Latest News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

തൃശൂര്‍:[www.malabarflash.com] പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി എം. മോഹന്‍ (29) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സത്തെത്തുടര്‍ന്നു മരിച്ചു. നഗരത്തിലെ പ്രമുഖ മാളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണു ഡോ. ലക്ഷ്മി തളര്‍ന്നു വീണത്. 25 മിനിറ്റിനുശേഷം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ധനലക്ഷ്മി ബാങ്കിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിലമ്പൂര്‍ സ്വദേശി സിദ്ധാര്‍ഥ് പി.നായരുടെ ഭാര്യയാണ്. രണ്ടു വര്‍ഷം മുന്‍പാണു വിവാഹിതരായത്. വടക്കന്‍ പറവൂര്‍ തെക്കെ നാലുവഴി ജനതാ റോഡ് അശ്വതിയില്‍ മദന്‍മോഹന്റെയും ഗീതയുടെയും മകളാണു ലക്ഷ്മി. മൃതദേഹം പറവൂരിലേക്കു കൊണ്ടുപോയി.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഉടനെ വാഷ് ബേസിനടുത്തേക്ക് ഓടിയെങ്കിലും അവിടെ എത്തുമ്പോഴേക്കും തളര്‍ന്നു വീഴുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ചുമച്ചതാണു കാരണമെന്നു സംശയിക്കുന്നു. ലിഫ്റ്റില്‍ തിരക്കായതിനാല്‍ ഡോ. ലക്ഷ്മിയെ താഴെ എത്തിക്കാന്‍ വൈകി. ആശുപത്രിയില്‍ എത്തിക്കാനും വാഹനം കിട്ടിയില്ല. അവസാനം ഓട്ടോയിലാണു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

മാളില്‍ കണ്ടുനിന്നവരാരും വാഹനം നല്‍കാന്‍ സന്നദ്ധരായില്ലെന്നു പരാതിയുണ്ട്. ഓട്ടോ വിളിച്ചതാകട്ടെ മാളില്‍നിന്ന് 750 മീറ്റര്‍ അകലെയുള്ള റോഡില്‍നിന്നായിരുന്നു. പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അവബോധക്കുറവിലേക്കും കാഴ്ചക്കാരുടെ താല്‍പര്യമില്ലായ്മയിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഈ മരണം.

പ്രമുഖ മാളായിട്ടുപോലും ഇവിടെ ആംബുലന്‍സോ മറ്റു വാഹനമോ അടിയന്തരഘട്ടത്തില്‍ ലഭ്യമായിരുന്നില്ലെന്നു പരാതിയുണ്ട്. ഉണ്ടായിരുന്ന ആംബുലന്‍സ് പുറത്തുപോയിരുന്നു. പകരം വാഹനം ഏര്‍പ്പാടാക്കാന്‍ മാള്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല കണ്ടുനിന്നവരാരും വാഹനം നല്‍കിയതുമില്ല. മാളിന്റെ മൂന്നാം നിലയില്‍നിന്നു താഴെ എത്തിക്കാന്‍ മാത്രം 11 മിനിറ്റെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.