Latest News

തീപാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഉദുമ വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു

ഉദുമ[www.malabarflash.com]: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ശ്രദ്ധ പിടിച്ച തീപാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഉദുമ വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങു. ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് മുന്നണികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.

കണ്ണൂരില്‍ നിന്നും കെ. സുധാകരനെ ഇറക്കി ഉദുമ മണ്ഡലം പിടിക്കാന്‍ പടക്കളത്തിലിറങ്ങിയ യു.ഡി.എഫിന് അടിപതറിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേ എത്തുന്ന ഉപതിരഞ്ഞെടുപ്പ് ജില്ലയിലെ രാഷ്ട്രീയനേതൃത്വം അഭിമാനവിഷയമായി ഏറ്റെടുത്തു കഴിഞ്ഞു. 

ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യുഡിഎഫിനെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആവേശത്തില്‍ താഴെയിറക്കി ഭരണം പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം. അതേസമയം, നിയമസഭാ പരാജയത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാനുള്ള അവസരമായിരിക്കും യുഡിഎഫിനിത്. 

ഉദുമയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി ഡിവിഷനിലെ കരട് വോട്ടര്‍പട്ടിക തിങ്കളാഴ്ചയും അന്തിമപട്ടിക ജൂണ്‍ 18നും പ്രസിദ്ധീകരിക്കും.
17 അംഗങ്ങള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ഏഴും ബിജെപിക്കു രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നു നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഏഴു വീതം അംഗങ്ങളായി. ഉദുമ ഡിവിഷനില്‍ എല്‍ഡിഎഫ് അംഗം ജയിച്ചാല്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനു ഭൂരിപക്ഷമില്ലാത്തതിനാല്‍ മുസ്‌ലിം ലീഗിലെ എ.ജി.സി.ബഷീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവയ്‌ക്കേണ്ടിവരും. 

തുടര്‍ന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടു ചെയ്യാതെ മാറിനിന്നാല്‍ എല്‍ഡിഎഫിനു ഭരണം തിരിച്ചുപിടിക്കാനാകും. ഭരണസ്വാധീനവും സംഘടനാശേഷിയും ഉപയോഗിച്ചു ഡിവിഷന്‍ പിടിച്ചെടുത്തു സംസ്ഥാന ഭരണത്തോടൊപ്പം ജില്ലാ പഞ്ചായത്ത് ഭരണവും മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നേതൃത്വം ചെയ്യുന്നത്. 

ഒരു അംഗത്തിന്റെ കുറവില്‍ ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായതിനാല്‍ അത് ഉദുമ ഡിവിഷനിലൂടെ നേടിയെടുക്കുന്നതിനായി കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്. മുന്നണി ധാരണപ്രകാരം നിലവില്‍ ഐഎന്‍എല്ലിനു നല്‍കിയ സീറ്റാണെങ്കിലും ഈ ഡിവിഷനിലെ വിജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 29നു ജില്ലായോഗം ചേരുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹക്കീം കുന്നിലിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഇതുവരെയായി ധാരണയായില്ലെന്നും അടുത്ത ദിവസം ചേരുന്ന ഡിസിസി നേതൃത്വയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അടുത്തയാഴ്ച ചേരുന്ന യുഡിഎഫ് ജില്ലാ യോഗത്തില്‍ ഇതേക്കുറിച്ച് അന്തിമതീരുമാനം ഉണ്ടാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ.ശ്രീകാന്ത് പറഞ്ഞു.

കഴിഞ്ഞ തവണ ഉദുമയില്‍ നിന്നു കോണ്‍ഗ്രസിനു വിജയിക്കാനായതു പാദൂര്‍ കുഞ്ഞാമുവിനു ഡിവിഷനിലെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തിബന്ധമാണെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍. അതിനാല്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ഐഎന്‍എല്ലിനു പകരം പാര്‍ട്ടിയിലെ ജനസാധ്വീനമുള്ളതോ പൊതുസ്വതന്ത്രനെയോ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സിപിഎമ്മിന്റെ പൊതുവെയുള്ള അഭിപ്രായം. 

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.എ.ലത്തീഫാണ് കഴിഞ്ഞ തവണ പാദൂര്‍ കുഞ്ഞാമുവിനോട് പരാജയപ്പെട്ടത്. ഉദുമ പഞ്ചായത്തിലെ മുഴുവനും ചെമ്മനാട്ടെ ഏഴും പള്ളിക്കരയിലെ എട്ടും വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഉദുമ ഡിവിഷന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.