Latest News

ആതിരയുടെ തിരോധാനം; കണ്ണൂരിലെ യുവാവിനെ കണ്ടെത്താനായില്ല, കാര്‍ കസ്റ്റഡിയില്‍

ഉദുമ:  കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു കാര്‍ കസ്റ്റഡിയിലെടുത്തു. ഇത് ആതിരയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയ കണ്ണൂര്‍ ചാലാട് പഞ്ഞിക്കല്‍ സ്വദേശിയായ യുവാവിന്റേതാണെന്ന് സൂചനയുണ്ട്.[www.malabarflash.com] 

ഇയാള്‍ സജീവ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ ഡിഗ്രി വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം ബേക്കല്‍ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ വിട്ടയച്ചു. 

കണ്ണൂരിലെ യുവാവ് അടുത്ത കാലങ്ങളിലായി ആതിരയുമായി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
നൂറുകണക്കിന് കോളുകളാണ് ആതിരയുടെ മൊബൈലിലേക്ക് വന്നിട്ടുള്ളത്. സുഹൃത്തായ ഇരിട്ടി സ്വദേശിനി അനീസയാണ് ഈ യുവാവിനെ ആതിരക്ക് പരിചയപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

കണ്ണൂര്‍ യുവാവ് പലപ്പോഴും ആതിരയെ കാണാന്‍ ഉദുമയിലേക്ക് വന്നിരുന്നു. ആതിര അപ്രത്യക്ഷമായ ജൂലായ് 10ന് തന്നെയാണ് കണ്ണൂര്‍ യുവാവും അപ്രത്യക്ഷമായതെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. ആതിരയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ പേരിലാണ് സിം ഉള്ളതെന്ന് കണ്ടെത്തിയത്.
പുതുതായി പ്രവര്‍ത്തനം തുടങ്ങിയ മൊബൈല്‍ഫോണ്‍ കമ്പനിയുടെ സിം കാര്‍ഡ് ഏജന്റായ സുഹൃത്ത് തന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് താന്‍ അറിയാതെയാണ് ഈ സിം കാര്‍ഡ് എടുത്തതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഒളിവില്‍ കഴിയുന്ന യുവാവിന് വേണ്ടി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാളുടെ കാര്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
കണ്ണൂരില്‍ ആര്‍എസ്എസ്-എന്‍ഡിഎഫ് ആക്രമണ കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ആഴ്ചയില്‍ ഒരു ദിവസം ഒപ്പിടാന്‍ എത്താറുണ്ടായിരുന്നു. ഈ സമയത്ത് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ബേക്കല്‍ പോലീസ് ആസൂത്രണം നടത്തിയെങ്കിലും പോലീസിന്റെ നീക്കം മണത്തറിഞ്ഞ യുവാവ് തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്തു.
ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂത്തുപറമ്പ് സ്വദേശിനി അനീസയും ആതിരയും കണ്ണൂര്‍ ജില്ലയില്‍ തന്നെ അജ്ഞാത കേന്ദ്രത്തിലുണ്ടെന്നാണ് പോലീസ് കരുതുന്നതെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
അനീസയും ആതിരയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും ഇപ്പോള്‍ അപ്രത്യക്ഷരാണ്. ഇവരുടെയെല്ലാം മൊബൈല്‍ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.