Latest News

പുണ്യ റമസാന്‍ ഉപയോഗപ്പെടുത്തുക

പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളുടെ പ്രവാഹവുമായി പുണ്യ റമസാന്‍ ഒരിക്കല്‍ കൂടി വന്നെത്തി. ഓരോ റമസാനും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കണം. ഭൗതികതയുടെ അതിപ്രസരിപ്പ് ആത്മീയതയെ ചോര്‍ത്തിക്കൊണ്ടു പോവുമ്പോള്‍ സൃഷ്ടാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടു വരാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നിമിത്തമാവുന്നു.

തുടക്കം അനുഗ്രഹത്തിന്റേത്, മധ്യം പാപമുക്തിയുടെത്. ഒടുക്കം നരകമോചനത്തിന്റെത്. ഇങ്ങനെയാണ് പ്രവാചകന്‍ റമസാനിനെ പരിചയപ്പെടുത്തിയത്. സല്‍കര്‍മങ്ങള്‍ അധികരിപ്പിച്ച് അനുഗ്രഹങ്ങള്‍ വാരിക്കൂട്ടി ചെയ്തുപോയ പാപങ്ങള്‍ കഴുകിക്കളഞ്ഞു അവസാനം നരക മോചനത്തിന്റെ വഴി തേടുന്ന ക്രമമാണ് റമസാനിന്റെത്.
ആത്മാവിനെ സംസ്‌കരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. ആത്മ സംസ്‌കരണത്തിന്റെ അടിസ്ഥാനമായ തഖ്‌വ കൈവരിക്കാനുള്ള ആരാധനായാണ് വ്രതം.

പച്ചപിടിച്ച ഭൗതികതയുടെ ജീവിതനിമിഷങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ റമസാന്‍ പ്രതിജ്ഞയെടുപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഭക്ഷണം മുമ്പിലുണ്ടായിട്ടും സുബഹി മുതല്‍ മഗ്‌രിബ് വരെ വിശപ്പ് സഹിച്ച് വിശ്വാസി ആത്മനിര്‍വൃതി കണ്ടെത്തുന്നു. ഒരു മാസ ക്കാലത്തെ പരിശീലനത്തിലൂടെ വിചാര വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ച നോമ്പു കാരന് ബാക്കി പതിനൊന്ന് മാസവും സൂക്ഷമതയോടെ ജീവിക്കാന്‍ ശരീരത്തേയും മനസ്സിനെയും പാകപ്പെടുത്താന്‍ കഴിയലാണ് നോമ്പിന്റെ വിജയം.

ജീവിതത്തില്‍ സംഭവിച്ചു പോയ മാലിന്യങ്ങളെ തുടച്ചു നീക്കി ശരീരത്തെയും മനസ്സിനെയും ആത്മസമര്‍പ്പണത്തിന്റെ അഗ്നിയിലിട്ട് ഊതിക്കാച്ചുകയാണ് റമസാനില്‍ വിശ്വാസി ചെയ്യേണ്ടത്. 'നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്' എന്ന ഖുദ്‌സിയ്യായ ഹദീസിലൂടെ നോമ്പിന്റെ മഹത്വവും പ്രതിഫലവും വിവരിക്കാന്‍ കഴിയാത്തതാണെന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. തെറ്റായ വാക്കുകളും പ്രവര്‍ത്തനങ്ങളും നോമ്പുകാരന്‍ ഒഴിവാക്കുന്നില്ലെങ്കില്‍ അവന്‍ അന്ന പാനീയം ഒഴിവാക്കുന്നതില്‍ റബ്ബിന് ഒരാവശ്യവുമില്ല എന്ന ഹദീസും ഇതില്‍ കൂട്ടി വായിക്കേണ്ടതാണ്.
''വിശ്വാസത്തോടൊപ്പം പ്രതിഫലം ആഗ്രഹിച്ചും റമസാനില്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ കഴിഞ്ഞു പോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും'' എന്ന ഹദീസിലൂടെ പരിശുദ്ധ റമസാനില്‍ മാത്രമുള്ള തറാവീഹ് നമസ്‌കാരത്തിന്റെ മഹത്വമാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.

നന്മകള്‍ വാരിക്കൂട്ടാന്‍ പടച്ചവന്‍ കനിഞ്ഞേകിയ മഹത്തായ റമസാന്‍ മാസത്തെ വിശ്വാസികള്‍ നഷ്ടപ്പെടുത്താതിരിക്കണം. ഫര്‍ളായ നോമ്പിന്റെ പുറമെ സുന്നത്തായ തറാവീഹ് നമസ്‌കാരം ഖുര്‍ആന്‍ പാരായണം, സ്വദഖ, കുടുംബബന്ധം പുലര്‍ത്താന്‍ രോഗ സന്ദര്‍ശനം ഇഅ്ത്തികാഫ് പോലെയുള്ള അമലുകളെ കൊണ്ട് ഈ മസാത്തെ ധന്യമാക്കി റമസാന്‍ കഴിയുമ്പോഴേക്കും ഒരു മാതാവ് പ്രസവിച്ച കുഞ്ഞിനെ പോലെ ആവാന്‍ കഴിയുന്നവന്‍ വിജയിച്ചു. 

റമസാന്‍ മാസത്തെ വേണ്ട വിധത്തില്‍ സ്വീകരിച്ചു അര്‍ഹിക്കുന്ന ബഹുമാനത്തെടെ യാത്രയാക്കി റമസാന്‍ മാസം റബ്ബിന്റെ മുമ്പില്‍ ഗുണമായി സാക്ഷി നിന്ന് വിജയം വരിക്കുന്നവരില്‍ അല്ലാഹു നമ്മെ പെടുത്തട്ടെ (ആമീന്‍)

കെ.എം അബ്ദുല്‍ മജീദ് ബാഖവി 
(ഖാസി കാസര്‍കോട് സംയുക്ത ജമാഅത്ത്)


















No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.