Latest News

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു. വ്യാഴാഴ്ച പകല്‍ മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഉച്ചയോടെയാണ് വഷളായത്. പത്തു ദിവസമായി അദ്ദേഹം ആസ്പത്രിയിലായിരുന്നു.

കൃഷ്ണയ്യരുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വരെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയയിലും ശേഷം 9 മുതല്‍ 2 വരെ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും പൊതു ദര്‍ശനത്തിനു വെക്കും. തിരിച്ച് വീട്ടിലെത്തിച്ച ശേഷം വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

സ്വതന്ത്ര കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായി ഭരണപാടവം തെളിയിച്ച കൃഷ്ണയ്യര്‍, സുപ്രീംകോടതി ജഡ്ജിയെന്ന നിലയ്ക്ക് ഇന്ത്യ കണ്ട ഏറ്റവും മികച്ച ന്യായാധിപന്‍മാരിലൊരാളായി പെരെടുത്ത വ്യക്തിയാണ്.
പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകനായി 1915 നവംബര്‍ 15ന് പൂയം നാളിലായിരുന്നു വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യരുടെ ജനനം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ.യും ജയിച്ച അദ്ദേഹം, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്.

1938 ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അദ്ദേഹം അഭിഭാഷകനായി. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണമുക്തമാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലായ അദ്ദേഹം 1952 ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1957 ല്‍ ഐക്യകേരളത്തില്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി. ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ കുപ്പായമിട്ടു.

1968 ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970 ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍. 1973 ല്‍ പാവങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനും 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി.

അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ രാജ്യത്തിന് പുറത്തുപോലും ചര്‍ച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബര്‍ 14ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു. 1987 ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍.വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

എഴുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്, ഏറെയും നിയമമേഖലയുമായി ബന്ധപ്പെട്ടവ. മൂന്ന് യാത്രാവിവരണങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ഇതില്‍ വേറിട്ട് നില്‍ക്കുന്നു. 'വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്‌സ്' ആണ് ആത്മകഥ.

1999 ല്‍ ലഭിച്ച പത്മവിഭൂഷണടക്കം ഒട്ടേറെ ബഹുമതികള്‍ നേടി. 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസ'മെന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആദരിച്ചു.

മൂന്ന് സര്‍വകലാശാലകളുടെ ഡോക്ടറേറ്റടക്കം അസംഖ്യം അംഗീകാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.