Latest News

വിമാനത്താവളത്തിനു സമീപത്തെ ഭൂമിതട്ടിപ്പ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനു സമീപത്തെ കോടികൾ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. [www.amalabarflash.com]

മുഖ്യസൂത്രധാരനായ കാസർകോട് ഹോർഡ് ദുർഗിലെ ലക്ഷ്മിനഗറിൽ കുന്നുമ്മൽ വീട്ടിൽ അബ്ദുൽ റസാഖ് (53) എന്ന ചിറാകുട്ടി റസാഖ്, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ പണ്ഡിറ്റ് നിവാസിൽ അനിൽ രാഘവൻ (53) എന്നിവരെയാണ് എസ്ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനിൽ രാഘവനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും അബ്ദുൽ റസാഖിനെ കാഞ്ഞങ്ങാട് നിന്നുമാണ് പിടികൂടിയത്.

പ്രവാസി വ്യവസായിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ വി.വി.മോഹനന്റെ ഉടമസ്ഥതയിൽ കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേർന്നു കിടക്കുന്ന റീ സർവേ 81/2 ൽപെട്ട 50സെന്റ് സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു കാസർകോട് പാണത്തൂരിലെ മാവുങ്കാൽ കുന്നിൽവീട്ടിൽ എം.കെ.മുഹമ്മദ് ഹാരിഫി (39)നെ നേരത്തേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ഥലം ഉടമ മോഹനനാണെന്ന വ്യാജേന അനിൽ രാഘവനാണ് ഭൂമി തട്ടിപ്പ് നടത്തിയത്.

വിദേശത്തുള്ള മോഹനന്റെ സ്വത്തു വിവരങ്ങളും മറ്റു വിവരങ്ങളും അടക്കം അനിൽ രാഘവനു നൽകി ഭൂമി തട്ടിയെടുക്കാൻ നേതൃത്വം നൽകിയത് അബ്ദുൽ റസാഖാണെന്ന് പോലീസ് പറഞ്ഞു. അനിൽ രാഘവനാണ് മോഹനന്റെ ഐഡി കാർഡും മറ്റു രേഖകളും വ്യാജമായി നിർമിച്ചും ഫോട്ടോയിൽ കൃത്രിമം കാണിച്ചും സ്ഥലം തട്ടിയെടുത്തത്. സ്ഥലം ഉടമ മോഹനന്റെ ഡ്രൈവറായിരുന്നു അബ്ദുൽ റസാഖ്. മോഹനന്റെ ഉടമസ്ഥതയിലുള്ള തട്ടിയെടുത്ത 50 സെന്റിനു പുറമെ എളമ്പാറയിലുള്ള 70 സെന്റും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിനു സമീപത്തെ 31 സെന്റ് സ്ഥലവും തട്ടിയെടുക്കാനുള്ള പ്രാരംഭ നടപടികൾ നടത്തിവരുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.

അനിൽ രാഘവൻ എം.കെ.മുഹമ്മദ് ഹാരിഫിന് വിൽപന നടത്തുകയും ഹാരിഫ് ഇരിട്ടിയിലെ വ്യാപാരി അബ്ദുല്ലയ്ക്ക് മറിച്ചു വിൽക്കുകയുമായിരുന്നു. നാലു ലക്ഷം അഡ്വാൻസ് നൽകിയ അബ്ദുല്ല വാങ്ങിയ സ്ഥലത്തു നിർമാണ പ്രവൃത്തി നടത്തുമ്പോഴാണ് തട്ടിപ്പിന് ഇരയായത് അറിയുന്നത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.