Latest News

സാബിത്തിന്റെ നെഞ്ചില്‍ കത്തികയററിയവരടക്കം 5 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തില്‍ ജീവനക്കാരനായിരുന്ന ചൂരി മീപ്പുഗുരിയിലെ സാബിത്തിനെ (18) കുത്തിക്കൊന്ന കേസില്‍ രണ്ട് മുഖ്യപ്രതികളടക്കം അഞ്ചു പേരെ ടൗണ്‍ സി.ഐ സി.കെ സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തു. കൊലയ്ക്കുപയോഗിച്ച രണ്ടു കത്തികള്‍ കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അണങ്കൂര്‍ ജെ.പി കോളനിയിലെ കെ. അക്ഷയ് (21), ചൂരി കാള്യങ്ങാട് ഹരിജന്‍ കോളനിയിലെ കെ.എന്‍ വൈശാഖ് (19), ജെ.പി കോളനിയിലെ 17 കാരന്‍, ജെ.പി കോളനിയിലെ ആര്‍. സിജേഷ് (20), ജെ.പി കോളനി എസ്.കെ നിലയത്തിലെ കെ. സച്ചിന്‍ കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ അക്ഷയ്ക്കും വൈശാഖിനുമാണ് കൊലയില്‍ നേരിട്ട് ബന്ധമുള്ളത്. മറ്റ് മൂന്നു പേര്‍ക്കും എതിരെ തെളിവ് നശിപ്പിച്ചതിനും കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതിനും ആണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വേറെയും ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും സി.ഐ പറഞ്ഞു.

നെല്‍ക്കളയിലെ ഒരു തോട്ടിന്റെ കരയിലെ മാളത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പോലീസ് കണ്ടെടുത്ത രണ്ട് കത്തികള്‍ ഉണ്ടായിരുന്നത്. ഇവയില്‍ ഒരെണ്ണം സാബിത്തിനെ കുത്താന്‍ ഉപയോഗിച്ചതാണെന്നും മറ്റേത് വൈശാഖിന്റെ കൈവശം ഉണ്ടായിരുന്നതാണെന്നും പോലീസ് പറഞ്ഞു. വൈശാഖിന്റെയും അക്ഷയിന്റെയും മൊബൈല്‍ ഫോണുകള്‍ മറ്റു മൂന്നു പ്രതികളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പ്രതികളെ ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുമെന്നതിനാല്‍ മുഖംമൂടി ധരിച്ചാകും കോടതിയില്‍ ഹാജരാക്കുക. അതു കൊണ്ടു തന്നെ ഇവരുടെ ഫോട്ടോകളും പോലീസ് പുറത്തുവിട്ടിട്ടില്ല. അക്ഷയ്‌യും വൈശാഖും വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ സി.ഐ ഓഫീസില്‍ ഹാജരാവുകയായിരുന്നു. മറ്റുള്ളവരെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജൂലൈ ഏഴിന് രാവിലെ 11 മണിയോടെയാണ് സുഹൃത്ത് റഈസിനൊപ്പം സ്‌കൂട്ടറില്‍ നുള്ളിപ്പാടിയില്‍ നിന്ന് പെട്രോളടിച്ച് മീപ്പുഗുരിയിലേക്ക് മടങ്ങുമ്പോള്‍ സാബിത്തിനെ ജെ.പി കോളനിക്കടുത്ത് വെച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം കുത്തിയത്. മാരകമായി നെഞ്ചത്ത് കുത്തേറ്റ സാബിത്ത് ഉച്ചയോടെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

അക്രമത്തിന് ശേഷം അക്ഷയ്‌യും വൈശാഖും അവര്‍ സഞ്ചരിച്ച ബൈക്ക് എം.ജി കോളനിക്കടുത്ത കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ഈ ബൈക്ക് കൊല നടന്ന ദിവസം വൈകിട്ട് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ബൈക്ക് ഉപേക്ഷിച്ച ശേഷം നെല്‍ക്കള കോളനിയിലേക്ക് നടന്നു പോയാണ് മുഖ്യപ്രതികള്‍ കത്തികള്‍ തോട്ടിന്‍ കരയിലെ മാളത്തില്‍ ഒളിപ്പിച്ചത്. അതിന് ശേഷം പാറക്കട്ട ശ്മശാനത്തിലേക്കും പിന്നീട് കുഡ്‌ലുവിലേക്കും പോയി.

കുഡ്‌ലുവില്‍ നിന്ന് ഒരു വാഹനത്തില്‍ കയറി കാഞ്ഞങ്ങാട്ടെത്തിയ ഇവര്‍ പരിസരത്തെ ഒരു വനത്തില്‍ താമസിച്ചതായും അവിടെ നിന്നാണ് സി.ഐ ഓഫീസില്‍ കീഴടങ്ങാന്‍ എത്തിയതെന്നും സി.ഐ പറഞ്ഞു. അക്ഷയ് നേരത്തെ കോട്ടക്കണ്ണിയിലെ എം.എസ് ബേക്കറി ജീവനക്കാരനെ കുത്തിപരിക്കേല്‍പിച്ച കേസില്‍ പ്രതിയാണ്.

അക്ഷയ്‌യെ പിടികൂടുന്നതിന് വേണ്ടി ബന്ധുവായ കുമ്പളയിലെ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനെ തുടര്‍ന്ന് സമ്മര്‍ദം ശക്തമായതോടെയാണ് അക്ഷയ്‌യും വൈശാഖും കീഴടങ്ങാന്‍ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മുഖ്യപ്രതികള്‍ കുഡ്‌ലുവില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകാന്‍ ഉപയോഗിച്ച വാഹനത്തിനായി അന്വേഷണം നടത്തിവരികയാണ്.

പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊലയ്ക്കുപയോഗിച്ച കത്തികള്‍ പോലീസ് ശനിയാഴ്ച രാവിലെ നെല്‍ക്കളയിലെ തോട്ടിന്‍ കരയിലെ മാളത്തില്‍ നിന്നും കണ്ടെടുത്തത്. വര്‍ഗീയ വിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സി.ഐ പറഞ്ഞു. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാബിത്ത് കൊലക്കേസ് അന്വേഷിച്ചത്.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.