Latest News

ഒന്‍പത് മാസം ഗര്‍ഭകാല ചികിത്സക്ക് ശേഷം പ്രസവത്തിന് ആശുപത്രിയിലെ ത്തിയപ്പോള്‍ യുവതിക്ക് ഗര്‍ഭമില്ല

ചങ്ങനാശേരി: ഗൈനക്കോളജി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒന്‍പതാം മാസം പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അവസാനനിമിഷം ഗര്‍ഭിണിയല്ലെന്ന് ഇതേ ഡോക്ടര്‍ വിധിയെഴുതി. സംഭവത്തില്‍ പ്രതിഷേധിച്ചു യുവതിയുടെ ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയില്‍ ബഹളം വച്ചു. വയറ്റില്‍ ദ്രാവകവും കൊഴുപ്പും കെട്ടിക്കിടക്കുന്ന സ്യൂഡോ പ്രഗ്നന്‍സി അവസ്ഥയാണ് യുവതിക്കെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാടപ്പള്ളി സ്വദേശിനിയെയാണു പ്രസവത്തിനായി ബുധനാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭകാല ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മൂന്നാം മാസം സ്‌കാനിങ് നടത്തി പരിശോധനാഫലം ഡോക്ടറെ കാണിച്ചിരുന്നതായി പറയുന്നു. യുവതി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അഞ്ചാം മാസത്തില്‍ ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചെങ്കിലും നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഡോക്ടറെ വീട്ടില്‍ ചെന്നുകണ്ട് കൃത്യമായി ചികിത്സ തേടിയിരുന്നതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഗര്‍ഭകാലത്തെ എല്ലാ മരുന്നുകളും യുവതി കഴിച്ചുവരികയായിരുന്നു. എട്ടാംമാസം കണ്ടപ്പോള്‍ സ്‌കാനിങ് ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും ആവശ്യമുണ്ടെങ്കില്‍ പിന്നീട് പറയാമെന്നും ഡോക്ടര്‍ അറിയിച്ചതായും ഭര്‍ത്താവ് പറഞ്ഞു.

മുന്‍പ് നിശ്ചയിച്ച തീയതിയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രസവത്തിന് ബുധനാഴ്ച യുവതി ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ യുവതിയില്‍ ഭ്രൂണവളര്‍ച്ച ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്‌കാനിങ്ങ് നടത്തിയപ്പോഴാണ് യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞത്.

യുവതിക്ക് സ്യൂഡോ പ്രെഗ്‌നന്‍സി എന്ന അവസ്ഥയാണെന്നും ഗര്‍ഭകാലത്ത് കൃത്യമായി ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്താഞ്ഞതാണ് കണ്ടുപിടിക്കാന്‍ വൈകിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുജ ജോര്‍ജ് പറഞ്ഞു. മൂന്നാം മാസത്തെ പരിശോധനയ്ക്കു ശേഷം അഞ്ചാം മാസം സ്‌കാനിങ് നടത്തുകയോ മറ്റു ചെക്കപ്പുകള്‍ നടത്തുകയോ ചെയ്യാതെ ഒന്‍പതാം മാസം പ്രസവത്തിനായാണ് യുവതി ആശുപത്രിയിലെത്തിയത്. മൂന്നാം മാസം നടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിനൊപ്പം യുവതിയുടെ ആദ്യകുട്ടിയെ ഗര്‍ഭിണിയായിരുന്ന സമയത്തെ സ്‌കാനിങ് റിപ്പോര്‍ട്ടു കൂടി ചേര്‍ത്തു നല്‍കിയതാണ് തെറ്റിദ്ധരിക്കാനിടയായതെന്ന് സൂപ്രണ്ട് പറഞ്ഞു. വയറ്റില്‍ ദ്രാവകവും കൊഴുപ്പും കെട്ടിക്കിടക്കുന്ന സ്യൂഡോ പ്രഗ്നന്‍സി അവസ്ഥയ്ക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥയാണ് യുവതി ഗര്‍ഭിണിയാണോയെന്നുള്ള സ്ഥിരീകരണത്തില്‍ പിഴവ് വരുത്തിയെതെന്നു യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ചില ചികിത്സാ രേഖകള്‍ ആശുപത്രിയില്‍ നിന്നു മടക്കി തന്നിട്ടില്ലെന്നും ആദ്യ കുട്ടിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് നല്‍കിയെന്നതു ശരിയല്ലെന്നും ഇവര്‍ പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് ചികിത്സ തേടി. സംഭവത്തില്‍ ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍, ഡിഎംഒ, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.