Latest News

കൊലപാതക കേസുകളിലെ പ്രതികളെ വെറുതെവിട്ടശേഷം ജഡ്ജി സ്വയം വെടിവെച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വെറുതെവിട്ട ശേഷം നിറഞ്ഞ കോടതി മുറിയില്‍വച്ച് ജഡ്ജി സ്വയം വെടിയുതിര്‍ത്തു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് വൈകാരികമായ ഒരു പ്രസംഗം ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തവിട്ട ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യാശ്രമം.[www.malabarflash.com]

തായ്‌ലന്‍ഡിലെ നീതിന്യായ സംവിധാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ സംഭവം കോടതി മുറിയില്‍ അരങ്ങേറിയത്. പണക്കാര്‍ക്കും ഉന്നതര്‍ക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ചെറിയ തെറ്റുകള്‍ക്ക് പോലും കനത്ത ശിക്ഷകള്‍ നല്‍കുന്നുവെന്ന ആരോപണവുമുണ്ട്.

ദക്ഷിണ തായ്‌ലന്റിലെ യാലാ കോടതി ജഡ്ജിയായ കനകോണ്‍ പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊലപാതക കേസിലെ വിധി പറയവെയാണ് യാല കോടതിയില്‍ ഈ സംഭവം അരങ്ങേറിയത്. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമാണ് ജഡ്ജി സ്വയം വെടിയുതിര്‍ത്തത്.

''ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണം. ഉറപ്പില്ലെങ്കില്‍ അവരെ ശിക്ഷിക്കരുത്.'' - ആത്മഹത്യ ശ്രമത്തിന് മുന്‍പായി കോടതിയില്‍ പറഞ്ഞ ഈ വാക്കുകള്‍ ജഡ്ജി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് താന്‍ പറയുന്നില്ല. പക്ഷെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവും ആവണമെന്നും ജഡ്ജി പറഞ്ഞു.

ഫെയ്‌സ്ബുക്ക് ലൈവ് കട്ട് ചെയ്തശേഷം മുന്‍ തായ് രാജാവിന്റെ ചിത്രത്തിന് മുന്നില്‍ വെച്ച് നിയമ പ്രതിജ്ഞ ഉരുവിട്ട ശേഷമാണ് ജഡ്ജി വെടിയുതുര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജഡ്ജി ഇങ്ങനെ ചെയ്തതിന് കാരണം വ്യക്തമല്ലെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.