Latest News

അഫ്രമോള്‍ വിമാനം പറത്തിയപ്പോള്‍ ഉയര്‍ന്നത് ഒരു നാട്ടിലെ വനിതകളുടെ അഭിമാനം

മലപ്പുറം: അതിരുകളില്ലാത്ത ആകാശനീലിമയില്‍ അഫ്രമോള്‍ വിമാനം പറത്തിയപ്പോള്‍ ഉയര്‍ന്നത് ഒരു നാട്ടിലെ വനിതകളുടെ അഭിമാനം. താനൂര്‍ ടൗണിലെ ചുണ്ടന്‍വീട്ടില്‍ പുതിയ നാലകത്ത് സി.പി. അബ്ദുല്ലയുടെയും മാടമ്പാട്ട് റാബിയയുടെയും മകള്‍ അഫ്രമോളാണ് (20) മലപ്പുറത്തെ വനിതകള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി വാനോളം ഉയര്‍ന്നുപറക്കുന്നത്. 

താനൂര്‍ എം.ഇ.എസ് സ്കൂളില്‍ പത്താംക്ളാസ് വരെയും തിരൂര്‍ എം.ഇ.എസ് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറിയിലും പഠിച്ചിരുന്ന അഫ്ര കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍) പരിശീലനം പൂര്‍ത്തിയാക്കി. 2011 സെപ്റ്റംബറിലാണ് പോണ്ടിച്ചേരി ഓറിയന്‍റല്‍ ഫൈ്ളറ്റ് സ്കൂളില്‍ പരിശീലനത്തിനത്തെിയത്. 2012 ആഗസ്റ്റ് മുതല്‍ പറത്തല്‍ പരിശീലനത്തിലേര്‍പ്പെട്ടു. ജൂണ്‍ അവസാനത്തോടെ പരിശീലനം പൂര്‍ത്തീകരിച്ചു. 14 പഠിതാക്കളില്‍ പോണ്ടിച്ചേരി സ്വദേശിനി സൂര്യയും അഫ്രയും മാത്രമായിരുന്നു പെണ്‍കുട്ടികള്‍. പഞ്ചാബ് സ്വദേശി ബുധിരാജ സിങ്ങും ഭാര്യ കരഞ്ജിത് കൗറുമായിരുന്നു പരിശീലകര്‍. 

ഒറ്റ എന്‍ജിനുള്ള ‘സെസ്ന 152’ വിമാനത്തിലായിരുന്നു പരിശീലനം. പരിശീലന സമയത്ത് മഫ്ത ഒഴിവാക്കണമെന്ന ഇന്‍സ്ട്രക്ടര്‍മാരുടെ നിര്‍ദേശം ആദ്യദിവസം പ്രയാസത്തോടെ സ്വീകരിച്ചെങ്കിലും തുടര്‍പരിശീലനങ്ങളില്‍ ശിരോവസ്ത്രമണിഞ്ഞ് മാത്രമേ പരിശീലനം നടത്തൂവെന്ന് പറഞ്ഞപ്പോള്‍ ചീഫ് ഫൈ്ളറ്റ് ഇന്‍സ്പെക്ടര്‍ ബുധിരാജ സിങ്ങിനും മറ്റുള്ളവര്‍ക്കും അതംഗീകരിക്കേണ്ടിവന്നു. 

ആദ്യ അഞ്ച് മണിക്കൂറില്‍ വിമാനം വായുവിലുയര്‍ത്താനും താഴ്ത്താനും തിരിക്കാനും വളക്കാനുമായിരുന്നു പരിശീലനം. തുടര്‍ന്നുള്ള മണിക്കൂറുകളിലാണ് നിലത്തിറക്കാനുള്ള പരിശീലനം നേടിയത്. 100 മണിക്കൂറിലേറെ സെസ്നയില്‍ പരിശീലനം പൂര്‍ത്തിയാക്കിയശേഷം ക്രോസ്കണ്‍ട്രി പരിശീലനമെന്ന നിലയില്‍ പോണ്ടിച്ചേരിയില്‍ നിന്ന് ട്രിച്ചിയിലേക്കും മധുരയിലേക്കും നാലര മണിക്കൂര്‍ സമയം വിമാനം ഒറ്റക്ക് പറത്തി പഠനം വിജയകരമായി പൂര്‍ത്തിയാക്കി. 

മള്‍ട്ടി എന്‍ജിന്‍ വിമാനങ്ങള്‍ പറത്തി പരിശീലനം നേടാനുള്ള ആലോചനയിലാണിപ്പോള്‍. ഇതിനായി ദുബൈ കേന്ദ്രമായ ഫൈ്ളറ്റ് സ്കൂളുകളില്‍ പരിശീലനത്തിന് പോകാനുള്ള തയാറെടുപ്പിലാണ്. തമിഴ്നാട് കേന്ദ്രമായ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയില്‍ ജോലിക്ക് ചേരുന്നതിനൊപ്പം വിദേശത്ത്പോയി മള്‍ട്ടി എന്‍ജിന്‍ വിമാനം പറത്തല്‍ പരിശീലനം നേടാന്‍ കഴിയുമോയെന്ന ആലോചനയുമുണ്ട്. 

കിങ് ഫിഷറടക്കമുള്ള വിമാനക്കമ്പനികള്‍ പൂട്ടിയതിനാല്‍ പരിചയസമ്പന്നരായ പൈലറ്റുമാര്‍ ജോലിയില്ലാതെ നില്‍ക്കുന്നതിനാലാണ് മള്‍ട്ടി എന്‍ജിന്‍ വിമാന പരിശീലനത്തിന് തയാറെടുക്കുന്നതെന്ന് അഫ്ര പറഞ്ഞു. പ്ളസ്ടു കഴിഞ്ഞയുടന്‍ വിവാഹാലോചനകള്‍ വന്നെങ്കിലും പൈലറ്റാകണമെന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിമാന പറക്കല്‍ പരിശീലനത്തിനൊപ്പം മദ്രാസ് സര്‍വകലാശാലയുടെ ബി.ബി.എ കോഴ്സിനും ചേര്‍ന്നു. അഫ്രയുടെ സഹോദരങ്ങള്‍ അക്രം, അസ്ലഖ്.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.