Latest News

റാഗിംഗിന്റെ മറവില്‍ മലയാളികള്‍ മലയാളികളെത്തന്നെ വേട്ടയാടുന്നു

Kerala, Ragging, Tamilnadu, Karnataka
കണ്ണൂര്‍: തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും റാഗിംഗിന്റെ മറവില്‍ മലയാളികള്‍ മലയാളികളെത്തന്നെ വേട്ടയാടുന്നു. നടപടിയെടുക്കേണ്ട സ്വാശ്രയ കോളേജ് അധികൃതര്‍ വെറും കാഴ്ചക്കാരെപ്പോലെയാണ്. സേലം ജ്ഞാനമണി എന്‍ജിനിയറിംഗ് കോളേജില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട തളിപ്പറന്പ് സ്വദേശിയായ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ് ഒടുവിലത്തെ രക്തസാക്ഷി.

ഒരു വര്‍ഷം മുന്പ് ബാംഗ്‌ളൂരില്‍ റാഗിംഗിന് ഇരയായി തീപ്പൊള്ളലേറ്റ് മരിച്ച കാപ്പാട്ടെ പി.എം. അജ്മലിന്റെ (17) മാതാപിതാക്കള്‍ ഇപ്പോഴും നീതി കാത്ത് കഴിയുകയാണ്. ബാംഗ്‌ളൂര്‍ ചിക്കബെല്ലാപ്പൂര്‍ ശാഷിബ എന്‍ജിനിയറിംഗ് കോളേജ് എയറോനോട്ടിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കാപ്പാട് മബ് റൂക്കില്‍ ഹാരിസ് സൗദ ദന്പതികളുടെ മകന്‍ അജ്മല്‍ 2012 മാര്‍ച്ച് 29നാണ് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ മരിച്ചത്. ഒരു വര്‍ഷവും അഞ്ചു ദിവസവും കഴിയുന്‌പോഴാണ് സേലം നാമയ്ക്കല്‍ ജ്ഞാനമണി എന്‍ജിനിയറിംഗ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തളിപ്പറന്പ് തൃച്ചംബരത്തെ ദീപക് (20) റാഗിംഗിനിരയായി കൊല്ലപ്പെട്ടത്. രണ്ട് സംഭവങ്ങളിലും പ്രതികള്‍ മലയാളികള്‍ തന്നെ. കേരളത്തിന്റെ അതിര്‍ത്തി കടക്കുന്‌പോള്‍ മലയാളി കുട്ടികളെന്തേ ഇത്രമാത്രം ക്രൂരന്മാരാകുന്നുവെന്നതാണ് ചോദ്യം.

അഞ്ചുവര്‍ഷം മുന്പ് തളിപ്പറന്പിനടുത്ത് വിളക്കന്നൂരിലെ മുണ്ടുപാലത്ത് കുര്യാക്കോസിന്റെ മകന്‍ സനു കുര്യാക്കോസിനെ (21)മലയാളി വിദ്യാര്‍ത്ഥി സംഘം തമിഴ്‌നാട്ടില്‍ റാഗിംഗിനിടെ ചവിട്ടിക്കൊന്നിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശിയായ വിദ്യാര്‍ത്ഥി ഗീവര്‍ഗീസ് ജോണിനെ വീട്ടിലേക്ക് മടങ്ങുംവഴി ട്രെയിനില്‍വെച്ച് ക്രൂരമായി മുറിവേല്‍പ്പിച്ചതാണ് മറ്റൊന്ന്. കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കിയിട്ടും ഈ സംഭവത്തില്‍ യാതൊരു നടപടിയുമെടുത്തിരുന്നില്ല. പരാതിക്കാരനും അക്രമികളും മലയാളികളായതിനാല്‍ സംസ്ഥാന പൊലീസ് കേസെടുക്കുകയായിരുന്നു. ശരീരത്തില്‍ 64 തുന്നിക്കെട്ടുകളും മൂന്ന് ഓപ്പറേഷനുകളും വേണ്ടിവന്നു. ഈ കേസിലെ പ്രതികള്‍ മൂന്നാഴ്ച മുന്പാണ് അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പിക്കു മുന്പില്‍ ഹാജരായത്. ജനുവരിയില്‍ തുംകൂര്‍ സിദ്ധാര്‍ഥ ബിസിനസ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ മുഹമ്മദ് റാഫിയെ തല തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കിയാണ് ക്രൂരത കാട്ടിയത്.

