Latest News

അമ്മ കാമുകനോടൊപ്പം പോകുന്നത് കണ്ട് മകന്‍ പൊട്ടിക്കരഞ്ഞു

കാഞ്ഞങ്ങാട്: മകനെയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെത്തുടര്‍ന്ന് യുവതി വീണ്ടും കാമുകനോടൊപ്പം പോയി. അതേ സമയം പിതാവിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് മകന്‍ കോടതിയെ അറിയിച്ചു. 

എളേരിത്തട്ട് കുണ്ടുപൊയിലിലെ കെ പി സുജാത(36)യെയും മകന്‍ സൗരവി(11)നെയുമാണ് തിങ്കളാഴ്ച വൈകുന്നേരം ചിറ്റാരിക്കാല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. സുജാതയുടെ കാമുകനായ മുണ്ടക്കയത്തെ അജയകുമാറും കോടതിയില്‍ എത്തിയിരുന്നു. 

സുജാത
ഇടുക്കി പീരുമേട് കരടിക്കുഴിയിലെ കുഞ്ഞുമോന്റെ ഭാര്യയായ സുജാതയെ 2013 മെയ് 31ന് രാവിലെ 9.30 മണി മുതലാണ് കാണാതായത്. നീലേശ്വരം കാവില്‍ ഉത്സവത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് കുണ്ടുപൊയിലിലെ വീട്ടില്‍ നിന്നും മകന്‍ സൗരവിനേയും കൂട്ടി സുജാത ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് സഹോദരന്‍ കുണ്ടുപൊയില്‍ കുറ്റിപ്പുറത്ത് വീട്ടിലെ കെ പി ജയചന്ദ്രന്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുണ്ടക്കയം സ്വദേശിയായ അജയകുമാറിനോടൊപ്പം സൗരവിനെയും കൂട്ടി സുജാത ഒളിച്ചോടിയതാണെന്ന് വ്യക്തമായി. പോലീസ് അന്വഷണം തുടരുന്നതിനിടെ സുജാത കുട്ടിയെയും കൊണ്ട് ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. 1997 ഏപ്രില്‍ 6നാണ് കുഞ്ഞുമോന്‍ സുജാതയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ 15 വയസുള്ള സജിന്‍രാജ്, 11 വയസുകാരനായ സൗരവ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. 

ഒളിച്ചോടുന്നതിന് രണ്ടാഴ്ച മുമ്പുവരെ സുജാത മക്കളോടൊപ്പം ഇടുക്കി കരടിക്കുഴിയിലെ ഭര്‍തൃവീട്ടിലായിരുന്നു താമസം. സജിന്‍രാജിനെയും സൗരവിനെയും ഇവിടത്തെ സ്‌കൂളിലാണ് ചേര്‍ത്ത് പഠിപ്പിച്ചിരുന്നത്. മക്കളെയും കൂട്ടി സുജാത പിന്നീട് എളേരിത്തട്ട് കുണ്ടുപൊയിലിലെ വീട്ടിലേക്ക് വരികയായിരുന്നു. മെയ് 31ന് രാവിലെ സൗരവിനെ മാത്രം കൂട്ടി സുജാത വീട് വിടുകയാണുണ്ടായത്. 

ഭര്‍ത്താവ് കുഞ്ഞുമോന്‍ മദ്യപിച്ച് വന്ന് ഇടയ്ക്കിടെ താനുമായി വഴക്കിടാറുണ്ടെന്നും ഭര്‍ത്താവ് ചിലപ്പോള്‍ ഉപദ്രവിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് അജയകുമാറിനോടൊപ്പം താന്‍ മകനെയും കൂട്ടി നാടുവിട്ടതെന്നും സുജാത പോലീസിലും കോടതിയിലും മൊഴി നല്‍കി. കരാറുകാരനായ കുഞ്ഞുമോനുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെ സുജാത അജയകുമാറുമായി പ്രണയത്തിലാകുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് അജയനെ സുജാത പരിചയപ്പെട്ടത്. പരിചയം പ്രണയമായതോടെ ഇരുവരും ഫോണിലൂടെ സംസാരവും പതിവാക്കി. മെയ് 7ന് കുഞ്ഞുമോന്‍ മദ്യപിച്ച് വന്ന് സുജാതയെ മര്‍ദ്ദിച്ചിരുന്നു. ഇതോടെയാണ് അജയനോടൊപ്പം നാടുവിടാന്‍ സുജാത തീരുമാനിച്ചത്. 

മെയ് 7ന് സുജാത മക്കളെയും കൂട്ടി എളേരിത്തട്ടിലെ വീട്ടിലേക്ക് വരികയായിരുന്നു. ഇവിടെ എത്തിയ ശേഷം സുജാത അജയനെ ഫോണില്‍ വിളിക്കുകയും ഒളിച്ചോടാന്‍ തീരുമാനമെടുക്കുകയും ചെയ്തു. മെയ് 25ന് അജയകുമാര്‍ കരടിക്കുഴിയില്‍ പോയി കുട്ടികളുടെ സ്‌കൂളില്‍ നിന്നും ടി സി വാങ്ങുകയും മൂത്ത കുട്ടിയെ വരക്കാട് സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നീലേശ്വരം കാവിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സൗരവിനെയും കൂട്ടി ഇറങ്ങിയ സുജാത നീലേശ്വരം റെയില്‍വെസ്‌റ്റേഷനില്‍ എത്തുകയും അവിടെ നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുകയും ചെയ്തു. 

മംഗലാപുരം റെയില്‍വെ സ്‌റ്റേഷനിലേക്ക് കാത്തുനിന്ന അജയന്‍ സുജാതയെയും സൗരവിനെയും കൂട്ടി സുബ്രഹ്മണ്യം, ധര്‍മ്മസ്ഥല എന്നിവിടങ്ങളില്‍ പോകുകയാണുണ്ടായത്. തന്റെയും മകന്റെയും തിരോധാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്ന വിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് സുജാത സൗരവിനെയും കൂട്ടി നാട്ടിലെത്തിയത്. 

തനിക്ക് അജയനോടൊപ്പം തന്നെ പോകാനാണ് താല്‍പര്യമെന്ന് സുജാത കോടതിയെ ധരിപ്പിച്ചു. എന്നാല്‍ അമ്മയ്‌ക്കൊപ്പം ഇനി പോകുന്നില്ലെന്നും അച്ഛന്റെ കൂടെ പോകാനാണ് ആഗ്രഹമെന്നുമാണ് സൗരവ് കോടതിയെ അറിയിച്ചത്. അമ്മ കാമുകനോടൊപ്പം പോകുന്നത് കണ്ട് മകന്‍ സൗരവ് പൊട്ടിക്കരഞ്ഞപ്പോള്‍ കോടതി വികാരനിര്‍ഭരമായ ഒരു രംഗത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. അമ്മ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ സൗരവ് പിന്നീട് നിറകണ്ണുകളോടെ അച്ഛന്റെ കൈപിടിച്ച് കോടതിയുടെ പടിയിറങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.