Latest News

അലപ്പോ: കുടിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു; കുടിയൊഴിഞ്ഞ് പോവുന്നവര്‍ക്കെതിരെയും ആക്രമണം

ഡമസ്‌കസ്: സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാര്‍ നിയന്ത്രണം പിടിച്ചെടുത്ത അലപ്പോയില്‍ വിമതര്‍ ധാരണ ലംഘിക്കുന്നുവെന്ന് ആരോപിച്ച് നിര്‍ത്തിവെച്ച കുടിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു. 

വിമതസംഘങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അലപ്പോയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ സിവിലിയന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ധാരണയെന്നും വിമത വക്താക്കള്‍ അറിയിച്ചു.

തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ വിമതര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. 

അതിനിടെ, നഗരത്തില്‍നിന്നും കുടിയൊഴിഞ്ഞ് പോകുന്നവര്‍ക്ക് നേരെയും സൈന്യത്തിന്റെ ആക്രമണമുണ്ടായി. കുടിയൊഴിഞ്ഞ് പോകുന്നവരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അലപ്പോ നഗരത്തിന് പുറത്തുവെച്ച് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലായിരുന്നു ആക്രമണം.

ആയിരത്തോളം പേര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തടഞ്ഞ്, ആളുകളോട് വാഹനങ്ങളില്‍നിന്നും പുറത്തിറങ്ങാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുകിടക്കാന്‍ കല്‍പിച്ചു. കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ചശേഷം സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ചില സൈനികര്‍ സിവിലിയന്മാരില്‍നിന്നും പണം അപഹരിക്കുകയും ചെയ്തതായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം സഞ്ചരിച്ച അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞു.

 ജബ്ഹത് ഫതഹ് അല്‍ ശാമിന്റെയും ഇതര സായുധവിമതരുടെയും നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് നഗരത്തിലേക്കാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരെ കൊണ്ടുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ സഞ്ചരിച്ചുവേണം ഇദ്‌ലിബില്‍
എത്താന്‍.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.