Latest News

ആമ പിടിത്തക്കാരെന്ന വ്യാജേന കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍


കണ്ണൂര്‍: ആമ- കീരി പിടിത്തം നടത്തുന്ന നാടോടികള്‍ എന്ന വ്യാജേന ഉത്തര കേരളത്തിന്റെ പല ഭാഗത്തും തമ്പടിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘത്തിലെ നാലംഗ സംഘം അറസ്റ്റില്‍. കര്‍ണ്ണാടക ഷിമോഗ മല്ലുകുപ്പ സ്വദേശി അളഗറിന്റെ മക്കളായ രവി (24), വേലു (28), വയനാട്‌ വേലിയമ്പം രാജീവ്‌ നഗര്‍ കോളനിയിലെ മാധവന്റെ മകന്‍ മണികണ്‌ഠന്‍ (32), തലശേരി പെരിങ്ങത്തെ ശെല്‍വ്‌രാജ്‌ മകന്‍ മുത്തപ്പന്‍ (19) എന്നിവരെയാണ്‌ ഡി.വൈ.എസ്‌.പി: പി. സുകുമാരനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. 

വ്യാഴാഴ്ച പുലര്‍ച്ചെ എസ്‌.എന്‍. പാര്‍ക്കിനടുത്ത കുഴിക്കുന്നിലെ ഒരു വീടിന്റെ മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പിടിയിലായത്‌. കൂടെയുണ്ടായിരുന്ന കണ്ണന്‍ എന്ന രാജൂട്ടി, താറോട്‌ എന്ന ഗണേശന്‍, ശെല്‍വന്‍ എന്ന സുരേഷ്‌ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പോലീസ്‌ തെരഞ്ഞുവരികയാണ്‌. 

സ്‌ത്രീകള്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ്‌ ഇവരുടേത്‌. കീരി- ആമ പിടിത്തക്കാര്‍ എന്ന വ്യാജേന പകല്‍ സമയങ്ങളില്‍ പലയിടങ്ങളിലും കറങ്ങി നടന്ന്‌ രാത്രി കവര്‍ച്ച നടത്തേണ്ടുന്ന വീട്‌ കണ്ടുവെക്കും. രാത്രി വീട്‌ കുത്തിത്തുറന്നാണ്‌ കവര്‍ച്ച നടക്കുക. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ തലക്കടിച്ച്‌ വീഴ്‌ത്തുകയും ചെയ്യും. സ്‌ത്രീകള്‍ പകല്‍ നേരങ്ങളില്‍ ബസുകളില്‍ സഞ്ചരിച്ച്‌ മാല പൊട്ടിക്കും. 

നന്നായി വസ്‌ത്രധാരണം ചെയ്‌താണ്‌ സ്‌ത്രീകള്‍ ബസില്‍ കയറുക. പൊട്ടിച്ചെടുക്കുന്ന ആഭരണങ്ങള്‍ ഉടന്‍ സംഘത്തിലെ പുരുഷന്‍മാര്‍ക്ക്‌ കൈമാറുകയാണ്‌ പതിവ്‌. 2012 ഒക്‌ടോബര്‍ 14ന്‌ എളയാവൂരിലെ കെ. നവീന്റെ വീട്‌ കുത്തിത്തുറന്ന്‌ എട്ടേകാല്‍ പവന്റെ ആഭരണങ്ങള്‍ കവര്‍ന്നത്‌ ഈ സംഘമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. നവീന്റെ പേരുകൊത്തിയ മോതിരവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ മോതിരം രവിയില്‍ നിന്ന്‌ കണ്ടെടുത്തു. 

എളയാവൂര്‍ അതിരകത്തെ ഹരീന്ദ്രന്റെ വീട്‌ കുത്തിത്തുറന്ന്‌ ഒമ്പത്‌ പവന്റെ ആഭരണങ്ങളും പേഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും കവര്‍ന്നതും ഇതേ സംഘമാണ്‌. തിരിച്ചറിയല്‍ കാര്‍ഡ്‌ വേലുവിന്റെ കൈയില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തു. തനിച്ച്‌ റോഡിലൂടെ പോകുന്നവരെ അടിച്ചു വീഴ്‌ത്തി കവര്‍ച്ച നടത്തുകയും സംഘത്തിന്റെ പ്രത്യേകതയാണത്രെ. 

കാസര്‍കോട്, കണ്ണൂര്‍, കണ്ണപുരം, വളപട്ടണം, മാനന്തവാടി, പയ്യോളി, തിക്കോടി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ക്ക്‌ എതിരെ കേസുണ്ടായിരുന്നു. രണ്ടുമാസം മുമ്പ്‌ കാസര്‍കോട് ഈ സംഘം പോലീസിന്റെ പിടിയിലായിരുന്നു. ലക്ഷക്കണക്കിന്‌ രൂപ ഇവരുടെ കൈവശം എപ്പോഴും ഉണ്ടാകുമത്രെ. ആരെങ്കിലും പിടിയിലായാല്‍ വ്യാജ വിലാസമാണ്‌ നല്‍കുക. സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍ ഉടന്‍ അഭിഭാഷകനെ സമീപിച്ച്‌ ബോണ്ടിന്‌ ആവശ്യമായ പണവും മറ്റും നല്‍കി ജാമ്യത്തിലെടുക്കുകയാണ്‌ പതിവ്‌. ജാമ്യത്തിലിറങ്ങിയാല്‍ പിന്നീട്‌ ഇവര്‍ കോടതിയില്‍ ഹാജരാകില്ല. 

വ്യാഴാഴ്ച പിടിയിലായ മുത്തപ്പന്‍ നേരത്തെ വലിയന്നൂര്‍ വലിയകുണ്ട്‌ കോളനിയില്‍ താമസിച്ചിരുന്നു. പിടിയിലായ മറ്റുള്ളവര്‍ മുത്തപ്പനുമായി ബന്ധപ്പെട്ടാണത്രെ സംഘം വിപുലീകരിച്ചത്‌. ബസ്‌സ്റ്റാന്റ്‌, റെയില്‍വേ സ്റ്റേഷന്‍, ഒഴിഞ്ഞ കട വരാന്തകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ സംഘം കവര്‍ച്ച ആസൂത്രണം ചെയ്യാറുള്ളത്‌. 

ടൗണ്‍ സി.ഐ: വിനോദ്‌, എസ്‌.ഐ: സനല്‍കുമാര്‍, എ.എസ്‌.ഐ: ശശി, എസ്‌.പിയുടെ സ്‌ക്വാഡിലെ രാജീവന്‍, മഹിജന്‍, യോഗേഷ്‌, ദിനേശന്‍, സന്തോഷ്‌, ഇര്‍ഷാദ്‌, മഹേഷ്‌, ബാബു എന്നിവര്‍ കവര്‍ച്ചക്കാരെ പിടികൂടിയ പോലീസ്‌ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.