Latest News

വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം; തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തേത്തുടര്‍ന്ന് വടക്കന്‍ തമിഴ്‌നാട്ടില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ബുധനാഴ്ചയാണ് സംഭവം. ഇതേ കാരണത്താല്‍ കാര്‍ ആക്രമിച്ച ജനക്കൂട്ടം സ്ത്രീയെ കൊലപ്പെടുത്തിയത് ചൊവ്വാഴ്ചയാണ്.  പുലിക്കാട്ട് പാലത്തിലാണ് ഏറ്റവും ഒടുവിലത്തെ സംഭവമുണ്ടായത്.[www.malabarflash.com]

യാചക വേഷത്തില്‍ കണ്ടയാളെ രണ്ടുപേര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഹിന്ദിയില്‍ മറുപടി പറഞ്ഞ ഇയാളോട് തമിഴില്‍ സംസാരിക്കാന്‍ പറഞ്ഞ് മര്‍ദിച്ചു. താഴെ വീണപ്പോള്‍ ഇയാളുടെ പോക്കറ്റില്‍ നിന്നും കത്തിയും ബ്ലേഡും പുറത്തേക്ക് വീണു. ഇതോടെ ഉത്തരേന്ത്യയില്‍ നിന്നുവന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ടയാളാണെന്ന് അവര്‍ ആക്രോശിക്കുകയും കൂടുതല്‍ പേര്‍ സംഭവ സ്ഥലത്തെത്തി ഇയാളെ മര്‍ദിക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു.

മര്‍ദിച്ച് അവശനാക്കിയ ഇയാളെ പാലത്തില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

 ഇരുപതിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേഖലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനേത്തുടര്‍ന്ന് പോലീസ് ജാഗ്രത പാലിച്ചുവരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

തിരുവണ്ണാമലൈ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ ചേര്‍ന്നാണ് ഇതേ കുറ്റമാരോപിച്ച് മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചത്. നാട്ടുകാര്‍ ചോദ്യം ചെയ്ത ശേഷം കാര്‍ തലകീഴെ മറിച്ചിടുകയായിരുന്നു. 65 കാരിയായ രുക്മണി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

രുക്മണിയും മലേഷ്യയില്‍ നിന്നെത്തിയ ബന്ധുക്കളും ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുന്നതിനിടെ വഴിതെറ്റി. കാര്‍ നിര്‍ത്തി നാട്ടുകാരിലൊരാളോട് വഴി ചോദിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ചോക്കലേറ്റ് നല്‍കി. ഇതാണ് നാട്ടുകാരെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമാക്കിയത് എന്ന് പോലീസ് പറഞ്ഞു. പിന്നീട് തടിച്ചുകൂടിയ അഞ്ഞൂറോളം പേരുടെ മുന്നില്‍ ഒന്നും പറഞ്ഞു മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിന് മുമ്പേ കാറില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. 200 ല്‍പരം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഉത്തരേന്ത്യന്‍ സംഘം തമിഴ്‌നാട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ജനക്കൂട്ടം അക്രമാസക്തമാവുന്നതെന്ന് പോലീസ് പറയുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.