Latest News

ഒറ്റ രാത്രിയിൽ ഇരുപത്തഞ്ചോളം വാഹനം തകർത്തയാൾ അറസ്റ്റിൽ

ആലപ്പുഴ: നഗരത്തിൽ വ്യാപകമായി വാഹനങ്ങളുടെ ചില്ലു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ ബീച്ച് വാർഡ് പുത്തുപറമ്പിൽ ശ്രീലാൽ (മിഥുൻ–27) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

കഴിഞ്ഞ 7 ന് പുലർച്ചെ ഒരു മണിക്കു ശേഷമാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഇരുപത്തഞ്ചോളം വാഹനങ്ങളുടെ ചില്ല് ഇയാൾ തകർത്തത്.

പരാതിയെത്തുടർന്നു പോലീസ് സംഘം അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ തെളിവു ലഭിച്ചിരുന്നില്ല. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മുൻപു സമാനമായ കേസുകളിൽ പ്രതികളായവരുടെ ഫോൺ നമ്പരുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. 

പ്രതി ഉപയോഗിച്ചിരുന്ന പിക്കപ് വാൻ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞു. ആലപ്പുഴ ആർടിഒയുടെ സഹായത്തോടെ ജില്ലയിലെ നൂറ്റൻപതിലേറെ പിക്കപ് വാനുകളുടെ വിവരം ശേഖരിച്ചാണു പ്രതിയിലേക്ക് എത്തിയത്. വാഹനം പിടിച്ചെടുത്തശേഷം ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ നുണകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തി.

ഉപയോഗിച്ച വാഹനങ്ങൾ വിൽപന നടത്തുന്ന രാജേഷ് എന്നയാളുമായുള്ള വാഹന ഇടപാടിൽ ശ്രീലാലിന് 40000 രൂപ നഷ്ടം വന്നതിന്റെ വൈരാഗ്യമാണു കൃത്യത്തിലേക്കു നയിച്ചത്. കൊമ്മാടിക്കു സമീപം കടയുടെ മുൻവശത്തു നിർത്തിയിട്ടിരുന്ന രാജേഷിന്റെ വാഹനമാണ് ഇയാൾ ആദ്യം നശിപ്പിച്ചത്. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു വാഹനങ്ങൾ തകർക്കുകയായിരുന്നു. ഇഎസ്ഐ ജംക്‌ഷനു തെക്കു ഭാഗത്ത് തകർത്ത വാഹനത്തിന്റെ ഉടമയുമായും ശ്രീലാലിനു മുൻവൈരാഗ്യം ഉണ്ടായിരുന്നു.

വാഹനങ്ങൾ തകർക്കാനുപയോഗിച്ച ജാക്കി ലിവറും പൈപ്പും കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്കു നൽക‍ി. പൊതുമുതലുകൾ നശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ സിഐ കെ.എൻ.രാജേഷ് , എസ്ഐമാരായ എം.കെ.രാജേഷ്, പ്രേംകുമാർ, സീനിയർ സിപിഒ ആർ.മോഹൻകുമാർ, സിപിഒമാരായ പ്രവീഷ്, സിദ്ദിഖ്, അരുൺകുമാർ, റോബിൻസൺ, വിജേഷ്, ജഗദീഷ്, മൻസൂർ, ആന്റണി ജോസഫ്, ലാലുഅലക്സ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.