Latest News

സ്‌ഫോടനത്തില്‍ എന്‍.എ. ഹാരിസ് എം.എല്‍.എ അടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബംഗളൂരു: ശാന്തിനഗർ ഹൊണ്ണാർപേട്ടിലുണ്ടായ നേരിയ സ്ഫോടനത്തിൽ കോൺഗ്രസ് എം.എൽ.എയും മലയാളിയുമായ എൻ.എ. ഹാരിസ് അടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.[www.malabarflash.com]

ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കാലിന് പരിക്കേറ്റ എം.എൽ.എയെ സെന്റ്  ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊണ്ണാർപേട്ടിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എം.എൽ.എയുടെ സമീപത്ത്  സ്ഫോടനം നടക്കുകയായിരുന്നു.

സമീപത്തെ കെട്ടിടത്തിന്റെ പിറകുവശത്തുനിന്ന് പന്നിപ്പടക്കം പോലുള്ള വസ്തു ആരോ എറിഞ്ഞെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ രോഷാകുലരായ അനുയായികളെ സമാധാനപ്പെടുത്തിയ ശേഷമാണ് എം.എൽ.എ ആശുപത്രിയിൽ ചികിത്സ തേടിയത്.

സംഭവമറിഞ്ഞ് വിവേക് നഗർ, അശോക് നഗർ എന്നീ സ്റ്റേഷനുകളിൽനിന്ന് പോലീസ് കുതിച്ചെത്തി. എം.എൽ.എയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.  

അതേസമയം, തന്റെ  പിതാവിനു നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന ആരോപണവുമായി എൻ.എ. ഹാരിസ് എം.എൽ.എയുടെ മകൻ മുഹമ്മദ് നാലപ്പാട് രംഗത്തുവന്നു. ഹൊണ്ണാർപേട്ടിൽ എം.ജി.ആറിന്റെ  ജന്മദിനാഘോഷ പരിപാടിയിലേക്കാണ് എം.എൽ.എയെ ക്ഷണിച്ചിരുന്നത്. പരിപാടിയിൽ എം.എൽ.എക്കായി കസേര റിസർവ് ചെയ്തിരുന്നെങ്കിലും അദ്ദേഹം മറ്റൊരു കസേരയിലാണ് ഇരുന്നത്. പടക്കം പോലെയുള്ള വസ്തു തന്റെ  പിതാവിന്റെ കാലിന് സമീപത്ത് വന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും മകൻ മുഹമ്മദ് നാലപ്പാട് പറഞ്ഞു.

തങ്ങൾക്കുനേരെ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ആക്രമണം മനഃപൂർവമാണെന്ന് സംശയിക്കുന്നതായും ഇതുസംബന്ധിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായും മുഹമ്മദ് നാലപ്പാട് കൂട്ടിച്ചേർത്തു.

സംഭവമറിഞ്ഞ് ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷാദ് അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ എൻ.എ. ഹാരിസ് എം.എൽ.എയെ സന്ദർശിച്ചു. ബംഗളൂരു ഡി.സി.പി ചേതൻ സിങ് റാത്തോർ ആശുപത്രിയിലെത്തി എം.എൽ.എയിൽനിന്ന് വിവരങ്ങൾ തേടി.

കാസറകോട് കിഴൂർ സ്വദേശിയാണ് എൻ.എ. ഹാരിസ് എം.ൽ.എ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.