Latest News

മൊഴിമാറ്റം: നഗരസഭാംഗമടക്കം മൂന്നുപേരെക്കൂടി ലീഗ് പുറത്താക്കുന്നു

തളിപ്പറമ്പ്: ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ വധിച്ച കേസിലെ സാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് മൂന്നുലീഗ് പ്രവര്‍ത്തകരെകൂടി പുറത്താക്കാന്‍ പാര്‍ട്ടിയുടെ മുനിസിപ്പല്‍ കമ്മിറ്റിയോഗം ശുപാര്‍ശചെയ്തു.
മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി കൗണ്‍സിലര്‍മാരായ സി.ഉമ്മര്‍, എ.പി.ഇബ്രാഹിം, പി.പി.ഉമ്മര്‍ എന്നിവരെയാണ് പുറത്താക്കാന്‍ ശുപാര്‍ശചെയ്തത്. ഇവരില്‍ സി.ഉമ്മര്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്. നേരത്തെ രണ്ട് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
ലീഗിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിക്കപ്പെടുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധമുള്ളവരാണ് നടപടിക്ക് വിധേയരായ അഞ്ചുപേരും.
നേരത്തെ പുറത്താക്കിയ കെ.വി.സലാംഹാജി, കെ.പി. അഷ്‌റഫ് എന്നിവര്‍ ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടുതന്നെ ട്രസ്റ്റുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലീംലീഗ് കമ്മിറ്റി ഇപ്പോള്‍ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത മൂന്നുപേര്‍ക്കും കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ലീഗിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂവരും തയ്യാറായില്ല. ഇതാണ് മുന്‍സിപ്പല്‍ കമ്മിറ്റിയെ ചൊടിപ്പിച്ചത്.
ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകളും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായി. മുതിര്‍ന്ന നേതാവ് കെ.വി.മുഹമ്മദ് കുഞ്ഞിയെ അവഹേളിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കത്തുകളയച്ച വിവരം അറിഞ്ഞിട്ടും മുനിസിപ്പല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതിന് രണ്ട് കൗണ്‍സിലര്‍മാരെ ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ.ടി.അബൂട്ടി, ബദരിയ്യ ബഷീര്‍ എന്നിവരെയാണ് ശാസിക്കുക. ഇനിയുള്ള മൂന്നു വര്‍ക്കിങ് കമ്മിറ്റി യോഗങ്ങളില്‍നിന്ന് ബദരിയ്യ ബഷീറിനെ മാറ്റി നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് പി.മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അള്ളാംകുളംമുഹമ്മദ്, സി.പി.വി.അബ്ദുള്ള, പി.സി.നസീര്‍, ബദരിയ്യ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കൊങ്ങായി മുസ്തഫ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.