Latest News

സലാം ഹാജി വധം: പ്രതികളുടെ ലക്ഷ്യം ബാങ്ക് കൊള്ളയും

കാഞ്ഞങ്ങാട്: പ്രവാസി വ്യവസായിയും കെ.എം.സി.സി നേതാവുമായ വെള്ളാപ്പിലെ എ ബി അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച്ചക്ക് ശേഷം സംഘം ബാങ്ക് കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍. സലാം ഹാജിയുടെ വീട്ടിലെ കവര്‍ച്ചയ്ക്ക് ശേഷം പകല്‍ ചീമേനി റോഡിലെ ബാങ്ക് കൊള്ളയടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഒന്നും മൂന്നും പ്രതികളായ നീലേശ്വരം ആനച്ചാല്‍ സ്വദേശികളായ ഇ കെ മുഹമ്മദ് നൗഷാദ്, ഇ കെ മുഹമ്മദ് റമീസ് എന്നിവരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ നാലിന് രാത്രി പതിനൊന്നിനും 12 നുമിടയിലാണ് പ്രവാസി വ്യവസായി വെള്ളാപ്പിലെ അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയത്. ചെറുവത്തൂര്‍ ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാറി ചീമേനി റോഡിലുള്ള തിമിരി സര്‍വീസ് സഹകരണ ബാങ്കാണ് സംഘം കൊള്ളക്കായി ലക്ഷ്യമിട്ടത്.

കൂടുതല്‍ ബിസിനസ്സ് നടക്കുന്നതും എന്നാല്‍ അധികം ആള്‍പെരുമാറ്റം കുറഞ്ഞതുമായതിനാലാണ് ഈ ബാങ്കിനെ തിരഞ്ഞെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല കവര്‍ച്ചയ്ക്ക് ശേഷം എളുപ്പത്തില്‍ ദേശീയ പാതയിലൂടെ കണ്ണൂര്‍ ഭാഗത്തേക്കോ മംഗലാപുരം ഭാഗത്തേക്കോ രക്ഷപ്പെടാനും സൗകര്യപ്രദമായതിനാലാണ് ചീമേനി റോഡിലുള്ള ബാങ്കിനെ ലക്ഷ്യംവച്ചത്. സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ ശേഷം ഇവര്‍ ബാങ്ക് കൊള്ളക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് നൗഷാദും റമീസും അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

വെള്ളാപ്പിലെ കവര്‍ച്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ നൗഷാദും റമീസും തിമിരി ബാങ്കിലെത്തി ഇടപാടുകളും ലോക്കര്‍ തുടങ്ങിയവ നീരീക്ഷിക്കുകയും സി.സി.ടി.വി സംവിധാനവും മറ്റു പ്രത്യേക സുരക്ഷാ സംവിധാനവും ഇല്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ഇടപാടു സമയത്ത് തന്നെ കവര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി തോക്ക് കൈകാര്യം ചെയ്യാന്‍ കഴിവുള്ള രണ്ടു പേരെ മുംബൈയില്‍ നിന്നു തൃശൂരിലെ ക്വട്ടേഷന്‍ കവര്‍ച്ചാ സംഘം മുഖേന ഏര്‍പ്പാട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ചെറിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുകലായിരുന്നു ഇവരുടെ ലക്ഷ്യം.

സലാം ഹാജിയുടെ കൊലയുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെ കണെ്ടത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള വിസയുള്ളതിനാല്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ എല്ലാ വിമാന താവളങ്ങളിലും വിവരം നല്‍കിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച റിട്‌സ് കാര്‍ വാടകക്ക് നല്‍കിയ നീലേശ്വരം തെരുവിലെ മുഹ്‌സിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.