Latest News

കൊച്ചിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

കൊച്ചി: മഴ മാറിനിന്ന കൊച്ചിയില്‍ മര്‍ലണ്‍ സാമ്വല്‍സ് പെരുമഴയായി. സാമ്വല്‍സിന്റെ വെടിക്കെട്ട് തുറന്നുവിട്ട മലവെള്ളപ്പാച്ചിലില്‍ ധോനിയും കൂട്ടരും ഒലിച്ച് അറബിക്കടലിലെത്തി. വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് നാണം കെട്ട തോല്‍വിയോടെയായി തുടക്കം. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 125 റണ്‍സിനാണ് ഇന്ത്യ തോറ്റത്.

വിന്‍ഡീസ് ടീമിലെ പ്രതിഫലത്തര്‍ക്കവും ബഹിഷ്‌കരണ ഭീഷണിയോടെയുമായിരുന്നു തുടക്കം. എന്നാല്‍, ബാറ്റേന്തി ക്രീസില്‍ ഇറങ്ങിയതോടെ കരീബിയക്കാരില്‍ ശങ്ക ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത് സന്ദര്‍ശകര്‍ അടിച്ചെടുത്തത് ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ്. സ്വന്തം മണ്ണില്‍ ആര്‍ത്തിരമ്പുന്ന ആയിരങ്ങളുടെ പിന്തുണ ഉണ്ടായിട്ടുകൂടി ഇതിന്റെ ഏഴയലത്തെത്താന്‍ ധോനിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. 41 ഓവറില്‍ 197 റണ്‍സിന് ഇന്ത്യയുടെ കഥ കഴിഞ്ഞു.

ചീട്ടുകൊട്ടാരം കണക്ക് തകര്‍ന്ന ഇന്ത്യന്‍നിരയില്‍ അല്‍പം മാന്യത കാട്ടിയത് 68 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ്. 92 പന്താണ് ധവാന്‍ നേരിട്ടത്. അജിങ്ക്യ രഹാനെ 24 ഉം രവീന്ദ്ര ജഡേജ 22 ഉം റണ്‍സെടുത്തു. കോലി രണ്ടും ധോനി എട്ടും റണ്ണാണ് സംഭാവന ചെയ്തത്. റെയ്‌ന പൂജ്യനായി മടങ്ങി. വിന്‍ഡീസിനുവേണ്ടി ബ്രാവോയും സാമ്വല്‍സും രണ്ടു വിക്കറ്റ് വീതവും രാംപോളും ടെയ്‌ലറും റസ്സല്‍സും

സാമ്വല്‍സിന്റെ ആറാം ഏകദിന സെഞ്ച്വറിയുടെ ബലത്തില്‍ കൊച്ചിയിലെ ഏറ്റവും വലിയ സ്‌കോറാണ് വിന്‍ഡീസ് കുറിച്ചത്. 116 പന്തില്‍ നിന്ന് 126 റണ്‍സാണ് സാമ്വല്‍സ് നേടിയത്. പതിനൊന്ന് ബൗണ്ടറികളും നാല് സിക്‌സറും ഉള്‍പ്പെടും ഇന്ത്യയ്ക്ക് വെള്ളിടിയായ സാമ്വല്‍സിന്റെ ഇന്നിങ്‌സ്. കൊച്ചിയിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. നാലാം വിക്കറ്റില്‍ ദിനേഷ് രാംദിനൊപ്പം (61) 165 റണ്‍സിന്റെ കൂട്ടുകെട്ടുാണ് സാമ്വല്‍സ് പടുത്തുയര്‍ത്തിയത്. സാമ്വല്‍സ് കൊടുങ്കാറ്റിന് മുന്നില്‍ വെറും കാഴ്ചക്കാരായി മാറിയ ഇന്ത്യ സ്‌കോര്‍ 321ല്‍ ഒതുങ്ങിയതിലാണ് ആശ്വാസം കൊള്ളുന്നത്. ഇതുതന്നെ അവസാന ഓവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴ്ത്താനായതുകൊണ്ടു മാത്രവും. മുഹമ്മദ് ഷമി നാലു വിക്കറ്റെടുത്തു. ജഡേജയും മിശ്രയും ഓരോന്നും. ഭുവനേശ്വര്‍ കുമാര്‍ ഒഴികെ മറ്റെല്ലാവരും ശരിക്കും വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിങ്ങിന്റെ കരുത്തറിഞ്ഞു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും 10 ഓവറില്‍ 39 റണ്‍സ് മാത്രമാണ് ഭുവനേശ്കുമാര്‍ വിട്ട് നല്‍കിയത്.

സമ്വല്‍സിന് നല്ല പിന്തുണയാണ് രാംദിനും നല്‍കിയത്. 59 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതമാണ് രാംദിന്‍ 61 റണ്‍സ് നേടിയത്. ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് 46 റണ്‍സ് നേടി. 45 പന്തില്‍ 28 റണ്‍സായിരുന്നു ഡാരന്‍ ബ്രാവോയുടെ സമ്പാദ്യം.

ഷമിയുടെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്താണ് ഓപ്പണര്‍ ഡ്വെയ്ന്‍ ബ്രാവോ(17) പുറത്തായതെങ്കില്‍ ഡ്വെയ്ന്‍ സ്മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് ഡ്വെയ്ന്‍ ബ്രാവോ വിന്‍ഡിസിന് വേണ്ടി ഏകദിനത്തില്‍ ഓപ്പണറുടെ റോളിത്തിലെത്തുന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പര എന്ന നിലക്ക് വളരെ പ്രധാനപ്പെട്ട പരമ്പരയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഒക്‌ടോബര്‍ പതിനൊന്നിന് ന്യൂഡല്‍ഹിയിലാണ് രണ്ടാം ഏകദിനം.
(കടപ്പാട്: മാതൃഭൂമി)


Keywords: Sports News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.