Latest News

കൊളളക്കാര്‍ റാഞ്ചിയ കപ്പലിലെ കാസര്‍കോട്ടെ യുവാക്കള്‍ക്കായി പ്രാര്‍ത്ഥനയോടെ നാട്ടുകാര്‍

വസന്തകുമാറും കുടുംബവും
കാസര്‍കോട്: കടല്‍ കൊളളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരായ ഉദുമ പാലക്കുന്നിലെ വി.കെ. ബാബുവിനും മേല്പറമ്പ് നടക്കാല്‍ തോട്ടത്തില്‍ വീട്ടില്‍ വസന്തകുമാറിനുമായി നാടുമുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

'ആഫ്രിക്കയിലേക്കാണ്, ഇനി 14 ദിവസം കഴിഞ്ഞേ ഫോണെങ്കിലും കിട്ടൂ...' പ്രിയയുടെ കാതുകളില്‍ ഇപ്പോഴും വസന്തകുമാറിന്റെ ഈ ശബ്ദമാണ് തിരമാലപോലെ വന്നു തഴുകി പോകുന്നത്. നിറഞ്ഞകണ്ണുകളോടെ ദൂരെ എവിടെയോ നോക്കിയാണ് പ്രിയയുടെ മറുപടികളെല്ലാം.
പശ്ചിമാഫ്രിക്കയിലെ ഗാബോണിനടുത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലാണ് പ്രിയയുടെ ഭര്‍ത്താവ് മേല്‍പ്പറമ്പ് നടക്കാല്‍ തോട്ടത്തില്‍വീട്ടില്‍ വസന്തകുമാര്‍. വീട്ടില്‍വരുന്ന ഓരോ ഫോണ്‍വിളിയും പ്രിയയെ പ്രതീക്ഷയുടെ കടല്‍ക്കരയില്‍ നിര്‍ത്തുന്നു. ഇതൊന്നുമറിയാതെ കളിച്ചും ചിരിച്ചും നടക്കുകയാണ് ആറുവയസ്സുകാരി ത്രിഷയും നാലുവയസ്സുകാരന്‍ തുഷാറും.
പ്രിയയിപ്പോള്‍ സ്വന്തം വീടായ അടുക്കത്തുബയല്‍ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സുശീല്‍വിഹാറിലാണ്. ഓട് പാകിയ വീട് നിശ്ശബ്ദതയുടെ തുരുത്തായി മാറിയിരിക്കുന്നു. പത്തുകൊല്ലമായി വസന്തകുമാര്‍ സീമാനായി ജോലിചെയ്യുന്നു. ഒമ്പതുമാസം കൂടുമ്പോള്‍ നാട്ടിലെത്തും. ഒടുവിലെത്തിയത് കഴിഞ്ഞ ജനവരിയിലായിരുന്നു. മുംബൈയിലെ വി ഷിപ്‌സ് എന്ന പുതിയ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മുംബൈ ഏജന്‍സിയില്‍നിന്ന് പ്രിയയുടെ ഫോണിലേക്ക് വിവരമെത്തുന്നത്. 'ഗാബോണില്‍നിന്ന് പുറപ്പെട്ട കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലുമായുള്ള വാര്‍ത്താവിനിമയബന്ധങ്ങള്‍ നിലച്ചിരിക്കുന്നു'. മേശപ്പുറത്തിരിക്കുന്ന കുടുംബ ഫോട്ടോയിലേക്ക് ഇടയ്ക്കിടെ നോക്കുമ്പോള്‍ പ്രാര്‍ഥനാപൂര്‍വം പ്രിയയുടെ കണ്ണുകള്‍ കൂമ്പുന്നു.
തട്ടിക്കൊണ്ടുപോയ കപ്പലിലുള്ള മറ്റൊരു കാസര്‍കോട്ടുകാരനായ ഉദുമ പാലക്കുന്ന് കെ.വി.നിലയത്തില്‍ പി.കെ.ബാബുവിന്റെ വീട്ടിലെ സ്ഥിതി മറ്റൊന്നാണ്. ഭാര്യ ശ്രീവിദ്യ കാര്യങ്ങള്‍ അറിഞ്ഞെങ്കിലും ഒന്നു കരയാന്‍പോലും ആകാത്ത അവസ്ഥയിലാണവര്‍. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് ബാബുവിന്റെ അമ്മ വെള്ളച്ചിയെ കാര്യങ്ങളൊന്നും ബന്ധുക്കള്‍ അറിയിച്ചില്ല. മൂന്നുവയസ്സുകാരി മകള്‍ താനിയയെ നെഞ്ചോടടുക്കിപ്പിടിച്ച് പ്രാര്‍ഥിക്കുകയാണ് ശ്രീവിദ്യ.

വിവരമറിഞ്ഞ് വീട്ടിലേക്ക് വരാനൊരുങ്ങുന്നവരെ ചേട്ടന്‍ മുരളിയും സഹോദരി സരോജിനിയും ചേര്‍ന്ന് സ്‌നേഹപൂര്‍വം വിലക്കുന്നു.
ഉദുമ ടൗണില്‍ കിച്ചൂസ് ഫാന്‍സി കട നടത്തുകയാണ് ബാബുവിന്റെ സഹോദരി സരോജിനി. സംഭവമറിഞ്ഞത് മുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ കടയിലേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നു. ഉദുമയിലും പാലക്കുന്നിലും ഏറെ സൗഹൃദ വലയമുളള ബാബുവിനായി ഉദുമക്കാര്‍ പ്രാര്‍ത്ഥനയിലാണ്.
12 കൊല്ലമായി സീമാനായി ജോലിചെയ്യുന്ന ബാബു ഏഴുമാസം മുമ്പാണ് വി ഷിപ്‌സ് ഏജന്‍സിയിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ അവധിക്കെത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയ കടല്‍ക്കൊള്ളക്കാര്‍ മോചനദ്രവ്യമൊന്നും ആവശ്യപ്പെട്ടിട്ടില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഇരുവീട്ടുകാരും.
കപ്പലിലുള്ള ചരക്കുകളെടുത്തശേഷം എല്ലാവരെയും വെറുതെ വിടുമെന്നാണ് മുംബൈയിലെ ഏജന്‍സിയില്‍നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന ഉറപ്പ്.

 അഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട്ടുകാരും 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.