Latest News

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 25 കോടിയുടെ പുതിയ കടാശ്വാസ പദ്ധതി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടബാധ്യതയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചതിനെത്തുടര്‍ന്നു പുതിയ കടാശ്വാസ പദ്ധതിക്കായി 25 കോടി മന്ത്രിസഭായോഗം അനുവദിച്ചു.

അരലക്ഷം രൂപ വരെയുള്ള കടങ്ങള്‍ക്ക് 10 കോടിയും തുടര്‍ന്നു രണ്ടുലക്ഷം വരെയുള്ള കടങ്ങള്‍ക്കു 12 കോടിയും അതിനു മുകളില്‍ വരുന്ന കടങ്ങള്‍ക്കു മൂന്നു കോടി രൂപയും വേണ്ടിവരും. പദ്ധതി പ്രകാരം സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ, വാഹനവായ്പ, ഗൃഹോപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനുള്ള വായ്പയ്ക്കു കടാശ്വാസമില്ല.

ഇവയൊഴികെ 50,000 രൂപ വരെയുള്ള കടങ്ങള്‍, കുട്ടികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും കാര്യത്തില്‍ അച്ഛനമ്മമാരുടെയും അവരുടെ അഭാവത്തില്‍ രക്ഷിതാക്കളുടെയും പേരിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഭാര്യ/ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍ എന്നിവരുടെ പേരിലും ഉള്ള കടങ്ങള്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തും.

ദുരിതബാധിതനായ ആളിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ വായ്പകള്‍ എടുത്തിട്ടുള്ള പക്ഷം 50,000 രൂപ പരിധിക്കുള്ളില്‍ പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കഴിയുന്ന വായ്പകള്‍ മാത്രമേ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. 2011 ജൂലൈയിലോ ശേഷമോ എടുത്ത കടങ്ങള്‍ അതിനു മുന്‍പെടുത്ത കടങ്ങളുടെ തുടര്‍ച്ചയായി പുതുക്കി എടുത്തിട്ടുള്ളതാണെന്നു ബന്ധപ്പെട്ട ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തണം.

അരലക്ഷത്തിനു മുകളില്‍ രണ്ടുലക്ഷം വരെയുള്ള കടങ്ങള്‍ രോഗാവസ്ഥ, കടത്തിന്റെ ആവശ്യകത, കടമെടുത്ത പണത്തിന്റെ ഉപയോഗം, തിരിച്ചടയ്ക്കാനുള്ള കഴിവ് തുടങ്ങിയവ പരിശോധിച്ചശേഷം അവയ്ക്ക് ആനുപാതികമായ തുകയ്ക്കുള്ള കടങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കടാശ്വാസം സംബന്ധിച്ച അവകാശവാദങ്ങള്‍ പരിശോധിച്ചു തുക നിശ്ചയിക്കാന്‍ കലക്ടര്‍ ചെയര്‍മാനായുള്ള നിലവിലുള്ള കമ്മിറ്റിയെത്തന്നെ ചുമതലപ്പെടുത്തി.



Keywords:  Kerala NewsHealth News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.