടെങ്കില്‍ ബലമായി പിടികൂടി കൊണ്ടുപോകാനാണു സംഘം രാത്രി എത്തിയത്. ആമ്പല്ലൂരിലുള്ള ടോമി എന്നയാളുടെ ഓട്ടോറിക്ഷയിലാണു പ്രതികള്‍ എത്തിയത്. വിപിന്‍ അകത്തുണ്ടായിരുന്നെങ്കിലും വീട്ടിലില്ലെന്നാണു പ്രതികളോടു വിപിന്റെ അമ്മ പറഞ്ഞത്. സംശയം തോന്നിയ പ്രതികള്‍ അതിക്രമിച്ചുകയറി നോക്കിയപ്പോള്‍ വിപിന്‍ അടുക്കളയില്‍ ഒളിച്ചിരിക്കുന്നതു കണ്ടു. വിപിനെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച അമ്മ സിസിലിയെയും സഹോദരി വിന്‍സിയെയും ചവിട്ടി താഴെയിടുകയും തടയാനെത്തിയ പിതാവ് വിന്‍സെന്റിന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തുകയുമായിരുന്നു. ഇതിനിടെ, വിപിന്‍ ഓടിരക്ഷപ്പെട്ടു. അക്രമിസംഘം ഓട്ടോറിക്ഷയിലും രക്ഷപ്പെട്ടു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.