ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ഇളവുകളോടെ പദവി ശരിയാക്കുന്നതിനുള്ള സമയ പരിധി നീട്ടുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ഏഴു കോണ്‍സുലേറ്റുകളുടെ പ്രതിനിധികള്‍ ജിദ്ദ ചേംബര്‍ അധികൃതരുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വ്രത നാളുകളായ റംസാന്‍ മാസം, പെരുന്നാൾ, ഹജ് സീസണുകള്‍ സമാഗതമാകുന്നത് കണക്കിലെടുത്ത് സമയപരിധി നീട്ടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാനുള്ള സമയപരിധി ഏപ്രിലില്‍ മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോള്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളും മലയാളി സമൂഹിക പ്രവര്‍ത്തകരുമാണ്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ ഉള്‍പ്പെടെയുള്ള ദൗത്യ സംഘത്തിന്റെ സൗദി സന്ദര്‍ശനം ഏറെ മതിപ്പ് സൃഷ്ടിച്ചിരുന്നു.
നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ താമസിക്കുന്ന സൗദിയില്‍ ഇന്ത്യയുടെ നിലപാട് അറബ് ദിനപത്രങ്ങളുടെ പോലും പ്രശംസയ്ക്ക് പാത്രമായി. പ്രവാസി മന്ത്രി കെ.സി ജോസഫ് പല തവണ സൗദി അറേബ്യ സന്ദര്‍ശിച്ചു.
കേന്ദ്ര മന്ത്രി വയലാര്‍ രവി. സല്‍മാന്‍ ഖുര്‍ഷിദ്, ഇ. അഹമ്മദ് തുടങ്ങിയവരും സൗദിയിലെത്തി. ദമാം, റിയാദ്, ദമാം നഗരങ്ങളില്‍ ഇന്ത്യക്കാരെ ഉദ്ദേശിച്ച് എംബസിയുടെ ആഭിമുഖ്യത്തില്‍ വന്‍കിട കമ്പനികളെ പങ്കെടുപ്പിച്ച് തൊഴില്‍മേളകള്‍ നടത്തിയിരുന്നു.
ഇളവുകാലം നാലു മാസം കൂടി നീട്ടിയത് മലയാളി സമൂഹം അത്യാവേശത്തോടെയാണ് സ്വീകരിച്ചത്. പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിൽ രാജാവിന് മലയാളികളുടെ അനുമോദന സന്ദേശങ്ങള്‍ പ്രവഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment