Latest News

വിവാദത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലതരംഗം വരും - കുഞ്ഞാലിക്കുട്ടി

ദുബായ്: ബിജുരാധാകൃഷ്ണനും സരിതയും അവര്‍ നടത്തിയ ക്രിമിനല്‍ക്കുറ്റങ്ങളും യു.ഡി.എഫ്. ഭരണകാലത്ത് പൊടുന്നനെ ഉണ്ടായതല്ലെന്നും ഫോണ്‍വിളികള്‍ വലിയകാര്യമാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിയും രാജിവെക്കേണ്ടിയിരുന്നുവെന്നും വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിവാദങ്ങളുടെയെല്ലാം അവസാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടായിരിക്കാം. പക്ഷേ, ഒരിക്കലും അദ്ദേഹം കളവ് പറയുന്ന ആളല്ല. അത്രയും ജനകീയനായ, സദുദ്ദേശപരമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ തകരുന്ന ചില്ലുകൊട്ടാരമല്ല ഉമ്മന്‍ചാണ്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം കളിക്കുന്ന നാടകത്തിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വം ഇല്ലാതാക്കാന്‍ കഴിയില്ല. ജാതിയുടെയും മതത്തിന്റെയും നിറംകൊടുത്തും ഉമ്മന്‍ചാണ്ടിക്കെതിരെ ആക്രമണം നടത്തുകയാണ്. നിയമസഭയിലും പുറത്തും പ്രതിപക്ഷം നടത്തുന്ന നാടകത്തിലും മറ്റ് സംഭവവികാസങ്ങളിലും കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറ സന്തുഷ്ടടരല്ല. അവര്‍ ഇതൊന്നും ആസ്വദിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാട്ടില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങളുടെ എല്ലാ ഉത്തരവാദിത്വവും നേരിട്ട് രാഷ്ട്രീയനേതാക്കളുടെ തലയില്‍ക്കെട്ടിവെക്കുന്ന സമീപനം ശരിയല്ല. ഭരിക്കുന്നത് ആരായാലും ജനാധിപത്യസംവിധാനത്തില്‍ ഇത് ആശാസ്യമല്ല. നിലവാരമുള്ള തലമുറ ഇത്തരം സമീപനങ്ങളെയും രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കില്ല. തിരിച്ചറിവുള്ള തലമുറയാണ് വളര്‍ന്നുവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ജനകീയ അംഗീകാരം ഇല്ലാതാക്കാന്‍ പ്രതിപക്ഷത്തിന്റെ ഈ ആയുധങ്ങള്‍ കൊണ്ടൊന്നും കഴിയില്ല.

മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ അത് ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാതെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുകയാണ് ചെയ്തത്. കുവൈത്ത് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടേണ്ടിവരുമെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്‍.എസ്.എസ്. അടക്കമുള്ള സംഘടനകളോടുള്ള മുസ്‌ലിംലീഗിന്റെ ആദ്യകാല സമീപനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍.എസ്.എസ്സുമായി എക്കാലവും മികച്ച ബന്ധമാണുള്ളത്. അതിപ്പോഴും തുടരുന്നുണ്ട്. ചന്ദ്രികയില്‍ വന്ന ലേഖനം ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ മാത്രമായി കാണേണ്ടതാണ്. സുകുമാരന്‍ നായര്‍ക്ക് മനോവിഷമമുണ്ടായെന്ന് മനസ്സിലാക്കിയപ്പോള്‍ ചന്ദ്രിക തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്‍.എസ്.എസ്. കേസിന് പോകുന്നുവെങ്കില്‍ അതവരുടെ സ്വാതന്ത്ര്യം. ഒരിക്കലും മുസ്‌ലിംലീഗിന്റെ നിലപാടില്‍ അതിരുവിട്ടു പോകാറില്ല. സംഘടനകളോട് പാര്‍ട്ടിക്ക് ഉറച്ച നിലപാടുണ്ട്. നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. ആവശ്യമില്ലാത്ത സ്​പര്‍ധ മുസ്‌ലിലീഗ് ഉണ്ടാക്കില്ല - കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ സ്വാഗതവും ഫൈസല്‍ ബിന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.