Latest News

മകരജ്യോതി ദര്‍ശന പുണ്യവുമായി ഭക്തര്‍ മലയിറങ്ങി

ശബരിമല: മകരസന്ധ്യാ ദീപാരാധനവേളയില്‍ മകര നക്ഷത്രം ഉദിച്ചുയര്‍ന്നതിനു പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ ആനന്ദലഹരിയില്‍ ആറാടി. [www.malabarflash.com]

വൈകിട്ട് കൃത്യം 6.44 ന് മകരജ്യോതി തെളിഞ്ഞു. തുടര്‍ന്ന് രണ്ടു തവണ കൂടി ജ്യോതി ദര്‍ശനമുണ്ടായി. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പരമാനന്ദലഹരിയില്‍ തീര്‍ത്ഥാടകര്‍ നിറഭക്തിയോടെ തൊഴുതു വണങ്ങി. സന്നിധാനത്തെ ആഴിയിലെ തീനാളങ്ങള്‍ സായംസന്ധ്യയില്‍ അലിഞ്ഞു ചേര്‍ന്ന് സമദര്‍ശനത്തിന്റെ പ്രഭ തീര്‍ത്തു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹവും മകരജ്യോതിയും കണ്ട നിര്‍വൃതിയിലാണ് ഭക്തലക്ഷങ്ങള്‍ മലയിറങ്ങിയത്.

മകരജ്യോതി കണ്ട് തൊഴുന്നതിന് ലക്ഷങ്ങളാണ് സന്നിധാനത്തെത്തിയത്. രണ്ടു ദിവസമായി സന്നിധാനത്ത് പര്‍ണ്ണശാലകെട്ടി തീര്‍ത്ഥാടകര്‍ കഴിയുകയായിരുന്നു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ മകരസംക്രമ പൂജ നടന്നു. വൈകിട്ട് ശരംകുത്തിയിലെത്തിയ തിരുവാഭരണം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. രവിശങ്കര്‍, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍, ദേവസ്വം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

നാഗസ്വരം, പഞ്ചവാദ്യം, തകില്‍, ചെണ്ടമേളം, കര്‍പ്പൂരാഴി എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ജസ്റ്റിസ് അരിജിത് പസായത്ത്, ശബരിമലയ സ്‌പെഷ്യല്‍ കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, പോലീസ് മേധാവികള്‍, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിമരച്ചുവട്ടില്‍ തിരുവാഭരണത്തെ സ്വീകരിച്ചു.

ശ്രീകോവിലിലേക്ക് ആചാരപൂര്‍വം എത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. മറ്റു രണ്ടു പേടകങ്ങള്‍ മാളികപ്പുറത്തേക്ക് കൊണ്ടുപോയി. ഒന്നില്‍ സ്വര്‍ണക്കൊടിയും മറ്റേതില്‍ തങ്കക്കുടവുമാണ് ഉണ്ടായിരുന്നത്. ജനുവരി 12നാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.

മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള ആഭരണങ്ങളും ചമയങ്ങളുമായി പിതാവ് മകനെ കാണാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് തിരുവാഭരണ ഘോഷയാത്ര എത്തുന്നത്. ദീപാരാധന തൊഴാന്‍ നടന്‍മാരായ ജയറാം, വിവേക് ഒബ്‌റോയ് എന്നിവരുണ്ടായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.