Latest News

കനത്ത സുരക്ഷയിൽ മഅദനി കേരളത്തിൽ

മൈനാഗപ്പള്ളി: കർണാടക, കേരള പോലീസ് സേനകൾ ഒരുക്കിയ കനത്ത സുരക്ഷയിൽ പിഡിപി അധ്യക്ഷൻ അബ്ദുൽ നാസർ മഅദനി ബെംഗളൂരുവിൽ നിന്നു രാത്രി പത്തോടെ അൻവാർശേരിയിൽ എത്തി.[www.malabarflash.com]

അർബുദബാധിതയായ മാതാവ് അസ്മാബീവി, പിതാവ് അബ്ദുൽ സമദ് എന്നിവരെ അതിനു തൊട്ടുമുൻപ് സഹോദരന്റെ വീട്ടിൽ സന്ദർശിച്ചു.

മുദ്രാവാക്യം വിളികളോടെയാണ് പിഡിപി പ്രവർത്തകരും അനുയായികളും മഅദനിയെ എതിരേറ്റത്. റൂറൽ എസ്പി ബി.അശോകൻ, ഡിവൈഎസ്പി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സുരക്ഷയൊരുക്കിയിരുന്നു.

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ജൻമനാട്ടിലെത്തിയത്. ഞായാറാഴ്ച ഉച്ചകഴിഞ്ഞു 3.15നുള്ള വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ മഅദനിയെ അവിടെ പ്രവർത്തകർ എതിരേറ്റു. വീൽചെയറിൽ പുറത്തെത്തിയ അദ്ദേഹം പ്രത്യേക വാനിലാണ് അൻവാർശേരിയിലേക്കു പുറപ്പെട്ടത്.

മൂന്നു വർഷമായി ജയിലിലല്ല, ജാമ്യം ലഭിച്ചു ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നു മഅദനി പറഞ്ഞു. ജാമ്യവ്യവസ്ഥ പ്രകാരം ബെംഗളൂരു വിട്ടുപോകാനാകില്ല. നാട്ടിൽ രോഗിയായ മാതാവിനെ സന്ദർശിക്കാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. 

എന്നാൽ വൻതുക കെട്ടിവയ്ക്കണമെന്ന ക്രൂരമായ സമീപനമാണു പോലീസിൽ നിന്നു ലഭിച്ചത്. സുപ്രീം കോടതിയുടെ ഇടപെടലിൽ സന്തോഷമുണ്ട്. ഇത്തരം കാരണങ്ങളാൽ പുറംലോകം കാണാനാകാതെ കഴിയുന്ന ഒട്ടേറെപ്പേർക്ക് ഈ വിധി സഹായകമാകട്ടെ. കേരളത്തിലേക്കുള്ള വരവിനു സഹായകമായ നിലപാടെടുത്ത മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരോടും എല്ലാ മലയാളികളോടും നന്ദിയുണ്ട് – മഅദനി പറഞ്ഞു.

ബെംഗളൂരു പോലീസ് അസി. കമ്മിഷണർ ഉമേഷ് ശങ്കർ, സിഐ കെ. രമേഷ്, മഅദനിയുടെ മകൻ സലാഹുദ്ദീൻ അയൂബി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, മഅദനിയുടെ സഹായികളായ സിദ്ദിഖ്, നിഷാം എന്നിവർ അദ്ദേഹത്തോടൊപ്പമെത്തി. 

16 അംഗ സായുധ പോലീസ് സംഘമാണു ബെംഗളൂരുവിൽനിന്നു മഅദനിയുടെ സുരക്ഷയ്ക്കായി എത്തിയത്. സ്വീകരണത്തിനു പിഡിപി സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുജീബ് റഹ്മാൻ, മൈലക്കാട് ഷാ, വർക്കല രാജ്, സുബൈർ സബാഹി തുടങ്ങിയവർ നേതൃത്വം നൽകി. 

വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ഉചിതമായ നിലപാടു പിന്നീടു പ്രഖ്യാപിക്കുമെന്നു മഅദനി ആലപ്പുഴയിൽ പറഞ്ഞു. യാത്രാമധ്യേ ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ നിർത്തിയിരുന്നു.

Monetize your website traffic with yX Media

 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.