തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുമായി സർക്കാർ നടത്തിയ ചർച്ച വിജയം. സമരം അവസാനിപ്പിക്കുന്നതായി സമര സമിതി പ്രവർത്തകർ അറിയിച്ചു. [www.malabarflash.com]
സമര സമിതിയുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് സർക്കാറിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നത്. 1905 പേർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം നൽകുമെന്നും സമര സമിതി നേതാക്കൾക്ക് സർക്കാർ ഉറപ്പു നൽകി.
മെഡിക്കൽ ബോർഡ് ശുപാർശ ചെയ്ത എല്ലാവരേയും നേരിട്ട് അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ബോർഡിന്റെ ശുപാർശ ഇല്ലാത്തവർക്ക് വൈദ്യ പരിശോധന നടത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകാനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
സമര സമിതിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ദയാബായി പ്രതികരിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിയോട് പരാതിയും പരിഭവവുമില്ലെന്നും അതെല്ലാം ഇൗ സമരത്തിന് താൻ നൽകുന്ന വിലയായി സ്വീകരിക്കുന്നുവെന്നും അവർ പറഞ്ഞു.
സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് രാവിലെ എൻഡോസൾഫാൻ ദുരിത ബാധിതർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കട മാർച്ച് നടത്തിയിരുന്നു. നിരാഹാര സമരം നടക്കുന്ന സമര പന്തലിൽ നിന്ന് ആരംഭിച്ച മാർച്ചിൽ എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളെയും എടുത്തുകൊണ്ടാണ് അമ്മമാർ പങ്കെടുത്തത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചത്.
ദുരിത ബാധിതർക്ക് നീതി തേടി ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടക്കുകയാണ്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
No comments:
Post a Comment