Latest News

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി:[www.malabarflash.com] സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഏഴു വര്‍ഷം തടവാണ് കോടതി വിധിച്ചത്.

രാവിലെ 10.30ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ബലാത്സംഗക്കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. വിധി നടപ്പായാല്‍ 16 മാസത്തിനുള്ളില്‍ ഗോവിന്ദച്ചാമി ജയില്‍ മോചിതനാകും. ഇതിനകം അഞ്ചുവര്‍ഷവും ഏഴുമാസവും ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണിത്.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.

അതേസമയം, തനിക്ക് കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഇത് സര്‍ക്കാറിന്റെ വീഴ്ചയാണെന്നും അവര്‍ പ്രതികരിച്ചു. കീഴ്‌കോടതി വിധിച്ച വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് തിരിച്ചടി നല്‍കി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി ഹാജരായത്. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈകോടതി ശരിവെച്ചിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.