Latest News

കേളു വധം: സി.പി.എം. പ്രവര്‍ത്തകന്‍ ജീവപര്യന്തവും മൂന്നരലക്ഷം രൂപ പിഴയും

തലശ്ശേരി: ബി.ജെ.പി. പ്രവര്‍ത്തകന്‍ പാനൂര്‍ കൂറ്റേരി കെ.സി.മുക്കിലെ ചെമ്പട്ടാരത്തില്‍ കേളു(55)വിനെ വധിച്ച കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും പിഴയും. സി.പി.എം. പ്രവര്‍ത്തകന്‍ കൈവേലിക്കല്‍ കാട്ടീന്റവിട സുരേഷിനെ (50) യാണ് ജീവപര്യന്തത്തിനും മൂന്നരലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പ്രതി പിഴയൊടുക്കുകയാണെങ്കില്‍ അത് കേളുവിന്റെ ആശ്രിതര്‍ക്ക് നല്കണം. ജില്ലാ സെഷന്‍സ് ജഡ്ജി വി.കെ.വിജയകുമാറാണ് ശനിയാഴ്ച വിധി പ്രഖ്യാപിച്ചത്.

കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ എട്ടുപേര്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെവിട്ടിരുന്നു.

നേരത്തേ തലശ്ശേരി അതിവേഗകോടതി (ഒന്ന്) വിധിപറഞ്ഞ കേസാണിത്. വിധിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കീഴ്‌ക്കോടതിവിധി ദുര്‍ബലപ്പെടുത്തിയ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശംനല്കുകയാണുണ്ടായത്.

2003 ജനവരി 14നാണ് വിചാരണക്കോടതി കേസില്‍ വിധിപറഞ്ഞത്. കേസിലെ ഒമ്പതു പ്രതികളില്‍ ഒരാള്‍ക്ക് ജീവപര്യന്തം തടവും മറ്റു പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുമായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലിന്മേല്‍ 2005 സപ്തംബര്‍ ആറിനാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

രണ്ടുമുതല്‍ ഒമ്പതുവരെ പ്രതികളായ കൂറ്റേരിയിലെ ചേനക്കാലയില്‍ ബാലന്‍, താഴെപ്പുരയില്‍ അശോകന്‍, ചെക്കാലയില്‍ കൃഷ്ണന്‍, ഒ.സി.നവീന്‍ചന്ദ്, ഒ.സി.സുധീര്‍, വലിയപറമ്പത്ത് വിനയന്‍, കുന്നോത്ത് കുണ്ടില്‍ സുകുമാരന്‍, വില്ലന്റവിട അനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്നുകണ്ട് വിട്ടത്.

1995 മാര്‍ച്ച് 10ന് രാത്രിയാണ് കേളു കൊല്ലപ്പെട്ടത്. രാഷ്ട്രീയവിരോധംകാരണം സി.പി.എം.പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു കൊന്നുവെന്നാണ് കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.