Latest News

കുനിയില്‍ ഇരട്ടക്കൊല: പ്രസംഗത്തിലെ ശബ്ദം ലീഗ് സെക്രട്ടറിയുടേത് തന്നെ

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ 19ാം പ്രതിയും ഏറനാട് മണ്ഡലം മുസ്ലിംലീഗ് ജോയിന്‍റ് സെക്രട്ടറിയുമായ മണ്ണില്‍തൊടി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ ശബ്ദവും പൊലീസ് കേസിന് ആധാരമായ സീഡിയിലെ പ്രസംഗത്തിലെ ശബ്ദവും ഒന്നാണെന്ന് തെളിഞ്ഞു. 

ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസ് മഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് കേസിലെ 16 പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാഫലവും വന്നു. ഇതും പൊലീസ് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും.

2012 ജൂണ്‍ പത്തിനാണ് അരീക്കോട് കുനിയിലില്‍ സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍ കൊല ചെയ്യപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അതീഖ്റഹ്മാന്‍ കൊലപ്പെട്ട കേസില്‍ പ്രതികളായിരുന്നു ഇവര്‍. ഈ വധത്തിന് പ്രതികാരമായി ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൊല ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ച് ഐ.പി.സി 118 വകുപ്പ് ചേര്‍ത്താണ് അഹമ്മദ്കുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. 2012 ആഗസ്റ്റ് എട്ടിന് അറസ്റ്റ് ചെയ്തു.
സംഭവത്തിന് രണ്ട് മാസം മുമ്പ് അഹമ്മദ്കുട്ടി കുനിയിലില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് ഗൂഢാലോചനയില്‍ ഇയാള്‍ക്കുള്ള പങ്കിന് തെളിവായി പൊലീസ് പറയുന്നത്. കൊളക്കാടന്‍ കുടുംബത്തിനെതിരെയുള്ള പോരാട്ടത്തിന് മുജീബ്റഹ്മാന്‍ നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസംഗത്തിലുണ്ടായിരുന്നു. എന്നാല്‍, ഈ പ്രസംഗം തന്‍േറതല്ലെന്നായിരുന്നു അഹമ്മദ്കുട്ടിയുടെ വാദം. തുടര്‍ന്നാണ് ശബ്ദം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. 

മഞ്ചേരിയിലെ ആകാശവാണിയുടെ എഫ്.എം സ്റ്റേഷനില്‍നിന്ന് പ്രതിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് പരിശോധനക്കയച്ചത്. ഗൂഢാലോചനയില്‍ അഹമ്മദ്കുട്ടിക്കെതിരെ നേരിട്ട് തെളിവില്ലാത്തതിനാല്‍ ശബ്ദപരിശോധനാ ഫലം കേസില്‍ നിര്‍ണായകതെളിവാണ്. അഹമ്മദ്കുട്ടിയടക്കം 19 പ്രതികള്‍ക്കെതിരെ 800 പേജുള്ള ഭാഗിക കുറ്റപത്രം മഞ്ചേരി സെഷന്‍സ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിന്‍െറ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പ്രതികളെ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിക്കാന്‍ പൊലീസ് ഇന്‍റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്. ഇതിനായി ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. 

സംസ്ഥാനപൊലീസിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് കൊലക്കേസ് പ്രതിയുടെ ശബ്ദം ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കിയതെന്നും സാക്ഷികള്‍ കൂറുമാറിയാലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്ക് എതിരാകുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.