Latest News

മടവൂരില്‍ വിദ്യാര്‍ഥിയെ കുത്തി കൊലപ്പെടുത്തിയത് കാസര്‍കോട് മുളേളരിയ സ്വദേശി

മടവൂര്‍: സിഎം സെന്റര്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്യാംപസിനുള്ളിലെ താമസ സ്ഥലത്തിനു സമീപം കുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് കാസര്‍കോട് മുളേളരിയ സ്വദേശി.[www.malabarflash.com] 

മാനന്തവാടി കല്ലൂര്‍ പഴഞ്ചേരിക്കുന്ന് ചിറയില്‍ മമ്മൂട്ടി സഖാഫിയുടെ (മാഹി കല്ലാഞ്ഞി ജുമാ മസ്ജിദ് ഖത്തീബ്) മകന്‍ അബ്ദുല്‍ മാജിദ് (13) ആണ് വെളളിയാഴ്ച രാവിലെ കുത്തേററ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് മുളിയാര്‍ മൂലനടുക്കം സ്വദേശി ഷംസുദ്ദീന്‍ (33) ആണ് പോലീസ് പിടിയിലായത്
പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുത്താനുപയോഗിച്ച കത്തി പിന്നീട് മടവൂരില്‍ നിന്ന് കണ്ടെത്തി. സിഎം സെന്റര്‍ ജൂനിയര്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി കൂടിയാണ് മാജിദ്. 

വെളളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വെള്ളിയാഴ്ച ആയതിനാല്‍ മദ്രസാ പഠനം ഇല്ലായിരുന്നു. കുറച്ച് വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ കളിക്കുകയും മറ്റു ചിലര്‍ കുളി കഴിഞ്ഞ് ഹോസ്റ്റലിനു മുന്‍പിലേക്ക് വരികയുമായിരുന്നു. അപ്പോഴാണ് ഷംസുദ്ദീന്‍ ഇവിടേക്ക് എത്തിയത്.

ചെറിയൊരു സംഘം കുട്ടികളെ കടന്നു പിടിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. അവര്‍ കുതറിമാറിയപ്പോഴാണ് മാജിദിനെ പിടിച്ചുവച്ചത്. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വയറില്‍ കുത്തേറ്റ മാജിദ് ദര്‍സിനുള്ളിലേക്ക് ഓടി ഉസ്താദിനോട് വിവരം പറയുമ്പോഴേക്കു കുഴഞ്ഞുവീണു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒന്‍പതരയോടെയാണ് മരണം. 

സംഭവമറിഞ്ഞ് ഡിസിപി ജി. ജയദേവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ തെളിവെടുത്തു.

റമസാന്‍ ആദ്യത്തിലാണ് ഷംസുദ്ദീന്‍ സിഎം മഖാമില്‍ എത്തിയത്. മഖാം അധികൃതര്‍ക്ക് ഇയാള്‍ കൃത്യമായ മേല്‍വിലാസം നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം മഖാമിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കൃത്യംചെയ്തശേഷം രക്ഷപ്പെട്ട പ്രതി രക്തംപുരണ്ട വസ്ത്രങ്ങളുമായി പടനിലം വരെ കൂസലില്ലാതെ നടന്നുപോകുകയായിരുന്നു.

പ്രദേശത്ത് അലഞ്ഞുതിരിയുന്ന പ്രതി ഷംസുദ്ദീന്‍ നാട്ടുകാരില്‍ പലരുമായും വഴക്കിട്ടിരുന്നു.  ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്നതും ശീലമായിരുന്നു.

സി.എം മഖാം പരിസരത്തും സി.എം സെന്ററിന് സമീപവും പലപ്പോഴും അന്തിയുറങ്ങിയ പ്രതി കാന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. ആണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നതായി പോലീസ് പറഞ്ഞു. തന്റെ ടൂത്ത്ബ്രഷ് വിദ്യാര്‍ഥികള്‍ വലിച്ചെറിഞ്ഞതിന് കുത്തിയതാണെന്ന വിചിത്രവാദമായിരുന്നു പ്രതിയുടേത്

ഷംസുദീന്‍ ആറു മാസമായി നാടുവിട്ടുവന്നതാണ്. കാഴ്ചയില്ലാത്ത പിതാവുമാത്രമാണ് വീട്ടിലുള്ളത്. 

മാജിദ് അടക്കമുള്ളവര്‍ താമസിക്കുന്ന ജൂനിയര്‍ ദഅ്‌വ ഹോസ്റ്റലില്‍ രാത്രി താമസിക്കാന്‍ ഷംസുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ അനുവദിച്ചിരുന്നില്ല.

വൈകീട്ട് നാലിന് സി.എം സെന്റര്‍ ജുമാമസ്ജിദിലെത്തിച്ച മാജിദിന്റെ മൃതദേഹം കാണാന്‍ നിരവധി പേരെത്തി. മയ്യിത്ത് നമസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കാരാട്ട് റസാഖ് എം.എല്‍.എ, സി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹം പിന്നീട് മാജിദിന്റെ സ്വദേശമായ മാനന്തവാടി ഈസ്റ്റ് കല്ലൂരിലേക്ക് കൊണ്ടുപോയി.
ഉമ്മ: റൈഹാനത്ത്. സഹോദരങ്ങള്‍: സാലിഹ്, നാജിയ.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.