വേട്ടക്കാര്‍ക്ക് കമ്മിഷന്‍

അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ ലോബി റാഗിംഗ് നടത്തുന്നവരുടെ കൂടെയാണ്. പല കോളേജ് മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റില്‍ നിന്ന് കമ്മീഷനും പറ്റുന്നുണ്ട്. വര്‍ഷം തോറും ഇങ്ങനെ ലക്ഷങ്ങള്‍ സന്പാദിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്. പലപ്പോഴും റാഗിംഗിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെയാകും സ്ഥാപനത്തിലേക്ക് കൂടുതല്‍ കൂട്ടികളെ നല്‍കിയിട്ടുണ്ടാവുക. അതുകൊണ്ട് മാനേജ്‌മെന്റിന് ഇവരെ അവഗണിക്കാനാവില്ല. ഈ സ്വാധീനം ഉപയോഗിച്ചാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ പലരും ചൂഷണം ചെയ്യുന്നത്.

റാഗിംഗ് വീരന്‍മാര്‍ അവരുടെ പഠന ചെലവുമുഴുവന്‍ പാവങ്ങളായ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ പിഴിഞ്ഞും സ്ഥാപനത്തിലേക്ക് കൂട്ടികളെ എത്തിച്ചു കിട്ടുന്ന കമ്മീഷനും കൊണ്ടാണ് നിര്‍വ്വഹിക്കുന്നത്. റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന സുപ്രീംകോടതി വിധിയൊന്നും ഇത്തരം കോളേജുകള്‍ക്ക് പ്രശ്‌നമല്ല.

അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തമിഴ്‌നാട്ടിലെ മിക്ക കോളേജുകളിലും റാഗിംഗ് ഭയാനകമാണ്. റാഗിംഗിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തി ആയിരങ്ങളാണ് പിരിച്ചെടുക്കുന്നത്. ഒരു വര്‍ഷമെങ്കിലും ഇത്തരത്തില്‍ പീഡനം ഏല്‍ക്കേണ്ടിവരുന്നത് സാധാരമാണെന്നാണ് പരാതിപ്പെടുന്ന ജൂണിയര്‍ വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പറയുന്നത്.

പാര്‍ട്ടിയും മദ്യവും

പഠനം ഒരു വര്‍ഷമാകുന്‌പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെങ്കേമമായ പാര്‍ട്ടി നല്‍കണമെന്നാണ് വ്യവസ്ഥ. ഓരോ ജൂനിയര്‍ വിദ്യാര്‍ത്ഥിയും അവരുടെ കഴിവിനനുസരിച്ച് ചെലവഴിച്ച് നടത്തുന്ന പാര്‍ട്ടിയില്‍ മദ്യവും കഞ്ചാവുമെല്ലാം ഇഷ്ടംപോലെ ഒഴുക്കണം. മദ്യം ആവശ്യപ്പെടുന്ന ബ്രാന്‍ഡ് കേരളത്തില്‍ നിന്ന് തന്നെ എത്തിച്ചുകൊടുക്കണം. തമിഴ്‌നാട്ടിലെ മദ്യത്തില്‍ മായം കലരാനുള്ള സാധ്യത കണക്കിലെടുത്താണത്രെ ഇത്. ഇങ്ങനെ മദ്യം കടത്തുന്നതിനിടയില്‍ ഒരു സംഘം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് പൊലീസിന്റെ പിടിയിലായതാണ്. കരഞ്ഞുപറഞ്ഞാണ് കുട്ടികള്‍ പൊലീസ് പിടിയില്‍നിന്ന് മോചിതരായത്. ഇത്രയൊക്കെ ചെയ്തിട്ടും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മനസ്സലിയുന്നില്ലെന്നാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതി.

അന്യസംസ്ഥാന സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളില്‍ റാഗിംഗ് തുടരുന്‌പോഴും പാരതികള്‍ വരുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. എന്നാല്‍ പഠനം നിര്‍ത്തിപ്പോരേണ്ടിവരുന്നവരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലതാനും. പരാതിയുമായി കോളേജിലെത്തിയവരുണ്ടെങ്കില്‍ അവിടെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ മാത്രമായിരിക്കും. വിദ്യാഭ്യാസ വായ്പയെടുത്ത് ലക്ഷങ്ങള്‍ മുടക്കിയവര്‍പോലും സഹിക്കാനാവാതെ വരുമ്പോള്‍ പഠനം ഉപേക്ഷിക്കകയാണ്.

Keywords: Kerala, Ragging, Tamilnadu, Karnataka

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.