Latest News

ശബരിമല യുവതീപ്രവേശം: പലയിടത്തും സംഘര്‍ഷം; കടകള്‍ അടപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. [www.malabarflash.com]

ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.

കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലി. ഇതിന്റെ ചിത്രം പകര്‍ത്തിയ മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിനു നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെന്‍സ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു.

തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു.

ആലപ്പുഴയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി.

അതിനിടെ, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.