Latest News

ആശുപത്രികളില്‍ രോഗികളെ മയക്കി 63 മോഷണങ്ങള്‍ നടത്തിയ സ്ത്രീ അറസ്റ്റില്‍

അടൂര്‍: വിവിധജില്ലകളിലെ ആശുപത്രികളില്‍ പരിചയം നടിച്ചെത്തി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉറക്ക ഗുളിക കലര്‍ത്തിയ ആഹാര സാധനങ്ങള്‍ നല്‍കി മയക്കിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ പിടിയില്‍. പുത്തൂര്‍ നെടുവത്തൂര്‍, തേവലപ്പുറം സന്തോഷ് വിലാസത്തില്‍ വാവ എന്നു വിളിക്കുന്ന സരസ്വതിയാണ് (47) അറസ്റ്റിലായത്.

ഒന്നര വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ 63 സ്ഥലങ്ങളില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് അടൂര്‍ മരിയാ ആശുപത്രിയില്‍ മകന്റെ ചികില്‍സയ്ക്കു വേണ്ടി എത്തിയ മുണ്ടപ്പള്ളി ആശാലയത്തില്‍ ആശയേയും മകന്‍ ആദര്‍ശിനെയും ഉറക്കഗുളിക കലര്‍ത്തിയ ചായയും ബിസ്‌കറ്റും നല്‍കി മയക്കി കിടത്തിയ ശേഷം ആശയുടെ കഴുത്തില്‍ കിടന്ന രണ്ടു പവന്റെ മാല കവര്‍ന്ന കേസാണ് ഇവരെ പൊലീസിന്റെ വലയില്‍ കുടുക്കിയത്.

ഈ ആശുപത്രിയിലെ സിസി ടിവിയില്‍ പതിഞ്ഞ ചിത്രമാണ് സരസ്വതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ഈ ചിത്രം പത്രത്തില്‍ നല്‍കിയതിനെ തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി എ. നസീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐ ടി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പുത്തൂരില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശ്രീനിവാസ് പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്തി ഈ സ്ത്രീ രോഗിയേയും കൂട്ടിരുപ്പുകാരേയും പരിചയപ്പെട്ട് അവരെ വിശ്വാസത്തിലെടുത്ത ശേഷമാണ് മോഷണം നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രികളിലെ എക്‌സ്‌റേ റൂം കേന്ദ്രീകരിച്ചാണ് കൂടുതല്‍ മോഷണം. സ്ത്രീകളായ രോഗികളുടെ എക്‌സ്‌റേ എടുക്കാനായി കഴുത്തില്‍ കിടക്കുന്ന മാല ആശുപത്രി അധികൃതര്‍ ഊരിമാറ്റുമ്പോള്‍ രോഗിയുടെ ബന്ധുവാണെന്നു പറഞ്ഞ് ആ മാല വാങ്ങി മുങ്ങുകയാണ് പതിവ്.

ചിലയിടങ്ങളില്‍ സ്ഥലത്തെ പഞ്ചായത്ത് അംഗങ്ങളുടെ ബന്ധുവാണെന്നും രോഗികളുടെയും കൂട്ടിരുപ്പുകാരുടേയും അകന്ന ബന്ധത്തില്‍ ഉള്ളതാണെന്നും പറഞ്ഞാണ് വിശ്വസിപ്പിക്കുന്നത്. ഇതു കഴിഞ്ഞ് രോഗിക്കു മരുന്നും ഭക്ഷണവും മറ്റു വാങ്ങാന്‍ സഹായിക്കുകയും ചെയ്യും. ഉറക്ക ഗുളിക കലര്‍ത്തിയ ഭക്ഷണ സാധനങ്ങളും ചായയുമാണ് രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്നത്. ഇതു കഴിഞ്ഞ് ഇവര്‍ മയങ്ങിയ ശേഷം സ്ത്രീകളുടെ ആഭരണങ്ങള്‍ അപഹരിക്കും.

അറസ്റ്റ് ചെയ്ത സമയത്ത് സ്ത്രീയുടെ പക്കല്‍ നിന്നു മൂന്നു പവന്റെ രണ്ടു മാലയും 15,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. ഇതുവരെ ഒന്‍പതിടത്തു നിന്നു മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കിട്ടിയെങ്കിലും അതില്‍ തിരുവല്ല ജനറല്‍ ആശുപത്രിയില്‍ നിന്നും അഞ്ചല്‍ പിഎച്ച്‌സിയില്‍ നിന്നും അപഹരിച്ച കേസുകളില്‍ മാത്രമേ തെളിവെടുപ്പു പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കിയുള്ളതിന്റെ പരിശോധനകള്‍ നടന്നു വരികയാണ്. തിരുവനന്തപുരം ജില്ലയില്‍ 17 ഇടത്തും കൊല്ലത്ത് 11 ഇടത്തും ആലപ്പുഴയില്‍ 15 ഇടത്തും പത്തനംതിട്ടയില്‍ 13 ഇടത്തും കോട്ടയത്ത് ഒന്‍പതിടത്തും നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എസ്‌ഐ ജി. ഗോപകുമാര്‍, എഎസ്‌ഐ എസ്. രാധാകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയരാജ്, അജി സാമുവല്‍, ശ്യാംലാല്‍, ജയരാജ് പണിക്കര്‍, വില്‍സണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.