Latest News

ഇംഗ്ലണ്ടിനെ അഞ്ചു റണ്‍സിനു കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു

ബിര്‍മിംഗ്ഹാം: ചാമ്പ്യന്മാര്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം, ടീം ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ അവസാന എഡിഷനില്‍ ഇംഗ്ലണ്ടിനെ അഞ്ചു റണ്‍സിനു കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു. ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129. ഇംഗ്ലണ്ട് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124.

ടോസിനുശേഷം മഴ എത്തിയതോടെ മത്സരം ആരംഭിക്കാനായില്ല. ഒടുവില്‍ മത്സരം 20 ഓവറിലേക്കു വെട്ടിച്ചുരുക്കി. ആറാം ഓവറിന്റെ അഞ്ചു ബോള്‍ ആയപ്പോഴേക്കും വീണ്ടും മഴയെത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോള്‍. 6.2 ഓവറില്‍ 38 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോള്‍ ഒരിക്കല്‍ക്കൂടി മഴയെത്തി. പിന്നീട് മത്സരം ആരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് പിടിമുറുക്കി.
നേരത്തേ ട്വന്റി-20 പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന തുടക്കവുമായി ധവാനും രോഹിതും ഇന്ത്യന്‍ ബാറ്റിംഗിന് തുടക്കം കുറിച്ചു. എന്നാല്‍, നാലാം ഓവറില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് സ്റ്റൂവര്‍ട്ട് ബ്രോഡ് പിഴുതു. ബ്രോഡിന്റെ ഇന്‍സ്വിംഗര്‍ രോഹിതിന്റെ വിക്കറ്റ് തെറിപ്പിച്ചു. മഴയ്ക്കുശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ഘോഷയാത്രയ്ക്കാണ് എഡ്ഗ്ബാസ്റ്റണ്‍ സാക്ഷ്യംവഹിച്ചത്. അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു.

24 പന്തില്‍ 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ രവി ബൊപ്പാര ട്രെഡ്‌വെല്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ കാര്‍ത്തികും (6) സുരേഷ് റെയ്‌നയും (1) ക്യാപ്റ്റന്‍ ധോണിയും (0) ലക്ഷ്യംമറന്നപ്പോള്‍ ഇന്ത്യ 13 ഓവറില്‍ 66 എന്ന ദയനീയ നിലയിലേക്കു നിലംപൊത്തി.ഒടുവില്‍ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. വിരാട് കോഹ്‌ലി 34 പന്തില്‍ 43 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. ഒരു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ആന്‍ഡേഴ്‌സനാണ് കോഹ്‌ലിയെ മടക്കിയയച്ചത്. 25 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും അടിച്ച രവീന്ദ്ര ജഡേജ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

130 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് രണ്ടാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. അലിസ്റ്റര്‍ കുക്കിനെ (2) ഉമേഷ് യാദവ് അശ്വിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ട്രോട്ടും (20) ജൊ റൂട്ടും (7) ഇയാന്‍ ബെല്ലും (13) പുറത്തായതോടെ ഇംഗ്ലണ്ട് 8.4 ഓവറില്‍ നാലിന് 46 എന്ന നിലയിലായി.

സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് ശര്‍മ ബി ബ്രോഡ് 9, ശിഖര്‍ ധവാന്‍ സി ട്രെഡ്‌വെല്‍ ബി ബൊപ്പാര 31, കോഹ്‌ലി സി ബൊപാര ബി ആന്‍ഡേഴ്‌സണ്‍ 43, കാര്‍ത്തിക് സി മോര്‍ഗന്‍ ബി ട്രെഡ്‌വെല്‍ 6, റെയ്‌ന സി കുക്ക് ബി ബൊപ്പാര 1, ധോണി സി ട്രെഡ്‌വെല്‍ ബി ബൊപ്പാര 0, ജഡേജ നോട്ടൗട്ട് 33, അശ്വിന്‍ റണ്ണൗട്ട് 1, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 4, ആകെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129.

ബൗളിംഗ്: ജയിംസ് ആന്‍ഡേഴ്‌സണ്‍ 4-0-24-1, ബ്രോഡ് 4-0-26-1, ട്രെഡ്‌വെല്‍ 4-0-25-1, ബൊപ്പാര 4-1-20-3.

ഇംഗ്ലണ്ട് ബാറ്റിംഗ്: അലിസ്റ്റര്‍ കുക്ക് സി അശ്വിന്‍ ബി ഉമേഷ് യാദവ് 2, ബെല്‍ സ്റ്റംപ്ഡ് ധോണി ബി ജഡേജ 13, ട്രോട്ട് സ്റ്റംപ്ഡ് ധോണി ബി അശ്വിന്‍ 20, റൂട്ട് സി ഇഷാന്ത് ബി അശ്വിന്‍ 7, മോര്‍ഗന്‍ സി അശ്വിന്‍ ബി ഇഷാന്ത് 33, ബൊപ്പാര സി അശ്വിന്‍ ബി ഇഷാന്ത് 30, ബട്ട്‌ലര്‍ ബി ജഡേജ 0, ബ്രസ്‌നന്‍ റണ്ണൗട്ട് 2, ബ്രോഡ് നോട്ടൗട്ട് 7, ട്രെഡ്‌വെല്‍ 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ എട്ടു വിക്കറ്റിന് 124.

ബൗളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 3-0-19-0, ഉമേഷ് യാദവ് 2-0-10-1, ജഡേജ 4-0-24-2, അശ്വിന്‍ 4-1-15-2, ഇഷാന്ത് ശര്‍മ 4-0-36-2, റെയ്‌ന 3-0-19-0.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.